കുഞ്ഞിക്കഥകള്‍

ഇതിലുള്ളതെല്ലാം കുഞ്ഞുകഥകളാണ്. മുന്‍‌വിധികളില്ലാതെ വായിക്കുക....

Tuesday, May 19, 2009

കുടുംബത്തിലെ അടി :

അവര്‍ക്ക് മൂന്ന് ആണ്‍‌മക്കളായിരുന്നു. ഏക്കറുകണക്കിനു റബ്ബറായിരുന്നു അവരുടെ സ്വത്ത്. സത്യക്രിസ്ത്യാനികളായ അവര്‍വേദവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന വരാണന്ന് അച്ചനും പള്ളിക്കാരും വിശ്വസിച്ചിരുന്നു. അപ്പന്റേയും മക്കളുടേയുംഒരുമയില്‍ അമ്മ അഭിമാനം കൊണ്ടു. അവര്‍ അപ്പനും മക്കളും എന്നതിനെക്കാള്‍ കൂട്ടുകാരേപ്പോലെ ആണന്ന് അമ്മ എല്ലാവരോടും പറഞ്ഞു. ചില സമയങ്ങളില്‍ വീട്ടില്‍ നിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ശബ്ദ്ദകോലാഹലങ്ങളുംഉയരുമ്പോള്‍ എന്തായിരുന്നു ഇന്നലെ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ “ ഓ ,അത് ബഹളമൊന്നും അല്ലന്നേ അപ്പനും മക്കളും വെള്ളമടിച്ചിട്ടാ” അമ്മ പറയും. “അപ്പനും മക്കളും ഒരുമിച്ചിരുന്നാ അടിക്കുന്നത് “ എന്ന് അമ്മ അഭിമാനത്തോടെ നാട്ടുകാരോട് പറഞ്ഞു. എല്ലാ ആഘോഷങ്ങള്‍ക്കും അടിക്കാന്‍ അപ്പന്റെയും മക്കളുടേയും കൂടെ അമ്മയും ചേരും. കാലക്രമത്തില്‍മക്കള്‍ക്ക് വിവാഹപ്രായമെത്തിയന്ന് അപ്പനുമമ്മയ്ക്കും തോന്നുകയും അവര്‍ മൂന്നുപേരേയും കെട്ടിച്ചു. വിവാഹ സല്‍ക്കാരവേളയില്‍ കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കൊടുത്തുവെങ്കില്‍ അപ്പനുമക്കളും അല്പം‌പോലും വെള്ളമൊഴിക്കാതെ വിവാഹ ‘സല്‍ക്കാരം’നടത്തിയത്. ‍ കല്യാണം കഴിഞ്ഞ് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് അസാധാരണമായ രീതിയില്‍ ബഹളങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
“അപ്പനും മക്കളും ഇപ്പോഴും ഒരുമിച്ചിരുന്നാണോ അടിക്കുന്നത് ?” ആരോ അമ്മയോട് ചോദിച്ചു .അവര്‍ അല്പം നേരം മിണ്ടാതെ നിന്നിട്ട് ശബ്ദ്ദം താഴ്ത്തിപ്പറഞ്ഞു. “ അപ്പനും മക്കളും കൂടെ ഒരുമിച്ചിരുന്ന് അടിക്കുന്ന ബഹളമല്ല ഇപ്പോള്‍കേള്‍ക്കുന്നത് . മക്കളും മരുമക്കളും ഒരുമിച്ച് നിന്ന് തന്തേയും തള്ളേയും അടിക്കുന്നതിന്റെ ബഹളമാ ഇപ്പോള്‍ കേള്‍ക്കുന്നത് ...” .

Thursday, February 5, 2009

കെട്ടുതാലി :

ഒറ്റമകനായ അയാളെ അപ്പനും അമ്മയും പഠിപ്പിച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ ആറക്കശമ്പളത്തില്‍ ജോലിക്ക് കയറിയ അയാള്‍ തന്നെ തനിക്ക് ചേര്‍ന്ന ഒരുവളെ കണ്ടെത്തി. തന്റെ അപ്പന്റേയും അമ്മയുടേയും ‘കോലം’ തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതായി അയാള്‍ക്ക് തോന്നി. പല്ലുകള്‍ ഉന്തിയ അമ്മയും എല്ലുകള്‍ തെളിഞ്ഞ അപ്പനും തന്റെ വിലക്കും നിലയ്ക്കും ചേര്‍ന്നതല്ലന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ മക്കള്‍ അവരുടെ കൂടെ കഴിഞ്ഞാല്‍ ‘കള്‍ച്ചര്‍‌ലസ്സ് ഇന്‍ഡീസന്റ് ‘ ആയിപ്പോകുമെന്നുള്ള ഭാര്യയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആയപ്പോള്‍ അവരെ ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ആക്കാന്‍ അയാള്‍ തീരുമാനിച്ചു.

