Wednesday, December 26, 2018

ഞാനും കർത്താവും

ഞാനും കർത്താവും

"ഹലോ... കർത്താവല്ലേ.."

"ഹലോ.... അതെ ,കർത്താവ് തന്നയാ... "

"കർത്താവേ ഇത് ഞാനാ..."

"ഹും... മനസിലായി... എന്തിനാടാ ഇപ്പോ വിളിച്ചത്.."

"അതു ഞാൻ പിന്നെ... ബർത്തഡേ ഒക്കെ എങ്ങനെ ഉണ്ടായിരുന്നന്ന് ചോദിക്കാനാ.."

"ഹൊ.. അതൊക്കെ അങ്ങ് കഴിഞ്ഞു... നമുക്കൊക്കെ ഇപ്പോ എന്തോ ബർത്തഡേയാ..നിങ്ങക്കൊക്കെ അല്ലേ ആഘോഷം. നമ്മളിങ്ങനെ അന്നത്തെ കാലിത്തൊഴുത്തും കീറത്തുണിയും തണുപ്പുകാറ്റിൽ അമ്മയുടെ മാറിൽ ചുരുണ്ടു കൂടിയതൊക്കെ ആലോചിച്ചിരിക്കും..."

"ഹൊ! നൊസ്റ്റിയടിച്ചിരിക്കുവാണല്ലേ.."

"അല്ലാതെ നമ്മളെന്ത് ഓർക്കാനാടേ... നിനക്കൊക്കെ അങ്ങ് ചുമ്മാ ഹാപ്പി ...ഹാപ്പി എന്നൊക്കെ വിളിച്ചു പറഞ്ഞാൽ മതി/ ഇവിടെ കുറേ നാളായി സീനൊക്കെ ആകെ ശോകമാ..."

"അതൊക്കെ മാറും കർത്താവേ..."

"എനിക്കൊരു പ്രതീക്ഷയും ഇല്ല.... അന്ന് ഭൂമിയിൽ വന്ന് ജനിച്ചത് മണ്ടത്തരമായോ എന്നൊരു സംശയമുണ്ടിപ്പോൾ"

"ചുമ്മാ വേണ്ടാത്തതൊന്നും പറയാതെ കർത്താവേ... അല്ല നമ്മുടെ ഗബ്രിയേൽ എന്തിയേ? ഇന്നലെ പാട്ടൊക്കെ പാടി തകർത്തുകാണുമല്ലോ?"

"അവൻ സെന്റിയടിച്ച് കിടപ്പാ..."

"അതെന്താ..."

"നിനക്കറിയാമല്ലോ ഞങ്ങടെ ലോകത്തിൽ ഉള്ളവർ ആരെങ്കിലും കള്ളം പറഞ്ഞാൽ ഭൂമിയിലേക്ക് തള്ളപ്പെടുമെന്ന്..."

"അതറിയാം... ലൂസിഫറിന്റെ കഥയൊക്കെ മറന്നിട്ടില്ല.... നമ്മുടെ ഗബ്രിയേലിന് എന്തുപറ്റിയെന്ന് പറ കർത്താവേ.."

"അതുപിന്നെ ക്രിസ്തുമസ് ആകുമ്പോൾ ,  സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു എന്നൊക്കെ പറഞ്ഞാണല്ലോ അവർ ഭൂമിയിൽ വരുന്നത് .... ഇന്ന് ആർക്കാടാ ഞാൻ ജനിച്ചതിൽ സന്തോഷം....  ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം എന്നൊക്കെ പറയുന്നത് ആനക്കള്ളമല്ലേ എന്നാ ഗബ്രിയേൽ ചോദിക്കുന്നത്... പള്ളിയിൽ പോലും കയറി അടിയും ഇടിയും മണ്ണണ്ണ ഒഴിക്കലും തൂങ്ങിച്ചാവൽ നാടകവും ഒക്കെയല്ലേ... പിന്നെ റിയൽ എസ്റ്റേറ്റും....പിന്നെ കുറേയെണ്ണം പീഡിപ്പിക്കാനും ബലാത്സംഗം ചെയ്യാനും... എന്തോക്കയാടേ ഇത്..."

