Friday, November 6, 2009

നേതാവും സമരമുഖങ്ങളും

ഒന്നാം സമരമുഖം ::
തൊഴിലില്ലായ്‌മ‌യ്ക്കും നിയമന നിരോധനത്തിനും പെന്‍‌ഷന്‍പ്രായം കൂട്ടുന്നതിനെതിരേയും നേതാവ് സമരം നയിച്ചു. യുവജനങ്ങള്‍ തങ്ങളുടെ രക്ഷകനായി നേതാവിനെ കണ്ടു. നേതാവ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആരംഭിച്ചു . നേതാവ് സമരമുഖങ്ങളില്‍ അണയാത്ത അഗ്നിയായി ആളിക്കത്തി. കാരണം നേതാവിന് മറ്റ് ജോലികള്‍ ഇല്ലായിരുന്നു.

രണ്ടാം സമരമുഖം ::
പെ‌ന്‍ഷന്‍ ഏകീകരണത്തിനും പെന്‍‌ഷന്‍‌പ്രായം കൂട്ടുന്നതിനും നേതാവ് സമരം നയിച്ചു. ഗവ‌ണ്‍‌മെന്റ് തൊഴിലാളികള്‍ തങ്ങളുടെ രക്ഷകനായി നേതാവിനെ കണ്ടു. ജ്വലിക്കുന്ന സമരാവേശവുമായി നേതാവ് തൊഴിലാളികള്‍ക്ക് ഊര്‍ജ്ജം നല്‍കി. കാരണം നേതാവിന്റെ ഭാര്യയ്ക്ക് ഗവണ്‍‌മെന്റ് ജോലിയായിരുന്നു.

മൂന്നാം സമരമുഖം ::
തൊഴിലില്ലായ്‌മ‌യ്ക്കും നിയമന നിരോധനത്തിനും പെന്‍‌ഷന്‍പ്രായം കൂട്ടുന്നതിനെതിരേയും നേതാവ് സമരം നയിച്ചു. യുവജനങ്ങള്‍ പഴയതെല്ലാം മറന്ന് നേതാവിന്റെ പിന്നില്‍ അണിനിരന്നു. പോലീസിന്റെ ജലപീരങ്കികളിലും ഷെല്ലുകളിലും പതറാതെ എങ്ങനെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് എങ്ങനെയെന്ന് നേതാവ് സ്റ്റഡിക്ലാസുകള്‍ എടുത്തു. കാരണം നേതാവിന്റെ മക്കള്‍ പി.എസി.എസി. പരീക്ഷ എഴുതി തുടങ്ങിയിരുന്നു....

.

Tuesday, May 19, 2009

കുടുംബത്തിലെ അടി :

അവര്‍ക്ക് മൂന്ന് ആണ്‍‌മക്കളായിരുന്നു. ഏക്കറുകണക്കിനു റബ്ബറായിരുന്നു അവരുടെ സ്വത്ത്. സത്യക്രിസ്ത്യാനികളായ അവര്‍വേദവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന വരാണന്ന് അച്ചനും പള്ളിക്കാരും വിശ്വസിച്ചിരുന്നു. അപ്പന്റേയും മക്കളുടേയുംഒരുമയില്‍ അമ്മ അഭിമാനം കൊണ്ടു. അവര്‍ അപ്പനും മക്കളും എന്നതിനെക്കാള്‍ കൂട്ടുകാരേപ്പോലെ ആണന്ന് അമ്മ എല്ലാവരോടും പറഞ്ഞു. ചില സമയങ്ങളില്‍ വീട്ടില്‍ നിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ശബ്ദ്ദകോലാഹലങ്ങളുംഉയരുമ്പോള്‍ എന്തായിരുന്നു ഇന്നലെ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ “ ഓ ,അത് ബഹളമൊന്നും അല്ലന്നേ അപ്പനും മക്കളും വെള്ളമടിച്ചിട്ടാ” അമ്മ പറയും. “അപ്പനും മക്കളും ഒരുമിച്ചിരുന്നാ അടിക്കുന്നത് “ എന്ന് അമ്മ അഭിമാനത്തോടെ നാട്ടുകാരോട് പറഞ്ഞു. എല്ലാ ആഘോഷങ്ങള്‍ക്കും അടിക്കാന്‍ അപ്പന്റെയും മക്കളുടേയും കൂടെ അമ്മയും ചേരും. കാലക്രമത്തില്‍മക്കള്‍ക്ക് വിവാഹപ്രായമെത്തിയന്ന് അപ്പനുമമ്മയ്ക്കും തോന്നുകയും അവര്‍ മൂന്നുപേരേയും കെട്ടിച്ചു. വിവാഹ സല്‍ക്കാരവേളയില്‍ കര്‍ത്താവ് പച്ചവെള്ളം വീഞ്ഞാക്കി കൊടുത്തുവെങ്കില്‍ അപ്പനുമക്കളും അല്പം‌പോലും വെള്ളമൊഴിക്കാതെ വിവാഹ ‘സല്‍ക്കാരം’നടത്തിയത്. ‍ കല്യാണം കഴിഞ്ഞ് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് അസാധാരണമായ രീതിയില്‍ ബഹളങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
“അപ്പനും മക്കളും ഇപ്പോഴും ഒരുമിച്ചിരുന്നാണോ അടിക്കുന്നത് ?” ആരോ അമ്മയോട് ചോദിച്ചു .അവര്‍ അല്പം നേരം മിണ്ടാതെ നിന്നിട്ട് ശബ്ദ്ദം താഴ്ത്തിപ്പറഞ്ഞു. “ അപ്പനും മക്കളും കൂടെ ഒരുമിച്ചിരുന്ന് അടിക്കുന്ന ബഹളമല്ല ഇപ്പോള്‍കേള്‍ക്കുന്നത് . മക്കളും മരുമക്കളും ഒരുമിച്ച് നിന്ന് തന്തേയും തള്ളേയും അടിക്കുന്നതിന്റെ ബഹളമാ ഇപ്പോള്‍ കേള്‍ക്കുന്നത് ...” .

Thursday, February 5, 2009

കെട്ടുതാലി :

ഒറ്റമകനായ അയാളെ അപ്പനും അമ്മയും പഠിപ്പിച്ചു. പഠിച്ചു കഴിഞ്ഞ ഉടനെ ആറക്കശമ്പളത്തില്‍ ജോലിക്ക് കയറിയ അയാള്‍ തന്നെ തനിക്ക് ചേര്‍ന്ന ഒരുവളെ കണ്ടെത്തി. തന്റെ അപ്പന്റേയും അമ്മയുടേയും ‘കോലം’ തനിക്ക് നാണക്കേട് ഉണ്ടാക്കുന്നതായി അയാള്‍ക്ക് തോന്നി. പല്ലുകള്‍ ഉന്തിയ അമ്മയും എല്ലുകള്‍ തെളിഞ്ഞ അപ്പനും തന്റെ വിലക്കും നിലയ്ക്കും ചേര്‍ന്നതല്ലന്ന് അയാള്‍ക്ക് അനുഭവപ്പെട്ടു. തന്റെ മക്കള്‍ അവരുടെ കൂടെ കഴിഞ്ഞാല്‍ ‘കള്‍ച്ചര്‍‌ലസ്സ് ഇന്‍ഡീസന്റ് ‘ ആയിപ്പോകുമെന്നുള്ള ഭാര്യയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി ആയപ്പോള്‍ അവരെ ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ആക്കാന്‍ അയാള്‍ തീരുമാനിച്ചു.

തന്റെ അപ്പനും അമ്മയും നിമിഷങ്ങളുടെ വെത്യാസത്തില്‍ മരിച്ചതറിഞ്ഞ് അയാള്‍ വൃദ്ധസദനത്തില്‍ എത്തി ചുളുവുകള്‍ വീണഅവരുടെ ‘ബോഡി’ ഏറ്റുവാങ്ങി. ശവമടക്ക് ചടങ്ങുകള്‍ നടത്താന്‍ കൊട്ട്വേഷന്‍ എടുത്ത ‘ഇവന്റ് മാനേജ്‌മെന്റു‘കാര്‍ അയാളുടെഅമ്മയുടെ ശരീരം കുളിപ്പിച്ചപ്പോള്‍ , അമ്മയുടെ കഴുത്തില്‍ മിന്നുമാല കണ്ടില്ല. അവരുടനെ അയാളെ അതറിയിച്ചു. ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനത്തില്‍ ചെല്ലുമ്പോഴും അമ്മയുടെ കഴുത്തില്‍ മിന്നുമാല ഇല്ലായിരുന്നുവെന്ന് ‘ഫൈവ് സ്റ്റാര്‍‘ വൃദ്ധസദനക്കാര്‍ പറഞ്ഞു. അയാള്‍ അമ്മയുടെ മിന്നുമാല തപ്പിത്തുടങ്ങി. അതൊരിക്കലും തനിക്ക് കണ്ടെത്താനാവത്തില്ലന്ന് അയാള്‍ക്കറിയില്ലായിരുന്നു. കാരണം തന്റെ ഭാര്യയുടെ കെട്ടുതാലി വിറ്റാണ് അയാളുടെ അപ്പന്‍ ഫൈനല്‍ എക്സാമിനുള്ള ഫീസ് അയാള്‍ക്ക് അയച്ചുകൊടുത്തത് .