തന്റെ അപ്പനും അമ്മയും നിമിഷങ്ങളുടെ വെത്യാസത്തില്‍ മരിച്ചതറിഞ്ഞ് അയാള്‍ വൃദ്ധസദനത്തില്‍ എത്തി ചുളുവുകള്‍ വീണഅവരുടെ ‘ബോഡി’ ഏറ്റുവാങ്ങി. ശവമടക്ക് ചടങ്ങുകള്‍ നടത്താന്‍ കൊട്ട്വേഷന്‍ എടുത്ത ‘ഇവന്റ് മാനേജ്‌മെന്റു‘കാര്‍ അയാളുടെഅമ്മയുടെ ശരീരം കുളിപ്പിച്ചപ്പോള്‍ , അമ്മയുടെ കഴുത്തില്‍ മിന്നുമാല കണ്ടില്ല. അവരുടനെ അയാളെ അതറിയിച്ചു. ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ചെല്ലുമ്പോഴും അമ്മയുടെ കഴുത്തില്‍ മിന്നുമാല ഇല്ലായിരുന്നുവെന്ന് ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനക്കാര്‍ പറഞ്ഞു. അയാള്‍ അമ്മയുടെ മിന്നുമാല തപ്പിത്തുടങ്ങി. അതൊരിക്കലും തനിക്ക് കണ്ടെത്താനാവത്തില്ലന്ന് അയാള്‍ക്കറിയില്ലായിരുന്നു. കാരണം തന്റെ ഭാര്യയുടെ കെട്ടുതാലി വിറ്റാണ് അയാളുടെ അപ്പന്‍ ഫൈനല്‍ എക്സാമിനുള്ള ഫീസ് അയാള്‍ക്ക് അയച്ചുകൊടുത്തത് .

Sunday, October 19, 2008

മണമില്ലാത്ത മുല്ലപ്പു: കുഞ്ഞിക്കഥ

.
പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു. “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു. വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് . വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം. അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല. അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.സ് അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി. കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.

ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു. അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി.....മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.

വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്. ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു. വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ? തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.

ഒരു അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു. വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു. അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു. “നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “. അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ചആദ്യ ചോദ്യമ്മായിരുന്നു ഇത് ... അവളൊന്ന് ചിരിച്ചു. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പുത്തേടി ആരു വരാന്‍ .....????”. അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. അവള്‍ക്കറിയാമായിരുന്നു അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്. അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു. മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി. വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്. അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും....

.

Friday, October 3, 2008

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

(ചില നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ചില മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കാറുണ്ട് .. സിഗരറ്റ്കൂടിന്റെ പുറത്ത്പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നും മദ്യക്കുപ്പിയുടെ പുറത്ത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പുംഉണ്ട് . എല്ലാ മുന്നറിയിപ്പുകളും ‘ഉല്പന്നങ്ങളുടെ‘ പുറത്ത് ലേബലാക്കുന്ന കാലത്ത് .......)