"അതൊക്കെ എന്നോട് ചോദിച്ചാൽ ഞാനെന്തോ പറയാനാ കർത്താവേ... ഞാനൊക്കെ സാദാ ഭക്തരാ... "

"ഹും... ഹും... ഞാനിനിയും ചാട്ടവാറുമായി വരേണ്ടിവരുമെന്ന് തോന്നുന്നു..."

"ഹഹഹ..ഹഹഹ.... നടന്നതു തന്നെ..."

"എന്താടാ ചിരിക്കുന്നത്?"

"അതു പിന്നെ .. കർത്താവേ... നിങ്ങളു ചാട്ടവാറുമായി വരുമെന്ന് പറയുന്നത് കേട്ട് ചിരിച്ചതാ..."

"അതിനെന്താ ഇത്ര ചിരിക്കാൻ..."

"കർത്താവ് വീണ്ടും ചിരിപ്പിക്കരുത്.... തൊലിക്ക് പാറയെക്കാൾ കട്ടിയുള്ളവരെ നിങ്ങളു ചാട്ടവാറുമായി വന്നടിച്ചാൽ എന്താകാനാ.... അവന്മാരെല്ലാം കൂടി നിങ്ങളെ വീണ്ടും ക്രൂശിൽ തറച്ച് മൂടോടെ  കോൺക്രീറ്റ് ഇട്ട് അങ്ങ് ഉറപ്പിക്കും... "

"നീ ചുമ്മാ പേടിപ്പിക്കാതടാ..."

"പേടിപ്പിച്ചതല്ല കർത്താവേ... ഉള്ളത് പറഞ്ഞതാ... ഇനി വരുവാണങ്കിൽ വല്ല എകെ 47 നോ ഹൈഡ്രജൻ ബോംബൊക്കെയായി വന്നാലോ ജീവനോടെ തിരിച്ചു പോകാൻ പറ്റൂ..."

"ഇതാകെ തൊല്ലയായിപ്പോയടാ.... ഇവിടുള്ളവന്മാർ എല്ലാം കൂടി ചുമ്മാതെന്നെ ട്രോളിക്കൊണ്ടിരിക്കുകയാ..."

"എല്ലാം സഹിക്കണം കർത്താവോ... ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്നൊക്കെ അങ്ങ് കരുതിയേക്ക്..."

"അതേ ഉള്ളടാ ഒരു വഴി... ഐഡിയ പറഞ്ഞതിന് താങ്ക്സ്.. എന്നാലും എങ്ങനെ സഹിക്കുമടാ?"

"അതേ ഞാൻ ഇന്നലെ രാത്രിയിൽ പള്ളിയുടെ മുന്നിൽ കൂടി വന്നപ്പോൾ പള്ളിമുകളിലെ കുരിശിൽ നോക്കിയപ്പോൾ കർത്താവിനെ കണ്ടില്ലല്ലോ..."

"നമ്മളു രാത്രി പരിപാടിയങ്ങ് നിർത്തി. പാതിരാത്രിയിൽ ഒരു കൂട്ടർ പള്ളിയുടെ താഴ് പൊളിക്കാൻ വരും മറ്റേ കൂട്ടർ അത്  പൊളിക്കാൻ വരും. ഒരു കൂട്ടർ പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് വന്നാൽ മറ്റവന്മാർ തടിയും. പിന്നെ തെറിവിളിയായി അടിയായി വെട്ടായി എല്ലാവനെയും ഓടിക്കാൻ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കും. ആ വെടിയുണ്ട എന്റെ നെഞ്ചത്തോട്ട് വന്നു കയറണം അല്ലേ? നിനക്കൊക്കെ വേണ്ടി പണ്ട് ചാട്ടയടിയും ആണിയടിയും കുന്തം കൊണ്ടുള്ള കുത്തും ഏറ്റാതാ... അതിന്റെ കണക്ക് എഴുതിയാൽ മതി... നിനക്കൊക്കെ വേണ്ടി നീയൊക്കെ കാണിക്കുന്ന പോക്രിത്തരത്തിന് വെടിയുണ്ടയും കൂടി ഏറ്റോളാമന്ന് ഞാനാർക്കും വാക്കൊന്നും കൊടുത്തിട്ടില്ല....."

"കർത്താവ് എന്നോട് ചൂടായിട്ടെന്താ കാര്യം....ഞാനീ പരിപാടിക്കൊന്നും പോകില്ലന്ന് അറിയാമല്ലോ"

"നീയാകുമ്പോൾ തിരിച്ച് തെറിയൊന്നും വിളിക്കില്ലല്ലോ എന്ന് കരുതി ചൂടായന്നേ ഉള്ളൂ.. അതൊക്കെ വിട് , കൊച്ച് എന്തിയേടാ?"

"അവളു കൊച്ചുടിവിയോ യുട്യൂബ് കിഡ്സോ കാണുന്നുണ്ട്...ഞാനവളെ വിളിക്കണോ"

"വോ.. വേണ്ട.. ഇനി കൊച്ചു കൂടി നമ്മളെ ആക്കി ബർത്തഡേ എങ്ങനെയുണ്ടന്ന് ചോദിക്കാനല്ലേ...?"

"ഇല്ല കർത്താവേ.. അവളങ്ങനെയൊന്നും ചോദിക്കില്ല..."

"നിന്റെയല്ലേ മോള് .. അവളു ചോദിക്കും.."

"ഇല്ല കർത്താവേ..."

"എടാ മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലന്ന് അറിയാൻ ബോട്ടണിയിൽ പി‌എച്ച്‌ഡി ഒന്നും വേണ്ട..."

"ഈ കർത്താവിന്റെ ഒരു കാര്യം...."

"നീ കൊച്ചിന് കഴിക്കാനൊന്നും കൊടുത്തില്ലേടാ....?"

"ഇനി പോയി എം‌സിബി യിൽ നിന്ന് ടിവിയുടെ പവർ നൈസായിട്ട് ഓഫാക്കിയിട്ട് വേണം എന്തെങ്കിലും കൊടുക്കാൻ.."

"എന്നാൽ നീ പോയി കൊച്ചിനെന്തങ്കിലും കഴിക്കാൻ കൊടുക്ക്... ഞാൻ പിന്നെ വിളിക്കാം..."

"ശരി കർത്താവേ..... കർത്താവേ വെക്കല്ലേ, ഒരു കാര്യം മറന്നു..."

"എന്തുവാടാ..."

"ഒരു ദിവസം ലേറ്റായെങ്കിലും ഹാപ്പി ബർത്തഡേ.. ഹാപ്പി ക്രിസ്തുമസ്.."

"നീ എന്നെ ആക്കിയതാണോഡാ...."

"അല്ല കർത്താവേ... ആക്കിയതല്ല..."

"നന്ദി... നന്ദി...വിളിച്ചതിന് നന്ദി...."

"അപ്പോ ശരി കർത്താവേ... ഞാൻ വിളിക്കാം..."

"നീ വിളിച്ചില്ലങ്കിൽ ഞാൻ മേളീന്ന് വിളിക്കും...."

"നിങ്ങളു ചുമ്മാ കരിനാക്കൊന്നും വളയ്ക്കാതെ... നിങ്ങളു മേളീന്നോ മേളിലേക്കോ ഒന്നും വിളിക്കേണ്ട... ഞാൻ തന്നെ വിളിച്ചോളാം...."

"നിന്റെ ഈ വളിച്ച കോമഡി ഇതുവരെ നിർത്താറായില്ലേടാ...എന്നാ ശരി"

"ശരി കർത്താവേ..."