എത്രയോ പെണ്ണുങ്ങളെ അവറാന്‍ കണ്ടതാണ് . പക്ഷേ ഒറ്റയൊരുത്തിയേയും അവറാന് പിടിച്ചില്ല. ഒരുത്തിക്ക് മുടിയുണ്ടങ്കില്‍ നിറമില്ല,നിറമുണ്ടങ്കില്‍ ചിരിയില്ല ,ചിരിയുണ്ടങ്കില്‍ മാന്മിഴിക്കണ്ണുകള്‍ ഇല്ല ,മാന്മിഴിക്കണ്ണുകള്‍ ഉണ്ടങ്കില്‍ അന്ന നടയില്ല ..ഇതെല്ലാം ഒത്തുവന്നാല്‍സ്ത്രിധനം ഇല്ല. സ്ത്രി തന്നെ ധനം ആണന്നും അവളൊരു മൊതലാണന്നും മനസ്സിലാക്കിയ അവറാന്‍ മൊതല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള‘നാമമാത്രമായ ഫീസ് ‘ ചോദിച്ചിട്ടും പെണ്ണിന്റെ അപ്പന്മാര്‍ അനങ്ങിയില്ല. എല്ല്ലാക്കൂടി ഒത്തുച്ചേര്‍ന്നപെണ്ണിനെനോക്കിയിരുന്നാല്‍ മൂക്കില്‍ പല്ലുകിളിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞങ്കിലും അവറാന്‍ പിന്മാറിയില്ല . തന്റെ സ്വപ്നസുന്ദരിക്ക്വേണ്ടി അവറാന്‍ കാത്തിരുന്നു. അവറാന് മൂന്നാന്‍ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഒരു ഇരയെകിട്ടിയാല്‍ മൂന്നാനങ്ങ് വെറുതെ വിടുമോ?അവറാന്റെ കൂടെ പെണ്ണുകാണാന്‍ പോയിത്തുടങ്ങിയപ്പോള്‍ മൂന്നാന് എന്നും പഞ്ചറാകുന്ന തുരുമ്പുപിടിച്ച റാലി സൈക്കളായിരുന്നെങ്കില്‍ഇന്ന് മൂന്നാ‍ന്റെ സഞ്ചാരം 125 സിസി ബൈക്കിലാണ്. എല്ലാം അവറാന്റെ പെണ്ണുകാണല്‍ കാണിക്കകള്‍. എല്ലാംകൂടി ഒത്തൂച്ചേര്‍ന്നഒരു പെണ്ണുണ്ടന്ന് അറിഞ്ഞ മൂന്നാന്‍ അവറാന്റെ അടുത്ത് പെണ്ണിന്റെ ഡീറ്റയിത്സ് എത്തിച്ചു

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്. ‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയുംപെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ കടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു. അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി. ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍ വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു. അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.
“നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”
അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.അതോടൊപ്പം സ്വപ്നങ്ങളും .........

Saturday, September 20, 2008

പാറുക്കുട്ടി പെണ്ണായി .. മരിച്ചുകഴിഞ്ഞപ്പോള്‍ അന്നമ്മച്ചിയും : കുഞ്ഞിക്കഥ

റ്റിന്റുമോനും പാറുക്കുട്ടിയും ഭയങ്കരകൂട്ടുകാരായിരുന്നു. കൂട്ടുകാരെന്ന് പറഞ്ഞാല്‍ ഭയങ്കരകൂട്ടുകാര്‍ . ഒരേ പ്രായം, ഒരേസ്കൂള്‍, ഒരേ ക്ലാസ് ... അങ്ങനെയാണ്അവര്‍ ഇതുവരേയും വന്നത് . രണ്ടുപേരും ഏഴാം ക്ലാസില്‍. ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും ,ഹോംവര്‍ക്ക് ചെയ്യുന്നതും ഒരുമിച്ച് .റ്റിന്റുമോന്‍ ജനിച്ച് മൂന്നുമാസം കഴിഞ്ഞാണ് പാറുക്കുട്ടി ജനിക്കുന്നത്. അതുകൊണ്ട് മൂത്താളാ‍യ തന്നെ ചേട്ടന്‍ എന്ന് വിളിക്കണമെന്ന് റ്റിന്റുമോന്‍കല്പിക്കേണ്ട താമസം പാറുക്കുട്ടി റ്റിന്റുമോനെ റ്റിന്റുമോന്‍ ചേട്ടാ എന്നാണ് വിളിക്കൂന്നത്. അടുത്തടുത്ത വീടായതുകൊണ്ട് ഒന്നുകില്‍ റ്റിന്റുമോനെകാണണമെങ്കില്‍ പാറുക്കൂട്ടിയുടെ വീട്ടില്‍ ചെല്ലണം . പാറുക്കുട്ടിയെ കാണണമെങ്കില്‍ റ്റിന്റുമോന്‍ എവിടാണന്ന് നോക്കിയാല്‍ മതി. അങ്ങനെ രണ്ടുപേരും ഭയങ്കരകൂട്ടുകാരായി കളിച്ചു ചിരിച്ച് കഴിയുന്ന ഒരു ദിവസം പാറുക്കുട്ടി സ്കൂളില്‍ പോകാന്‍ ഒരുങ്ങിയില്ല . പാറുക്കുട്ടിക്ക് സുഖമില്ലന്ന അമ്മ പറയുകയും ചെയ്തു.