************** ***** **************

Monday, June 11, 2018

അച്ചനും സൈബർകേസായി അകത്തായി !!!

പള്ളിക്കാരുടെ പോക്കങ്ങോട്ട് ശരിയല്ലന്ന് തോന്നിത്തുടങ്ങിയപ്പോൾ വികാരിയച്ചൻ ഇടവകക്കാരെ ധ്യാനിപ്പിക്കാൻ തീരുമാനിച്ചു. കുറേനാൾ കാത്തിരുന്ന് ലക്ഷം രൂപക്കൊടൂത്ത് ഒരു ധ്യാനഗുരുവിനെ തന്നെ വികാരിയച്ചൻ ഇടവകക്കാരെ ധ്യാനിപ്പിക്കാൻ കണ്ടെത്തി. വാട്സാപ്പും ടെലിവിഷൻ വഴി ലക്ഷങ്ങളെ ധ്യാനിപ്പിച്ച് ലോകറിക്കാർഡിന് ഉടമയായ ധ്യാനഗുരു !!!...

പത്രത്തിലും ടിവിയിലും ധ്യാനത്തിന് പരസ്യം കൊടുത്തു. ഇടവകക്കാരും നാട്ടുകാരിൽ ചിലരും ധ്യാനത്തിനായി എത്തി.  പതിവുപോലെ സ്ത്രികളുടെ എണ്ണത്തിന്റെ നാലിൽ ഒന്നു പോലും പുരുഷന്മാർ ഇല്ലായിരുന്നു. എന്നാലും പള്ളിഹാൾ നിറഞ്ഞിരുന്നു. ധ്യാനത്തിനു മുമ്പുതന്നെ വികാരിയച്ചൻ പള്ളിക്കാരെക്കുറിച്ച് കുറേക്കാര്യങ്ങൾ പറഞ്ഞുകൊടുത്തതുകൊണ്ട് ധ്യാനഗുരുവച്ചന് വിഷയത്തിനൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.... വികാരിയച്ചന്റെ നിർബന്ധത്തിൽ പിള്ളാര് , ധ്യാനം ഫേസ്ബുക്ക് ലൈവിലും ആക്കി

ധ്യാനം കത്തിക്കയറിയപ്പോൾ ഗുരുവച്ചൻ ഫോമിലായി. പതിവുപോലെ 10000 വാട്സ് സൗണ്ട് സിസ്റ്റത്തിൽ ചില ചോദ്യങ്ങൾ....

"അന്നമ്മേ , ചിന്നമ്മേ, പൊടിയമ്മേ , മറിയാമ്മേ നിങ്ങൾ ബ്യൂട്ടിപർലറിലും പള്ളിയിലും ധ്യാനപ്രസംഗത്തിനും സുവിശേഷപ്രസംഗത്തിനും പോയതിനുശേഷം നിങ്ങടെ (അമ്മായി)അപ്പനേയും (അമ്മായി)അമ്മയേയും നോക്കാറുണ്ടോ? അവർക്ക് സമയത്തിന്  ആഹാരം നൽകാറുണ്ടോ? "

"കറിയാച്ചാ , മത്തായിച്ചാ , തോമാച്ചാ  നിങ്ങൾ കവലയിൽ ഇരുന്ന് കത്തിവച്ച് , ക്യു നിന്ന് മദ്യം വാങ്ങി സേവിച്ചതിനുശേഷം വീട്ടിൽ വഴക്കുമുണ്ടാക്കിയതിനുശേഷം ഞായറാഴ്ച പള്ളീയിലേക്ക് വന്നാൽ സ്വർഗ്ഗത്തിൽ പോകുമോ? നിങ്ങടെ (അമ്മായി)അപ്പനേയും (അമ്മായി)അമ്മയേയും നോക്കാറുണ്ടോ? അവർക്ക് സമയത്തിന്  ആഹാരം നൽകാറുണ്ടോ? "

ധ്യാനമൊക്കെ കഴിഞ്ഞ് എല്ലാവരും ഹാപ്പിയായി തിരികെപ്പോയി. പക്ഷേ പിറ്റേന്ന് ധ്യാനഗുരുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നമ്മയും ചിന്നമ്മയും പൊടിയമ്മയും മറിയാമ്മയും അച്ചനെതിരെ കേസ് കൊടുത്തു. സോഷ്യൽ മീഡിയവഴി അച്ചൻ തങ്ങളുടെ സ്ത്രിത്വത്തെ അപമാനിച്ച് സാമുദായിക കലഹം ഉണ്ടാക്കിയന്ന്. തീർന്നില്ല പരാതി. കറിയാച്ചനും മത്തായിച്ചനും തോമാച്ചന്റെയും പരാതി ഉണ്ട്  സ്റ്റേഷനിൽ. സോഷ്യൽ മീഡിയ വഴി അച്ചൻ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ആണത്വത്തെ അപമാനിക്കുകയും മതധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്തന്ന് !!!

പാവം ധ്യാനഗുരു അച്ചൻ!!! ജാമ്യത്തിനുവേണ്ടി വികാരിയച്ചനെ വിളിച്ചിട്ട്  സ്റ്റേഷനിൽ ഇരിക്കുന്നു....വികാരിയച്ചൻ ഔട്ട് ഓഫ് കവറേജ് !!! വികാരിയച്ചൻ വികാരിസ്ഥാനം രാജിവെച്ചിട്ട് മുങ്ങിയന്ന് !!!!

Friday, June 8, 2018

സങ്കടവും ഭാരവും

സങ്കടം
പഞ്ഞിമുട്ടായിക്ക് ഭയങ്കര സങ്കടം. അവൻ സങ്കടം പറയാൻ ഒരാളെ തിരക്കി. അവന്റെ സങ്കടം കേൾക്കാൻ കോൺ ഐസ്ക്രീം തയ്യാറായി. പഞ്ഞിമുട്ടായിയുടെ സങ്കടം കേട്ട് കേട്ട് ഐസ്ക്രീം ഒരുകി ഒഴുകി. ഉരുകിയ ഐസ്ക്രീമിൽ കുതിർന്ന് പഞ്ഞിമുട്ടായിയും അലിഞ്ഞു തീർന്നു.

സങ്കടഭാരം
സങ്കടഭാരം താങ്ങാനാവാതെ അയാൾക്കൊന്നു കരയണമായിരുന്നു. അയാൾ തന്റെ സങ്കടഭാരം താഴ്ത്തി വയ്ക്കാൻ കുമ്പസാരകൂട്ടിലേക്ക് ചെന്നു. അയാളുടെ സങ്കടം കേട്ടുതുടങ്ങിയപ്പോളേ കുമ്പസാരക്കൂട് പറഞ്ഞു , എനിക്ക് നിങ്ങളുടേ സങ്കടം താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. അയാൾ വീണ്ടും നടന്നു. അവസാനം അയാൾ ഒരു ചുമടുതാങ്ങി(അത്താണി) കണ്ടു .തന്റെ സങ്ക്ടം ഇറക്കി  വയ്ക്കാനായി അയാൾ ചുമടുതാങ്ങിയുടേ അടുത്തെത്തി. അയാളോട് ചുമടുതാങ്ങി പറഞ്ഞു , "പ്രയപ്പെട്ടവനേ എന്റെ ഭാരം എന്റെ കാലുകളെ തളർത്തുന്നു. എന്റെ കാലുകളിൽ നിന്ന് കുറുകെയുള്ള ഭാരം താഴ്ത്തി വയ്ക്കാമോ?" . ഒന്നും പറയാതെ അയാൾ ചുമടുതാങ്ങിയുടെ ഭാരവും കൂടി സ്വയം വഹിച്ച് നടന്നു നീങ്ങി. .....