വൈകിട്ട് പാറുക്കുട്ടിയെ തിരക്കി റ്റിന്റുമോന്‍ പാറുക്കുട്ടിയുടെ വീട്ടിലെത്തി. പാറുക്കുട്ടി സന്തോഷത്തോടെ അവിടെയുണ്ട്. ഇവള്‍ക്കൊരസുഖവുമില്ലാതെമഠിച്ചിരിക്കുകയാണന്ന് റ്റിന്റുമോന് മനസ്സിലായി. റ്റിന്റുമോന്‍ പാറുക്കുട്ടിയെ കളിക്കാനായി വിളിച്ചു. പാറുക്കുട്ടി റ്റിന്റുമോന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങുകയുംപാറുക്കുട്ടിയുടെ അമ്മയുടെ വിളിയെത്തി.. “എടീടീടീ... നിന്നോട് ഞാന്‍ എന്തുവാടീ പറഞ്ഞത് ?”. അമ്മയുടെ വിളിവന്നതും ഞാനിനി കളിക്കാനില്ലഎന്ന് പറഞ്ഞ് പാറുക്കുട്ടി മുറ്റത്തുനിന്ന് കയറി. റ്റിന്റുമോന് സങ്കടമായി. ഇന്നലവരേയും പാറുക്കുട്ടിയെ തന്റെകൂടെ കളിക്കാന്‍ പറഞ്ഞുവിട്ടിരുന്നഅമ്മ ഇന്ന് അവളെ വഴക്കുപറഞ്ഞിരിക്കുന്നു. റ്റിന്റുമോന്‍ ഒന്നും പറയാതെ മരച്ചുവട്ടില്‍ പോയിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ പാറുക്കുട്ടിവരുന്നു. അവള്‍ റ്റിന്റുമോന് തന്റെ കൈയ്യിലിരുന്ന പാ‍ത്രം കൊടുത്തു. അവനത് ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലങ്കിലും അതിനകത്ത് തനിക്ക് ഇഷ്ടപ്പെട്ട ഉണ്ണിയപ്പം ആണന്ന് കണ്ടപ്പോള്‍ വിഷമമൊക്കെ മറന്ന് പാത്രം വാങ്ങി. രണ്ട് ഉണ്ണിയപ്പം പാത്രത്തില്‍നിന്നെടുത്ത് അവള്‍ക്കും കൊടൂത്തു അവന്‍.

“എവിടന്നാ ഈ ഉണ്ണിയപ്പം..”

“അമ്മയുണ്ടാക്കിയതാ...” .
അവന്‍ ഉണ്ണിയപ്പം എല്ലാം തിന്നുതീര്‍ത്തു.

“നമുക്കിനി കളിക്കാന്‍ പോകാം ...”അവന്‍ പാറുക്കുട്ടിയുടെ കൈയ്യില്‍ പിടിച്ചു വലിച്ചു.

“ഞാനിനി റ്റിന്റുമോന്‍ ചേട്ടന്റെ കൂടെ കളിക്കാനില്ല...”

“അതെന്താ .. ഞാന്‍ നിന്നെ വഴക്കൊന്നും കെട്ടിയില്ലല്ലോ..?”

“വഴക്ക്കെട്ടിയതുകൊണ്ടന്നും അല്ല ... ഞാനൊരു പെണ്ണായി ... അതുകൊണ്ട് ഇനി അധികവും കളിയും നടത്തമൊന്നും വേണ്ടാന്ന് അമ്മ പറഞ്ഞു ... അതിനാ ഇന്ന്അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയത് ...”

റ്റിന്റുമോന്‍ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. ഇനി തന്റെ കൂടെ കളിക്കാന്‍ പാറുക്കുട്ടി വരത്തില്ലന്ന് മാത്രം അവന് മനസ്സിലായി. അവന്‍ വീട്ടില്‍ചെന്ന് കയറിയപ്പോള്‍ ചായകുടിക്കാന്‍ അമ്മ വിളിച്ചു. അവന്‍ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ചായയുടെ കൂടെ കുഴിയന്‍ പാത്രത്തില്‍ ഉണ്ണിയപ്പം.

“ പാറുക്കൂട്ടിയുടെ വീട്ടില്‍ നിന്നാണോ അമ്മേ ഉണ്ണീയപ്പം...”

“അല്ലടാ , ഇന്ന് കിഴക്കേലേ അന്നമ്മച്ചിയുടേ ആണ്ട് അടിയന്തരമായിരുന്നു... അവിടെ നിന്ന് കൊണ്ടുത്തന്നതാ ....”

അമ്മ പറഞ്ഞതുകേട്ട് അവന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ...

“അന്നമ്മച്ചി മരിച്ചു കഴിഞ്ഞിട്ടാ പെണ്ണായതല്ലേ ...? പിന്നെ ... നമ്മുടെ പാറുക്കുട്ടി എന്തിനാ ഇപ്പോഴേ പെണ്ണായത് ...?”പാത്രത്തിലെ ഉണ്ണിയപ്പം തീര്‍ന്നുകഴിഞ്ഞിട്ടും റ്റിന്റുമോന് ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല.