Friday, October 27, 2023

താലി

 ഭർത്താവ് ജോലി കഴിഞ്ഞ് വന്ന് കുളിക്കാൻ കയറിയപ്പോൾ മേശപ്പുറത്ത് വെച്ച ഫോൺ ചായയുമായി വന്ന ഭാര്യ എടുത്തു നോക്കി. നിമിഷങ്ങൾക്കകം ഭാര്യ ചായയുമായി തിരികെപ്പോയി.... കുളികഴിഞ്ഞിറക്കിയ ഭർത്താവ് പതിവ് ചായ കാണാഞ്ഞിട്ട് ഭാര്യയെ വിളിച്ചു.. 


ഭാര്യയുടെ സൈഡിൽ നിന്ന് റസ്പോൺസൊന്നും ഉണ്ടാകാഞ്ഞിട്ട് ഭർത്താവ് ഹാളിലേക്ക് ചെന്നു. ഭാര്യ ഹാളിലുണ്ട്. ഭർത്താവിന് എന്തങ്കിലും പറയാൻ അവസരം കിട്ടുന്നതിനു മുമ്പേ ഭാര്യയുടെ ചോദ്യം


"നിങ്ങളെന്താ ഇന്ന് വന്ന ഉടനെ നേരെ കുളിക്കാൻ കയറിയത്..."


"ഭയങ്കര ക്ഷീണമായിരുന്നു... ട്രയിനിലൊക്കെ ഭയങ്കര തിരക്കാ ഇപ്പോ "


"അതു ശരിയാ, നിങ്ങൾക്കിന്ന് നല്ല ക്ഷീണം കാണുമെന്ന് എനിക്കറിയാം"


"നീ എന്താ അങ്ങനെ പറഞ്ഞത്... എന്തോ ഉള്ളിൽ വെച്ച് സംസാരിക്കുന്നതു പോലെ "


"എൻ്റെ ഉള്ളിൽ എന്തായാലെന്താ ?"


"അല്ല, നീ ചായ ഇട്ടില്ലേ?"


" ഞാൻ ചായ ഇട്ട് തന്നില്ലങ്കിൽ നിങ്ങടെ മറ്റവളെ വിളിച്ചോണ്ട് വന്ന് ചായ ഇടീക്ക് "


"ശെടാ.... നീ എന്താ ഈ പറയുന്നത് ? ഏതാ ഈ മറ്റവൾ "


"ഒന്നും അറിയാത്തതുപോലെ.. നിങ്ങളെ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുവായിരുന്നു... കുറച്ച് നാളായി നിങ്ങടെ ഒരുക്കം കണ്ടപ്പോഴേ എനിക്ക് തോന്നിയതാ നിങ്ങൾക്കെന്നെ വേണ്ടാതായീന്ന് "


"നീ എന്തുവാ ഈ പറഞ്ഞ് വരുന്നത് "


"ഞാനിനി എന്തു പറഞ്ഞിട്ടെന്താ.. നിങ്ങളിനി അവടെ കൂടെ പോയി നിന്നോ?"


"ആരുടെ കൂടയാ"


"നിങ്ങളിന്ന് ഒരുത്തിക്ക് താലി വാങ്ങിച്ച് കൊടുത്തില്ലേ... അവടെ കൂട്"


"ഞാനാർക്ക് താലി വാങ്ങിച്ച് കൊടുത്തന്നാ നീ പറയുന്നത്?"


"നിങ്ങളു കുളിക്കാൻ കയറിയപ്പോൾ നിങ്ങടെ വാട്സാപ്പ് ഞാനൊന്ന് നോക്കി... അതു കൊണ്ട് സത്യം മനസിലാക്കാൻ പറ്റി"


"നീ വാട്സാപ്പിൽ എന്താ കണ്ടത് "


''ഒരുത്തി നിങ്ങളോട് ഉച്ചയ്ക്ക് താലി വാങ്ങാൻ മറക്കരുതന്ന് "


അയാൾ ഫോൺ എടുത്ത് ഭാര്യയുടെ കൈയ്യിൽ കൊടുത്തു..


"നീ ആ മെസേജൊന്ന് കാണിച്ചേ?"


ഭാര്യ ഫോൺ വാങ്ങി മെസേജ് കാണിച്ചു..


ഓഫീസിലെ കനകയുടെ മെസേജ്


Thaali ട് vaanggan Marakkaruthu


അതിന് അയാളുടെ മറുപടി


എൻ്റെയും കൂടി ആവിശ്യമായതുകൊണ്ട് മറക്കില്ല 


അതിന് അവളുടെ ലവ് റിയാക്ഷൻ🩷


" ഇനി നിങ്ങൾക്ക് എന്താ പറയാനുള്ളത്...?' ഭാര്യ ചോദ്യചിഹ്നത്തോടെ മറുപടിക്കായി കാത്തു....


"എൻ്റെ പൊന്നു ഭാര്യേ ഞാൻ പറയുന്നത് കേൾക്കാൻ നീ തയ്യാറാകണം"


"നിങ്ങള് പറ... "


"ഓഫീസിൽ എൻ്റെ തൊട്ടപ്പുറത്തെ സീറ്റിലാ കനക. അതിനാണങ്കിൽ തുമ്മലോട് തുമ്മലും ചുമയും തൊണ്ടവേദനയും. ഞാൻ ഉച്ചയ്ക്ക് കഴിക്കാൻ ഇറങ്ങിയപ്പോൾ മൂന്നാല് താലീസ് വാങ്ങാൻ പറഞ്ഞിരുന്നു. അത് ഓർമ്മിപ്പിക്കാൻ അയച്ച മെസേജാ അത്. നീ പറയുന്നതുപോലെ താലി എന്നല്ല താലീസ് എന്ന് പറഞ്ഞതിലെ s മലയാളത്തിലെ ട ആയി പോയതാ.... സത്യം"


"അപ്പോ നിങ്ങടയുംകൂടി ആവിശ്യമാണന്ന് പറഞ്ഞതോ?"


"അതിൻ്റെ തുമ്മലും ചുമയും അടുത്തിരിക്കുന്ന എന്നയും ബാധിക്കുമെന്ന് കണ്ട് പറഞ്ഞതാ.... "


"സത്യം ?" ഭാര്യ


"നീയാണേ സത്യം... അഞ്ചെണ്ണം വാങ്ങിയതിൽ രണ്ട് താലീസ് ബാഗിലും കിടപ്പുണ്ട്.... "


" എന്നാ ഞാനിപ്പം ചായ ചൂടാക്കി കൊണ്ടു വരാമേ... "


സമയം രാത്രി പത്തു മണി..

ഭാര്യയും ഭർത്താവും ഉറങ്ങാനായി കിടന്നു...


"ങ്ചീ..... ങ് ചീ ചീചീ... ങും. ങും... "

ഭാര്യ മൂന്നാല് ചുമ..

ഭർത്താവ് തലപൊക്കി നോക്കിയിട്ട് വീണ്ടും കിടന്നു....

" ഞാനിനി വാട്സാപ്പിൽ മെസേജ് അയച്ചാലേ നിങ്ങടെ ബാഗിൽ നിന്ന് താലീസ് എടുത്ത് തരത്തുള്ളിയിരിക്കും " ഭാര്യയുടെ ഡയലോഗ്...


അയാൾ തപ്പിപ്പിടിച്ച് എഴുന്നേറ്റ് ബാഗിൽ നിന്ന് രണ്ട് താലീസും എടുത്തു. ഒന്ന് ഭാര്യയ്ക്ക് കൊടുത്തു. മറ്റേത് അയാളും എടുത്തു....


അപ്പോ ശാന്തരാത്രി

സുഖസ്വപ്നനിദ്ര

😴😴😴❤️❤️😴😴😴

Thursday, August 3, 2023

അലർജി

 ഭർത്താവിന് രണ്ടാഴ്ചയായി തുമ്മലും മൂക്കൊലിപ്പും. അല്ലറ ചില്ലറ പൊടിക്കൈകളും ചൂടുവെള്ളം കുടിക്കലും ഒക്കെ നോക്കിയിട്ട് തുമ്മലിന് കുറവില്ല. അവസാനം ഡോക്ടറെ കാണാനായി തീരുമാനിച്ചു.  ജോലി സ്ഥലത്ത് നിന്ന് ലീവിന് വന്ന ഭാര്യയെയും കൂട്ടി ഭർത്താവ് ആശുപത്രിയിലേക്ക് പോയി. 


ഡോക്ടറോട് തുമ്മലിൻ്റയും മുക്കൊലിപ്പിൻെറയും കാര്യം പറഞ്ഞു..


"എപ്പോഴും തുമ്മലും മൂക്കൊലിപ്പും ഉണ്ടോ?"


"ഇല്ല ഡോക്ടറെ, രാവിലെ എഴുന്നേറ്റ് രണ്ടു മണിക്കൂർ സമയമാ തുമ്മൽ "


"ചൂടോ ദേഹത്ത് വേദനയോ ഉണ്ടോ?"


"ഇല്ല.. ചിലപ്പോ വൈകിട്ടും തുമ്മലു വരും "


"സിട്രസിൻ കഴിച്ചു നോക്കാം മാറുമോന്ന് "


"ഞാൻ ഇടയ്ക്ക് സിട്രസിൻ കഴിക്കുമായിരുന്നു.. ഇന്നലെ സിട്രസിൻ കഴിച്ചിട്ടും ഫുൾ ഡേ തുമ്മലായിരുന്നു "


"മോണ്ടാഹീലും കൂടി രാത്രിയിലേക്ക് തരാം  ......"

"നേരത്തയും ഇങ്ങനെ വന്നിട്ടുണ്ട് "


"അലർജി ആകാനാ സാധ്യത... ഈ രണ്ടാഴ്ച നിങ്ങൾ എവിടെയെങ്കിലും പോവുകയോ, പുതിയ വസ്തുക്കൾ ഉപയോഗിക്കുകയോ, പ്രത്യേകിച്ച് എന്തങ്കിലുമായി സമ്പർക്കത്തിൽ വരികയോ മറ്റോ ചെയ്തതായി ഓർക്കുന്നുണ്ടോ?"


"അങ്ങനെ ഒന്നും ഓർക്കുന്നില്ല..."

"ഒന്നുകൂടിയൊന്ന് ആലോചിക്കൂ.... "

കുറച്ച് സമയം ആലോചിച്ചിട്ട്..

" ഡോക്ടറേ, ഞാനെങ്ങും പോയിട്ടില്ല... പക്ഷേ എൻ്റെ ഭാര്യ രണ്ടാഴ്ച മുമ്പാ ലീവിന് വന്നത് " !!!!


ഡോക്ടർ അയാളുടെ ഭാര്യയെ ഒന്നു നോക്കി. ഭാര്യ ഭർത്താവിനെ നോക്കി.


കഥ കഴിഞ്ഞു : ഭർത്താവിൻ്റെ !!

Wednesday, June 17, 2020

പ്രണയ നക്ഷത്രങ്ങൾ

കടൽക്കരയിലെ ഒഴിഞ്ഞ കോണിലായിരുന്നു  അവർ ഇരിന്നിരുന്നത്. അവൾ അവന്റെ തോളിലേക്ക് തലചായിച്ചായിരുന്നു ഇരുന്നത്. സൂര്യൻ അസ്തമിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നല്ലേ അവടെ ചോദ്യത്തിന് അവന്റെ ഉത്തരം ഒരു പുഞ്ചിരിയായിരുന്നു. തണുത്ത കാറ്റിൽ പാറിപ്പറന്ന അവളുടെ തലമുടി അവൻ ഒതുക്കി..
നമുക്കിങ്ങനെ എത്ര നാൾ പ്രണയിച്ചു നടക്കാൻ കഴിയും അവന്റെ ചോദ്യത്തിന് അറിയില്ല എന്ന മറുപിടിയാണ് അവൾ നൽകിയത്. ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ പാടില്ലായിരുന്നല്ലേ? അവളുടെ ചോദ്യത്തിന് അവൻ ഉത്തരം പറയാതെ അവളുടെ വാ പൊത്തി. അവൾ പതിയെ അവന്റെ കൈകൾ എടുത്ത് തന്റെ ഉള്ളം കൈയ്യിൽ എടുത്ത്. തന്റെ വിരലുകൾ അവന്റെ വിരലുകളിൽ അവൾ കോർത്തുവെച്ചു....
"പ്രണയം ഒരു മായാലോകമാണല്ലേ? മായാജാലക്കാരന്റെ വിദ്യപോലെ .. ചിലപ്പോൾ കൂട്ടിലകപ്പെട്ടും ബന്ധനത്തിലായും സ്വതന്ത്ര്യനായും ഒക്കെ...." അവന്റെ സംസാരം കേട്ട് അവൾ ചിരിച്ചു. അവൾക്ക് മനസിലാകാത്ത കാര്യങ്ങൾ അവൻ പറയുമ്പോൾ അവളങ്ങനെയാണ് എപ്പോഴും ; ഒരു ചിരിയിൽ അവളുടെ ദീർഘനിശ്വാസം ഒഴിയുമ്പോൾ അവന്റെ മുഖത്തും ചിരി വിരിയും......   

നിങ്ങൾക്ക് എങ്ങനെ എന്നെ എപ്പോഴും പ്രണയിക്കാൻ കഴിയുന്നു? ഒരു ദിവസം അവൾ ചോദിച്ചു. കടൽ എപ്പോഴും കരയെ പ്രണിക്കുന്നില്ലേ? എന്നൊരു മറുചോദ്യമാണ് അയാൾ ചോദിച്ചത്. എന്നും ഇങ്ങനെ പ്രണയിച്ചാൽ മതിയോ നമുക്ക് ഒരുമിച്ച് ജീവിക്കേണ്ടേ? അയാൾ ഒരു ദിവസം ചോദിച്ചു. ദീർഘനിശ്വാസത്തോടെ അറിയില്ല എന്നുള്ള ചിലമ്പിച്ച ഒരു ശബ്ദ്ദമാണ് അയാൾ പതിവുപോലെ പ്രതീക്ഷിച്ചത്. ഒരുമിച്ച് ജീവിക്കണം അവൾ പറഞ്ഞു. അയാൾ അവിശ്വസിനീയതോടെ അവളെ നോക്കി. എന്ന്? അയാൾ ചോദിച്ചു. അവൾ ഒരു നിമിഷം നിശബ്ദ്ദയായി. അവൾ പതിയെ ആകാശത്തേക്ക് നോക്കി..."സ്വർണ്ണ മേഘങ്ങൾ നമുക്കായി അങ്ങ് ആകാശത്ത് ഒരു കൂടൊരുക്കുമ്പോൾ" അവൾ പറഞ്ഞു. അവൾ അയാളോട് ഒന്നു കൂടി ചേർന്നിരുന്നു. മിന്നിതെളിയുന്ന നക്ഷത്രങ്ങൾ ആകാശത്ത് തെളിഞ്ഞു തുടങ്ങിയപ്പോൾ അവൾ ആകാശത്തേക്ക് ചൂണ്ടി പറഞ്ഞു "നോക്കൂ അവിടെ  നമ്മൾ നക്ഷത്രങ്ങളായി ഒരുമിച്ച് ജീവിക്കും.." അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അയാളുടെ കൈത്തണ്ടയിൽ വീണു. സ്‌ഫടിക പാത്രം വീണുടയുന്നപോലെ അവളുടെ കണ്ണുനീർ അയാളുടെ കൈത്തണ്ടയിൽ വീണ് ചിതറിത്തെറിച്ചു. "ഞാൻ ഇനി പോകട്ടെ......" അയാളുടെ മറുപിടിക്ക് കാത്തു നിൽക്കാതെ അവൾക്കായി കാത്തു കിടന്നു കാറിൽ പിടയുന്ന മനസോടെ അവൾ കയറി...

അയാൾ അവൾക്കായി ആ കടൽക്കരയിൽ കാത്തിരുന്നു. മായാജാലക്കാരന്റെ മായാവിദ്യപോലെ അവൾ അയാളുടെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ആകാശത്ത് നക്ഷത്രങ്ങൾ തെളിയും വരെ അയാൾ കടൽക്കരയിൽ എന്നും കാത്തിരിക്കും. അയാൾ എപ്പോഴും അവൾ പറഞ്ഞത് ഓർക്കും "നോക്കൂ അവിടെ  നമ്മൾ നക്ഷത്രങ്ങളായി ഒരുമിച്ച്  ജീവിക്കും..". പണ്ടന്നോ അവൾ പറഞ്ഞത് അയാൾ ഓർമ്മകളിൽ നിന്ന് പരതി എടുത്തു "സ്നേഹമുള്ളവർ മരിക്കുമ്പോൾ അവർ നക്ഷത്രങ്ങളായി പുനർജ്ജനിക്കും... ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ ആകാശത്ത് നിന്ന് നിങ്ങളെ നോക്കി  പുഞ്ചരിക്കും ...നിങ്ങൾക്കത് മനസിലാകുമോ" അവൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടിയിരുന്നു.

മുറിയുടെ ജനാലിയിലൂടെ അയാൾ ആകാശത്തേക്ക് നോക്കി നിന്നു. നക്ഷത്രങ്ങൾ തെളിയും വരെ അയാൾ ഇപ്പോൾ ജനാലയരികിൽ നിൽക്കും. ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളെ നോക്കി നിൽക്കുമ്പോൾ തന്റെ അവശതകൾ മറക്കും. അവസാനം അയാൾ വേച്ച് വേച്ച് തന്റെ കിടക്കയിലേക്ക് നടക്കും... അന്നും പതിവുപോലെ ജനാലക്കൽ നിന്ന് നക്ഷത്രങ്ങളെ നോക്കുമ്പോൾ പുതിയ ഒരു നക്ഷത്ര തിളക്കം...   ആ നക്ഷത്രം തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടോ? അയാളുടെ ചുണ്ടിൽ വർഷങ്ങൾക്ക് ശേഷം ഒരു ചെറുപുഞ്ചിരി വിടർന്നു. വേച്ച് വേച്ച് അയാൾ തന്റെ കട്ടിലിലേക്ക് നടന്നു..... പ്രയാസപ്പെട്ട് കിടക്കയിലേക്ക് കിടക്കുമ്പോളും അയാളുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. രാത്രിയാമങ്ങളിലെപ്പോഴോ ആകാശത്ത് ഒരു നക്ഷത്രം കൂടി ഉദിച്ചു. ആകാശത്ത് നിന്ന് ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന രണ്ട് നക്ഷത്രങ്ങൾ സ്വർണ്ണമേഘങ്ങൾ ഒരുക്കിയ മറവിൽ മറയുമ്പോൾ വൃദ്ധസദനത്തിലെ എട്ടാം നമ്പർ മുറിയിൽ നിന്ന് അയാളുടെ മൃതശരീരം ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു........

Friday, February 21, 2020

പകൽ സീരിയൽ

വല്യമ്മച്ചി 👵 തലേന്ന് സന്ധ്യയ്ക്ക് കണ്ട സീരിയൽ പിറ്റേന്ന് പകലും 📺 ഇരുന്ന് കാണുന്നത് കണ്ട് കൊച്ചുമോൻ 👨‍🦳 അമ്മച്ചിയോട് 👵 ചോദിച്ചു
"ഇന്നലെ കണ്ടതു തന്നെയല്ലേ ഇന്നും ഇരുന്ന് കാണുന്നത്?"
"അല്ലടാ" അമ്മച്ചി പറഞ്ഞു.
"ഇന്നലെ കണ്ടതിൽ നിന്ന് എന്ത് വെത്യാസമാ ഇപ്പോൾ?" കൊച്ചുമോൻ ചോദിച്ചു...
"അതേ, മോനേ ഇന്നലെ സീരിയലിന്റെ ഇടയിൽ കാണിച്ച പരസ്യമല്ലടാ മോനേ ഇന്ന് കാണിക്കുന്നത് . അതാണ് വെത്യാസം. പകലാണങ്കിൽ പരസ്യവും കുറവാ..... "
😃😀😁

Wednesday, December 26, 2018

ഞാനും കർത്താവും

ഞാനും കർത്താവും

"ഹലോ... കർത്താവല്ലേ.."

"ഹലോ.... അതെ ,കർത്താവ് തന്നയാ... "

"കർത്താവേ ഇത് ഞാനാ..."

"ഹും... മനസിലായി... എന്തിനാടാ ഇപ്പോ വിളിച്ചത്.."

"അതു ഞാൻ പിന്നെ... ബർത്തഡേ ഒക്കെ എങ്ങനെ ഉണ്ടായിരുന്നന്ന് ചോദിക്കാനാ.."

"ഹൊ.. അതൊക്കെ അങ്ങ് കഴിഞ്ഞു... നമുക്കൊക്കെ ഇപ്പോ എന്തോ ബർത്തഡേയാ..നിങ്ങക്കൊക്കെ അല്ലേ ആഘോഷം. നമ്മളിങ്ങനെ അന്നത്തെ കാലിത്തൊഴുത്തും കീറത്തുണിയും തണുപ്പുകാറ്റിൽ അമ്മയുടെ മാറിൽ ചുരുണ്ടു കൂടിയതൊക്കെ ആലോചിച്ചിരിക്കും..."

"ഹൊ! നൊസ്റ്റിയടിച്ചിരിക്കുവാണല്ലേ.."

"അല്ലാതെ നമ്മളെന്ത് ഓർക്കാനാടേ... നിനക്കൊക്കെ അങ്ങ് ചുമ്മാ ഹാപ്പി ...ഹാപ്പി എന്നൊക്കെ വിളിച്ചു പറഞ്ഞാൽ മതി/ ഇവിടെ കുറേ നാളായി സീനൊക്കെ ആകെ ശോകമാ..."

"അതൊക്കെ മാറും കർത്താവേ..."

"എനിക്കൊരു പ്രതീക്ഷയും ഇല്ല.... അന്ന് ഭൂമിയിൽ വന്ന് ജനിച്ചത് മണ്ടത്തരമായോ എന്നൊരു സംശയമുണ്ടിപ്പോൾ"

"ചുമ്മാ വേണ്ടാത്തതൊന്നും പറയാതെ കർത്താവേ... അല്ല നമ്മുടെ ഗബ്രിയേൽ എന്തിയേ? ഇന്നലെ പാട്ടൊക്കെ പാടി തകർത്തുകാണുമല്ലോ?"

"അവൻ സെന്റിയടിച്ച് കിടപ്പാ..."

"അതെന്താ..."

"നിനക്കറിയാമല്ലോ ഞങ്ങടെ ലോകത്തിൽ ഉള്ളവർ ആരെങ്കിലും കള്ളം പറഞ്ഞാൽ ഭൂമിയിലേക്ക് തള്ളപ്പെടുമെന്ന്..."

"അതറിയാം... ലൂസിഫറിന്റെ കഥയൊക്കെ മറന്നിട്ടില്ല.... നമ്മുടെ ഗബ്രിയേലിന് എന്തുപറ്റിയെന്ന് പറ കർത്താവേ.."

"അതുപിന്നെ ക്രിസ്തുമസ് ആകുമ്പോൾ ,  സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു എന്നൊക്കെ പറഞ്ഞാണല്ലോ അവർ ഭൂമിയിൽ വരുന്നത് .... ഇന്ന് ആർക്കാടാ ഞാൻ ജനിച്ചതിൽ സന്തോഷം....  ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം എന്നൊക്കെ പറയുന്നത് ആനക്കള്ളമല്ലേ എന്നാ ഗബ്രിയേൽ ചോദിക്കുന്നത്... പള്ളിയിൽ പോലും കയറി അടിയും ഇടിയും മണ്ണണ്ണ ഒഴിക്കലും തൂങ്ങിച്ചാവൽ നാടകവും ഒക്കെയല്ലേ... പിന്നെ റിയൽ എസ്റ്റേറ്റും....പിന്നെ കുറേയെണ്ണം പീഡിപ്പിക്കാനും ബലാത്സംഗം ചെയ്യാനും... എന്തോക്കയാടേ ഇത്..."

"അതൊക്കെ എന്നോട് ചോദിച്ചാൽ ഞാനെന്തോ പറയാനാ കർത്താവേ... ഞാനൊക്കെ സാദാ ഭക്തരാ... "

"ഹും... ഹും... ഞാനിനിയും ചാട്ടവാറുമായി വരേണ്ടിവരുമെന്ന് തോന്നുന്നു..."

"ഹഹഹ..ഹഹഹ.... നടന്നതു തന്നെ..."

"എന്താടാ ചിരിക്കുന്നത്?"

"അതു പിന്നെ .. കർത്താവേ... നിങ്ങളു ചാട്ടവാറുമായി വരുമെന്ന് പറയുന്നത് കേട്ട് ചിരിച്ചതാ..."

"അതിനെന്താ ഇത്ര ചിരിക്കാൻ..."

"കർത്താവ് വീണ്ടും ചിരിപ്പിക്കരുത്.... തൊലിക്ക് പാറയെക്കാൾ കട്ടിയുള്ളവരെ നിങ്ങളു ചാട്ടവാറുമായി വന്നടിച്ചാൽ എന്താകാനാ.... അവന്മാരെല്ലാം കൂടി നിങ്ങളെ വീണ്ടും ക്രൂശിൽ തറച്ച് മൂടോടെ  കോൺക്രീറ്റ് ഇട്ട് അങ്ങ് ഉറപ്പിക്കും... "

"നീ ചുമ്മാ പേടിപ്പിക്കാതടാ..."

"പേടിപ്പിച്ചതല്ല കർത്താവേ... ഉള്ളത് പറഞ്ഞതാ... ഇനി വരുവാണങ്കിൽ വല്ല എകെ 47 നോ ഹൈഡ്രജൻ ബോംബൊക്കെയായി വന്നാലോ ജീവനോടെ തിരിച്ചു പോകാൻ പറ്റൂ..."

"ഇതാകെ തൊല്ലയായിപ്പോയടാ.... ഇവിടുള്ളവന്മാർ എല്ലാം കൂടി ചുമ്മാതെന്നെ ട്രോളിക്കൊണ്ടിരിക്കുകയാ..."

"എല്ലാം സഹിക്കണം കർത്താവോ... ഒന്നും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്നൊക്കെ അങ്ങ് കരുതിയേക്ക്..."

"അതേ ഉള്ളടാ ഒരു വഴി... ഐഡിയ പറഞ്ഞതിന് താങ്ക്സ്.. എന്നാലും എങ്ങനെ സഹിക്കുമടാ?"

"അതേ ഞാൻ ഇന്നലെ രാത്രിയിൽ പള്ളിയുടെ മുന്നിൽ കൂടി വന്നപ്പോൾ പള്ളിമുകളിലെ കുരിശിൽ നോക്കിയപ്പോൾ കർത്താവിനെ കണ്ടില്ലല്ലോ..."

"നമ്മളു രാത്രി പരിപാടിയങ്ങ് നിർത്തി. പാതിരാത്രിയിൽ ഒരു കൂട്ടർ പള്ളിയുടെ താഴ് പൊളിക്കാൻ വരും മറ്റേ കൂട്ടർ അത്  പൊളിക്കാൻ വരും. ഒരു കൂട്ടർ പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് വന്നാൽ മറ്റവന്മാർ തടിയും. പിന്നെ തെറിവിളിയായി അടിയായി വെട്ടായി എല്ലാവനെയും ഓടിക്കാൻ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കും. ആ വെടിയുണ്ട എന്റെ നെഞ്ചത്തോട്ട് വന്നു കയറണം അല്ലേ? നിനക്കൊക്കെ വേണ്ടി പണ്ട് ചാട്ടയടിയും ആണിയടിയും കുന്തം കൊണ്ടുള്ള കുത്തും ഏറ്റാതാ... അതിന്റെ കണക്ക് എഴുതിയാൽ മതി... നിനക്കൊക്കെ വേണ്ടി നീയൊക്കെ കാണിക്കുന്ന പോക്രിത്തരത്തിന് വെടിയുണ്ടയും കൂടി ഏറ്റോളാമന്ന് ഞാനാർക്കും വാക്കൊന്നും കൊടുത്തിട്ടില്ല....."

"കർത്താവ് എന്നോട് ചൂടായിട്ടെന്താ കാര്യം....ഞാനീ പരിപാടിക്കൊന്നും പോകില്ലന്ന് അറിയാമല്ലോ"

"നീയാകുമ്പോൾ തിരിച്ച് തെറിയൊന്നും വിളിക്കില്ലല്ലോ എന്ന് കരുതി ചൂടായന്നേ ഉള്ളൂ.. അതൊക്കെ വിട് , കൊച്ച് എന്തിയേടാ?"

"അവളു കൊച്ചുടിവിയോ യുട്യൂബ് കിഡ്സോ കാണുന്നുണ്ട്...ഞാനവളെ വിളിക്കണോ"

"വോ.. വേണ്ട.. ഇനി കൊച്ചു കൂടി നമ്മളെ ആക്കി ബർത്തഡേ എങ്ങനെയുണ്ടന്ന് ചോദിക്കാനല്ലേ...?"

"ഇല്ല കർത്താവേ.. അവളങ്ങനെയൊന്നും ചോദിക്കില്ല..."

"നിന്റെയല്ലേ മോള് .. അവളു ചോദിക്കും.."

"ഇല്ല കർത്താവേ..."

"എടാ മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലന്ന് അറിയാൻ ബോട്ടണിയിൽ പി‌എച്ച്‌ഡി ഒന്നും വേണ്ട..."

"ഈ കർത്താവിന്റെ ഒരു കാര്യം...."

"നീ കൊച്ചിന് കഴിക്കാനൊന്നും കൊടുത്തില്ലേടാ....?"

"ഇനി പോയി എം‌സിബി യിൽ നിന്ന് ടിവിയുടെ പവർ നൈസായിട്ട് ഓഫാക്കിയിട്ട് വേണം എന്തെങ്കിലും കൊടുക്കാൻ.."

"എന്നാൽ നീ പോയി കൊച്ചിനെന്തങ്കിലും കഴിക്കാൻ കൊടുക്ക്... ഞാൻ പിന്നെ വിളിക്കാം..."

"ശരി കർത്താവേ..... കർത്താവേ വെക്കല്ലേ, ഒരു കാര്യം മറന്നു..."

"എന്തുവാടാ..."

"ഒരു ദിവസം ലേറ്റായെങ്കിലും ഹാപ്പി ബർത്തഡേ.. ഹാപ്പി ക്രിസ്തുമസ്.."

"നീ എന്നെ ആക്കിയതാണോഡാ...."

"അല്ല കർത്താവേ... ആക്കിയതല്ല..."

"നന്ദി... നന്ദി...വിളിച്ചതിന് നന്ദി...."

"അപ്പോ ശരി കർത്താവേ... ഞാൻ വിളിക്കാം..."

"നീ വിളിച്ചില്ലങ്കിൽ ഞാൻ മേളീന്ന് വിളിക്കും...."

"നിങ്ങളു ചുമ്മാ കരിനാക്കൊന്നും വളയ്ക്കാതെ... നിങ്ങളു മേളീന്നോ മേളിലേക്കോ ഒന്നും വിളിക്കേണ്ട... ഞാൻ തന്നെ വിളിച്ചോളാം...."

"നിന്റെ ഈ വളിച്ച കോമഡി ഇതുവരെ നിർത്താറായില്ലേടാ...എന്നാ ശരി"

"ശരി കർത്താവേ..."

************** ***** **************

Monday, June 11, 2018

അച്ചനും സൈബർകേസായി അകത്തായി !!!

പള്ളിക്കാരുടെ പോക്കങ്ങോട്ട് ശരിയല്ലന്ന് തോന്നിത്തുടങ്ങിയപ്പോൾ വികാരിയച്ചൻ ഇടവകക്കാരെ ധ്യാനിപ്പിക്കാൻ തീരുമാനിച്ചു. കുറേനാൾ കാത്തിരുന്ന് ലക്ഷം രൂപക്കൊടൂത്ത് ഒരു ധ്യാനഗുരുവിനെ തന്നെ വികാരിയച്ചൻ ഇടവകക്കാരെ ധ്യാനിപ്പിക്കാൻ കണ്ടെത്തി. വാട്സാപ്പും ടെലിവിഷൻ വഴി ലക്ഷങ്ങളെ ധ്യാനിപ്പിച്ച് ലോകറിക്കാർഡിന് ഉടമയായ ധ്യാനഗുരു !!!...

പത്രത്തിലും ടിവിയിലും ധ്യാനത്തിന് പരസ്യം കൊടുത്തു. ഇടവകക്കാരും നാട്ടുകാരിൽ ചിലരും ധ്യാനത്തിനായി എത്തി.  പതിവുപോലെ സ്ത്രികളുടെ എണ്ണത്തിന്റെ നാലിൽ ഒന്നു പോലും പുരുഷന്മാർ ഇല്ലായിരുന്നു. എന്നാലും പള്ളിഹാൾ നിറഞ്ഞിരുന്നു. ധ്യാനത്തിനു മുമ്പുതന്നെ വികാരിയച്ചൻ പള്ളിക്കാരെക്കുറിച്ച് കുറേക്കാര്യങ്ങൾ പറഞ്ഞുകൊടുത്തതുകൊണ്ട് ധ്യാനഗുരുവച്ചന് വിഷയത്തിനൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.... വികാരിയച്ചന്റെ നിർബന്ധത്തിൽ പിള്ളാര് , ധ്യാനം ഫേസ്ബുക്ക് ലൈവിലും ആക്കി

ധ്യാനം കത്തിക്കയറിയപ്പോൾ ഗുരുവച്ചൻ ഫോമിലായി. പതിവുപോലെ 10000 വാട്സ് സൗണ്ട് സിസ്റ്റത്തിൽ ചില ചോദ്യങ്ങൾ....

"അന്നമ്മേ , ചിന്നമ്മേ, പൊടിയമ്മേ , മറിയാമ്മേ നിങ്ങൾ ബ്യൂട്ടിപർലറിലും പള്ളിയിലും ധ്യാനപ്രസംഗത്തിനും സുവിശേഷപ്രസംഗത്തിനും പോയതിനുശേഷം നിങ്ങടെ (അമ്മായി)അപ്പനേയും (അമ്മായി)അമ്മയേയും നോക്കാറുണ്ടോ? അവർക്ക് സമയത്തിന്  ആഹാരം നൽകാറുണ്ടോ? "

"കറിയാച്ചാ , മത്തായിച്ചാ , തോമാച്ചാ  നിങ്ങൾ കവലയിൽ ഇരുന്ന് കത്തിവച്ച് , ക്യു നിന്ന് മദ്യം വാങ്ങി സേവിച്ചതിനുശേഷം വീട്ടിൽ വഴക്കുമുണ്ടാക്കിയതിനുശേഷം ഞായറാഴ്ച പള്ളീയിലേക്ക് വന്നാൽ സ്വർഗ്ഗത്തിൽ പോകുമോ? നിങ്ങടെ (അമ്മായി)അപ്പനേയും (അമ്മായി)അമ്മയേയും നോക്കാറുണ്ടോ? അവർക്ക് സമയത്തിന്  ആഹാരം നൽകാറുണ്ടോ? "

ധ്യാനമൊക്കെ കഴിഞ്ഞ് എല്ലാവരും ഹാപ്പിയായി തിരികെപ്പോയി. പക്ഷേ പിറ്റേന്ന് ധ്യാനഗുരുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നമ്മയും ചിന്നമ്മയും പൊടിയമ്മയും മറിയാമ്മയും അച്ചനെതിരെ കേസ് കൊടുത്തു. സോഷ്യൽ മീഡിയവഴി അച്ചൻ തങ്ങളുടെ സ്ത്രിത്വത്തെ അപമാനിച്ച് സാമുദായിക കലഹം ഉണ്ടാക്കിയന്ന്. തീർന്നില്ല പരാതി. കറിയാച്ചനും മത്തായിച്ചനും തോമാച്ചന്റെയും പരാതി ഉണ്ട്  സ്റ്റേഷനിൽ. സോഷ്യൽ മീഡിയ വഴി അച്ചൻ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ആണത്വത്തെ അപമാനിക്കുകയും മതധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്തന്ന് !!!

പാവം ധ്യാനഗുരു അച്ചൻ!!! ജാമ്യത്തിനുവേണ്ടി വികാരിയച്ചനെ വിളിച്ചിട്ട്  സ്റ്റേഷനിൽ ഇരിക്കുന്നു....വികാരിയച്ചൻ ഔട്ട് ഓഫ് കവറേജ് !!! വികാരിയച്ചൻ വികാരിസ്ഥാനം രാജിവെച്ചിട്ട് മുങ്ങിയന്ന് !!!!

Friday, June 8, 2018

സങ്കടവും ഭാരവും

സങ്കടം
പഞ്ഞിമുട്ടായിക്ക് ഭയങ്കര സങ്കടം. അവൻ സങ്കടം പറയാൻ ഒരാളെ തിരക്കി. അവന്റെ സങ്കടം കേൾക്കാൻ കോൺ ഐസ്ക്രീം തയ്യാറായി. പഞ്ഞിമുട്ടായിയുടെ സങ്കടം കേട്ട് കേട്ട് ഐസ്ക്രീം ഒരുകി ഒഴുകി. ഉരുകിയ ഐസ്ക്രീമിൽ കുതിർന്ന് പഞ്ഞിമുട്ടായിയും അലിഞ്ഞു തീർന്നു.

സങ്കടഭാരം
സങ്കടഭാരം താങ്ങാനാവാതെ അയാൾക്കൊന്നു കരയണമായിരുന്നു. അയാൾ തന്റെ സങ്കടഭാരം താഴ്ത്തി വയ്ക്കാൻ കുമ്പസാരകൂട്ടിലേക്ക് ചെന്നു. അയാളുടെ സങ്കടം കേട്ടുതുടങ്ങിയപ്പോളേ കുമ്പസാരക്കൂട് പറഞ്ഞു , എനിക്ക് നിങ്ങളുടേ സങ്കടം താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. അയാൾ വീണ്ടും നടന്നു. അവസാനം അയാൾ ഒരു ചുമടുതാങ്ങി(അത്താണി) കണ്ടു .തന്റെ സങ്ക്ടം ഇറക്കി  വയ്ക്കാനായി അയാൾ ചുമടുതാങ്ങിയുടേ അടുത്തെത്തി. അയാളോട് ചുമടുതാങ്ങി പറഞ്ഞു , "പ്രയപ്പെട്ടവനേ എന്റെ ഭാരം എന്റെ കാലുകളെ തളർത്തുന്നു. എന്റെ കാലുകളിൽ നിന്ന് കുറുകെയുള്ള ഭാരം താഴ്ത്തി വയ്ക്കാമോ?" . ഒന്നും പറയാതെ അയാൾ ചുമടുതാങ്ങിയുടെ ഭാരവും കൂടി സ്വയം വഹിച്ച് നടന്നു നീങ്ങി. .....

Tuesday, November 14, 2017

ഏദന്‍തോട്ടത്തിലെ ഒറ്റച്ചങ്കൻ

അയാൾ ഏദന്‍തോട്ടത്തിലേക്ക് ചെന്നു. ഏദന്‍തോട്ടത്തിന്റെ വാതിക്കല്‍ ചെന്നുനിന്ന് അയാൾ ആദത്തെ വിളിച്ചു. അവന്‍ വിളി കേട്ടില്ല. അയാൾ അപകടം മണത്തു. പണ്ട് വിളിച്ചപ്പോള്‍ തുണിയില്ലാത്തതുകൊണ്ട് നാണം വരുന്നെന്ന് പറഞ്ഞ് പാത്തിരുന്നവനാണ്.

അയാൾക്ക് എന്തോ ഒരു പന്തിക്കേട് തോന്നി. ഏദന്‍തോട്ടത്തിലേക്ക് ടിപ്പറുകളിൽ മണ്ണ് അടിക്കുന്നു. അയാൾ കോപം കൊണ്ട് വിറച്ചു. തന്റെ തോട്ടത്തിലേക്ക് എന്തിനാണ് ഇത്രയേറെ മണ്ണ് കൊണ്ടുപോകുന്നത്.

“ആദമേ....,,,ആദം..... ###@@@@@“ അയാൾ ഉറക്കെ വിളിച്ചു.

തന്റെ അംഗരക്ഷകരോടൊപ്പം ആദാം അയാളുടെ മുന്നില്‍ വന്നു.

“നിന്നോടാരു പറഞ്ഞു എന്റെ തോട്ടത്തിലേക്ക് മണ്ണടിക്കാൻ‍?” അയാൾ ആദാമിനോട് ചോദിച്ചു.

ആദാം ഒരുകെട്ട് കടലാസ്സ് അയാൾക്ക് നല്‍കി. അയാളത് വാങ്ങി നോക്കി. ഏദന്‍തോട്ടം സാത്താന്റെ പേരിലായിരിക്കുന്നു. ആദാം വീണ്ടും തന്നെ ചതിച്ചിരിക്കുന്നു. കള്ളപ്രമാണംകൊണ്ടും കള്ളപട്ടയം കൊണ്ടും ഏദൻതോട്ടം അടിച്ചുമാറ്റിയിരിക്കുന്നു...

"നീ എന്തിനാണ് ടിപ്പറിൽ ഏദൻതോട്ടത്തിലേക്ക് മണ്ണ് അടിക്കുന്നത്?" അയാൾ ചോദിച്ചു.

"അതോ, ഞാൻ ഏദൻതോട്ടത്തിലെ ഫ്രാത്ത്* നദി നികത്തുകയാണ്?." ആദാം പറഞ്ഞു..

"ഫ്രാത്ത് നികത്തുകയാണന്നോ? നിനക്കെന്താ ആദമേ വട്ടായോ?.... ഫ്രാത്ത് നികത്തിയാൽ ഏദന്തോട്ടത്തിന്റെ ജൈവസംതുലനാവസ്ഥ തന്നെ തകിടം മറിയില്ലേ?" അയാൾ ചോദിച്ചു.

"അതെന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനാണിപ്പോൾ ഈ ഏദൻതോട്ടത്തിന്റെ അധികാരി. ഞാനും സാത്താനും രൂപീകരിച്ച കമ്പിനി ഏദൻതോട്ടത്തിൽ പണിയുന്ന ഫ്രാത്ത്‌പാലസ് ഹോട്ടലിൽ വരുന്നവരുടെ സൗകര്യത്തിന് എനിക്ക് നദി നികത്തിയാലേ പറ്റൂ...." ആദാം ചിരിച്ചു.

"നിനക്കെന്ത് അധികാരമാണ് ആദമേ , ഈ നദി നികത്താൻ?. അയാൾ ചോദിച്ചു. "എത്രയും വേഗം നീ ഈ നദിയും ഏദൻതോട്ടവും പഴയതുപോലെയാക്കണം." അയാൾ പറഞ്ഞു...

"ഞാനിനിയും ഈ നദി നികത്തും.. ഫ്രാത്ത് മാത്രമല്ല, ബാക്കി മൂന്നു നദികളും വെണമെങ്കിൽ  ഞാൻ നികത്തും. തടയാൻ ധൈര്യമുണ്ടങ്കിൽ തടഞ്ഞു നോക്ക്.... " ആദം പറഞ്ഞു.....

"ആദാം , നീ അതിരു കടക്കുന്നു. നിയമത്തെയാണ് നീ വെല്ലുവിളിക്കുന്നത്.... " അയാൾ പറഞ്ഞു.

"കടക്ക് പുറത്ത്..." ആദാം അയാൾക്ക് നേരെ വിരൽ ചൂണ്ടി. അയാൾ തുടർന്നു.... "ഞാനാണിവിടിത്തെ അധികാരി. ഞാൻ പറയുന്നതാണ് നിയമം...ഞാൻ എനിക്ക് തോന്നുന്നത് ചെയ്യും..."

അയാൾ കോപം കൊണ്ട് വിറച്ചു.... തന്നെ ആദാം വെല്ലു വിളിക്കുന്നു ....

"നീ , ആരോടാണ് സംസാരിക്കുന്നതെന്ന് മറക്കരുത് ആദാം...." അയാൾ പറഞ്ഞു.....

"നിങ്ങൾ ഇനി ഏദൻതോട്ടത്തിന്റെ കാര്യം മറന്നേക്ക്...." അയാളോട് ആദം പറഞ്ഞു....

അയാൾ കോപം കൊണ്ട് വിറച്ചു....  അത് കണ്ടിട്ട് ആദം പറഞ്ഞു..

"ഭൂമിയിൽ ഫാൻസുകാരുടെ ഒരു ഇരട്ടച്ചങ്കന് എന്നെപോലെയുള്ള ഒരുത്തനെ ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.... പിന്നെയല്ലേ ഒറ്റച്ചങ്കനായ നിങ്ങൾ.....?"

അയാൾ തന്റെ കൈ നീട്ടി ആദാമിന്റെ ചെവിക്ക് പിടിച്ചു.....

"ആദാം, ചങ്കിന്റെ എണ്ണത്തിൽ കാര്യമില്ല.... ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാൻ ചങ്കിന്റെ എണ്ണം കൂടേണ്ട കാര്യമില്ല...കടക്ക് പുറത്ത്" അയാൾ പറഞ്ഞു. എന്നിട്ടയാൾ ആദാമിന്റെ ചെവിക്ക് പിടിച്ച് പൊക്കി കറക്കി ഒറ്റയേറ്.... ആദാം ഏദൻതോട്ടത്തിന്റെ മുകളിലൂടെ ഭൂമിയിലെ ഏതോ ഒരു കായിലിൽ വീണു.....

***********************
*ഫ്രാത്ത് ഏദൻ തോട്ടത്തിലെ മൂന്നു നദികളിൽ ഒന്ന്

Thursday, October 12, 2017

വധൂവരന്മാരുടെ സമാസം

മലയാളം ക്ലാസിൽ ടീച്ചർ സമാസത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു. ക്ലാസിനു ശേഷം ടീച്ചറിന്റെ ചോദ്യം

വധൂവരന്മാർ എന്നത് ഏത് സമാസമാണ്?
ബഹുവ്രീഹി
കർമധാരൻ
അവ്യയീഭാവൻ
ദ്വന്ദ സമാസം

പിള്ളാരൊക്കെ മുഖത്തോട് മുഖം നോക്കി. ആർക്കും അറിയില്ല. അവസാനം ടീച്ചറിന്റെ ചോദ്യം അവസാന ബഞ്ചിലേക്ക്. ചോദ്യം ചോദിച്ച് ഓരോരുത്തരായ്  എഴുന്നേറ്റ് തുടങ്ങിയപ്പോൾ അവസാനം ഇരുന്നവൻ മനസിൽ ഉത്തരം നോക്കി. 

ബഹു എന്നുവച്ചാൽ ഒന്നിൽകൂടുതൽ. കല്യാണം കഴിച്ച് ഒന്നായതിനു ശേഷം അവർ ഒരിക്കലും ബഹുവ്രീഹികൾ അല്ല. ഏകവ്രീഹികൾ ആണ്.

കല്യാണം എന്നുള്ളതാണ് കർമ്മം.കല്യാണം കഴിക്കുന്നവർ അപ്പോൾ കർത്താവ് ആണ് .സൂത്രധാരൻ എന്നൊക്കെ പറയുന്നതുപോലെ കർമധാരൻ എന്ന് പറഞ്ഞാൽ കല്യാണം കഴിപ്പിക്കുന്ന ആൾ. അപ്പോൾ വധൂവരന്മാർ എന്ന് പറയുന്നത് കർമധാരൻ അല്ല.

ഇനിയുള്ളത് അവ്യയീഭാവൻ. ഭാവൻ എന്ന് പറയുന്നത് കേൾക്കുമ്പോഴേ അറിയാം അത് ആണുങ്ങളെക്കുറിച്ച്മാത്രം പറയുന്നതാണന്ന്. വധു എന്നുപറയണമെങ്കിൽ സ്ത്രിലിംഗം കൂടി വേണം. ഇതിപ്പോ അവ്യയീഭാവൻ എന്ന് പറഞ്ഞാൽ വരനെക്കുറിച്ച്മാത്രം പറയുന്നതായിരിക്കും. കല്യാണം കഴിയുമ്പോൾ വരൻ അവ്യയമായ ഭാവത്തോടെ ആയിരിക്കുമല്ലോ നിൽക്കുന്നത്- എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ. അപ്പോ അവ്യയീഭാവനുമല്ല സമാസം. 

ഇനിയുള്ളത് ദ്വന്ദസമാസം ആണ്.
അതെ അതുതന്നെയാണ് വധൂവരന്മാർ എന്നതിന്റെ സമാസം. ദ്വന്ദം എന്ന് പറയുമ്പോൾ ദ്വന്ദയുദ്ധം എന്നൊക്കെ കേട്ടിട്ടൂണ്ട്. ദ്വന്ദയുദ്ധത്തിലെ ദ്വന്ദം വധൂവരന്മാർക്ക് ചേരുന്നുണ്ട്. കല്യാണം കഴിച്ചുകഴിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാം ഒരു യുദ്ധം പോലെയാണല്ലോ. അപ്പോ സമാസം ദ്വന്ദം തന്നെ. 

ഉത്തരം തേടി ടീച്ചർ അവസാനത്തെ ആളിന്റെ അടുത്തെത്തി. അവസാന ഊഴക്കാരൻ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞു. വധൂവരന്മാർ എന്നതിന്റെ സമാസം ദ്വന്ദ സമാസം ആണ് ടീച്ചർ.
ശരിയായ ഉത്തരം തന്നെ പറഞ്ഞ അവനെ അഭിനന്ദിച്ച് ടീച്ചർ പിന്തിരിയുമ്പോൾ അവൻ വിശ്വസിക്കാനാവാതെ നിന്നു............
************   **************

---------------------------
 പദങ്ങൾക്ക് തുല്യപ്രാധാന്യമുള്ളതാണ് ദ്വന്ദ സമാസം. 

Wednesday, November 9, 2016

അഹങ്കാരിയായ 1000 ത്തിന് കിട്ടിയ ശിക്ഷ

പത്ത് നൂറ് വർഷങ്ങൾക്ക് ശേഷമുള്ള ഒരു കഥ......

പണ്ട് പണ്ട് ഒരിടത്ത് കുറേ നോട്ടുകൾ ഉണ്ടായിരുന്നു. അതിലെ വലിയ നോട്ടായ 1000 എപ്പോഴും കുഞ്ഞ് നോട്ടുകളെ കളിയാക്കി കൊണ്ടിരിക്കും. താനാണ് ശക്തൻ , തന്നെയാണ് വലിയ വലിയ 
കാര്യങ്ങൾ വാന്ന്ങാനായി ആളുകൾ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞ് അവൻ ചെറിയ നോട്ടുകളെ എപ്പോഴും കളിയാക്കും. പാവം ചെറിയ നോട്ടുകൾ . അവർ 1000 ത്തിന്റെ നോട്ടിനെ തിരിച്ചൊന്നും പറയില്ല.

1000 നോട്ട് അങ്ങോട്ടോ ഇങ്ങോട്ടോ പോകുമ്പോൾ ചെറിയ നോട്ടുകൾ മാറി നിൽക്കും. 1000 പോകുന്ന വഴിയിൽ കുഞ്ഞു നോട്ടുകൾ നിന്നാൽ അവൻ കുഞ്ഞു നോട്ടുകളെ ഉപദ്രവിക്കും. 1000 ത്തിന്റെ നോട്ട് ഭയങ്കര ശക്തിമാനാണന്ന് ചെറിയ നോട്ടുകൾക്ക് അറിയാം. പാവം പിടിച്ച 1,5,10,20,50,100 നോട്ടുകൾ 1000 നോട്ടിന്റെ കളിയാക്കൽ സഹിക്കാനാവാതെ ഒരു ദിവസം 500 നോട്ടിന്റെ അടൂത്ത് ചെന്നിട്ട് തങ്ങളുടെ സങ്കടം പറഞ്ഞു.

"500 നോട്ടേ, 1000 നോട്ട് എപ്പോഴും ഞങ്ങളെ കളിയാക്കുന്നത് നീ കേൾക്കുന്നില്ലേ? 1000 നോട്ടിനോട് അവന്റെ കളിയാക്കൽ നിർത്താൻ പറയാമോ?"

പക്ഷേ 500 നോട്ട് ചെറിയ നോട്ടൂകളോട് ദേഷ്യപ്പെട്ടു.

"1000 ത്തിന്റെ നോട്ട് പറയുന്നതിൽ എന്താണ് തെറ്റ്. അവൻ ശക്തിമാനാണ് , നിങ്ങളെപോലുള്ള കുഞ്ഞു നോട്ടുകൾ കുറച്ചൊക്കെ കണ്ടില്ല കേട്ടീല്ല എന്നൊക്കെ നടിച്ച് ജീവിക്കണം. കാണാൻ ഒരു ഭംഗിയുമില്ലാത്ത ഇത്തിരിക്കുഞ്ഞന്മാരായ നിങ്ങൾ ഇനിയും ഇത്തരം കാര്യങ്ങൾ പറഞ്ഞ് സുന്ദരിയായ എന്റെ അടുത്ത് വന്നേക്കരുത്". 500 നോട്ടും കുഞ്ഞു നോട്ടുകളെ കൈയ്യൊഴിഞ്ഞു.

ആയിരം , അഞ്ഞൂറു നോട്ടുകൾ എവിടേക്കോ പോയ സമയത്ത് കുഞ്ഞു നോട്ടുകൾ ഒരുമിച്ച് കൂടി തങ്ങളുടെ സങ്കടം പങ്കുവെച്ചു. 1000 ത്തിന്റെ കളിയാക്കൽ കൂടി കൂടി വരുന്നതോടൊപ്പം ഇപ്പോൾ 
ദേഹോപദ്രവവും തുടങ്ങിയിട്ടുണ്ട്.  ഇനി എന്ത് ചെയ്യും? 

"നമുക്ക് നോട്ടു ദേവതയോട് പ്രാർത്ഥിച്ചാലോ?" ഇത്തിരികുഞ്ഞൻ 1 പറഞ്ഞു. 1 ന്റെ അഭിപ്രായം എല്ലാവരും അംഗീകരിച്ചു. കുഞ്ഞൻ നോട്ടുകൾ എല്ലാം കൂടി നോട്ടുദേവതയെ പ്രത്യക്ഷപ്പെടുത്താൻ 
പ്രാർത്ഥന തുടങ്ങി. അവരുടെ മുമ്പിൽ ദേവത പ്രത്യക്ഷപ്പെട്ടു. കുഞ്ഞൻ നോട്ടുകൾ തങ്ങളുടെ സങ്കടം നോട്ടുദേവതയോട് പറഞ്ഞു. 1000 ത്തിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്ന് ഉറപ്പ് നൽകി നോട്ടുദേവത അപ്രത്യക്ഷമായി. 

നോട്ടു ദേവത ആയിരത്തിന്റെ നോട്ടിനെ കണ്ട് ഇനി കുഞ്ഞു നോട്ടുകളെ ഉപദ്രവിക്കുകയോ കളിയാക്കുകയോ ചെയ്യരുതെന്ന് പറഞ്ഞു. പക്ഷേ അഹങ്കാരിയായ 1000 അതൊന്നും കേട്ടില്ല. അവൻ പിന്നയും ചെറിയ നോട്ടുകളെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. നോട്ടുകളിൽ ശക്തനായ തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലന്ന് അവൻ പറഞ്ഞുകൊണ്ട് കുഞ്ഞന്മാരായ നോട്ടുകളെ അവൻ ഉപദ്രവിക്കാൻ തുടങ്ങി.കുഞ്ഞൻ നോട്ടുകൾ വീണ്ടും നോട്ടുദേവതയെ കണ്ട് സങ്കടം പറഞ്ഞു .തന്നെ നോട്ടുദേവതയ്ക്കും ഒന്നും ചെയ്യാനാവില്ലന്നുള്ള അവന്റെ വെല്ലുവിളി നോട്ടു ദേവതയെ അരിശം പിടിപ്പിച്ചു. 

നോട്ടു ദേവത അന്നു തന്നെ രാജാവിനെ കണ്ട് കുഞ്ഞൻ  നോട്ടുകളുടെ സങ്കടം ഇല്ലാതാക്കാൻ ആവശ്യപ്പെട്ടു. നോട്ടു ദേവതയുടെ ആവശ്യപ്രകാരം രാജാവ് 1000 ത്തിനെയും 500 നെയും ഇല്ലാതാക്കാൻ തന്റെ ഭടന്മാർക്ക് കല്പന കൊടുത്തു. ഉടൻ തന്നെ ഭടന്മാർ 1000 ത്തിനെ പിടിച്ചു അവന്റെ കഥ കഴിച്ചു. ഭടന്മാർ 1000 ത്തിനെ പിടിക്കുന്നത് കണ്ട 500 ഓടി ഒളിച്ചു. ഭടന്മാരുടെ കണ്ണിൽ പെടാതെ 500 നോട്ടു ദേവതയുടെ മുമ്പിൽ ചെന്നു ക്ഷമ ചോദിച്ചു കരഞ്ഞു. ഇനി മുതൽ താൻ കുഞ്ഞൻ നോട്ടുകളെ സഹോദരരായി കണ്ടോളാം എന്നും പറഞ്ഞു. 500 ന്റെ സങ്കടത്തിൽ നോട്ടു ദേവതയുടെ മനസ് അലിഞ്ഞു. ദേവത ഉടൻ തന്നെ രാജാവിന് പ്രത്യക്ഷപ്പെട്ട് 500 നെ ഇനി ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു. രാജാവ് അത് സമ്മതിച്ചു. ചെയ്ത തെറ്റുകളുടെ ഓർമ്മയ്ക്കായി ദേവത 500ന്റെ രൂപഭംഗിക്ക് അല്പം മാറ്റം വരുത്തി വിട്ടു.....

അന്നു മുതലാണത്രെ ആയിരം നോട്ടുകൾ ഇല്ലാതായത്.
****************
{ഓരോരോ മണ്ടത്തരങ്ങളേ......}

Sunday, July 26, 2015

മൊബൈൽ കുരിശ്

:: പണ്ട് ::
പള്ളിയിൽ വരുമ്പോൾ വേദപുസ്തകവും പാട്ടുപുസ്തകവും കുർബാന പുസ്തകവും എല്ലാം കൊണ്ടുവരണമെന്ന് നിർബന്ധം. ദൈവമക്കൾ അങ്ങനെ വേദപുസ്തകവും പാട്ടുപുസ്തകവും കുർബാനപുസ്തകവുമായി പള്ളിയിൽ എത്തി. പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിൽ നിന്ന് എടുക്കാതെ ദൈവമക്കൾ പള്ളിയിൽ നിന്ന് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നെങ്കിലും ദിവരാജ്യ അവകാശികൾ എല്ലാ പുസ്ത്കവുമായിട്ടാണല്ലോ പള്ളിയിൽ വരുന്നത് എന്നതുകൊണ്ട് അച്ചൻ സന്തോഷിച്ചു...

മൊബൈൽ ഫോൺ വന്നപ്പോൾ അച്ചൻ പറഞ്ഞു, ദൈവമക്കളെ വഴി തെറ്റിക്കാൻ സാത്താൻ കൊണ്ടൂവന്നതാ മൊബൈൽ ഫോൺ, ആരും മൊബൈൽ ഫോണുമായി പള്ളിയിൽ വരരുത്.

:: ഇന്ന് ::
വേദപുസ്തകവും പാട്ടുപുസ്തകവും കുർബാനപുസ്തകവും 'ആപ്പായി' കിട്ടുന്നതുകൊണ്ട് ദൈവമക്കൾ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുമായി പള്ളിയിൽ എത്തി. മൊബൈലിലെ ആപ്പ് തുറന്ന് അവർ കുർബാനയിൽ പങ്കെടൂത്തു. അച്ചനും ഹാപ്പി ദൈവമക്കളും ഹാപ്പി.

കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവരെല്ലാം കുരിശൂമായി വരണമെന്ന് അച്ചൻ. വന്നവരിൽ ഭൂരിഭാഗവും കുരിശില്ലാതെ മൊബൈൽ ഫോണുമായി പള്ളിയിൽ വന്നു.

"കുരിശെവിടെ സാത്താന്റെ സന്തതികളേ?" അച്ചൻ കോപിച്ചു.

"അച്ചോ, ഈ മൊബൈലും മൊബൈലിലെ ആപ്പും പലപ്പോഴും ഞങ്ങൾക്ക് കുരിശാവാറുണ്ട്. അതുകൊണ്ട് കുരിശിന്റെ വഴിയിൽ ഞങ്ങൾ മൊബൈലുമായി വന്നോളാം...". 

സാത്താന്റെ മക്കൾ തിരിച്ചറവുകൊണ്ട് ദൈവമക്കളായി മാറുന്നത് അച്ചൻ കണ്ടൂ.

Tuesday, July 21, 2015

വാസ്തുക്കാരൻ

കൃഷിയും കച്ചവടവും നഷ്ടമായപ്പോഴാണ് അയാൾ വാസ്തു നോക്കാൻ തീരുമാനിച്ചത്. ടിവി ചാനലിലൂടെ അനേകായിരം പേർക്ക്  വാസ്തു നിർദ്ദേശങ്ങൾ നൽകിയ ചൈനീസ് വാസ്തുക്കാരനെ തന്നെ അയാൾ പോയിക്കണ്ടു. വാസ്തുക്കാരൻ പറഞ്ഞതുപോലെ എല്ലാം ചെയ്തിട്ടൂം ഒരു ഫലവും ഉണ്ടായില്ല.

വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരം വീട്ടിലേക്കുള്ള മെയിൻ റോഡിൽ നിന്നുള്ള വഴി കെട്ടിയടച്ച് വഴി കൈത്തോടിന്റെ വരമ്പ് വഴി ആക്കി..

തേക്കെ മുറ്റത്തിരുന്ന പട്ടിക്കൂട് പൊളിച്ച് വടക്കേ മുറ്റത്താക്കി.

വടക്കേ മുറ്റത്തിരുന്ന കോഴിക്കൂട് എടുത്ത് തെക്കേ മുറ്റത്തേക്കാക്കി.

വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരം ഒരു പശുവിനെ വാങ്ങി  ബെഡ് റൂമിന്റെ ജനലിലോട് ചേർത്ത് എരുത്തിലുൻടാക്കി അവിടെ കെട്ടി. രാവിലെ എഴുന്നേൽക്കുമ്പോൾ പശുവിനെ കണി കണ്ട് ഉണരാൻ കട്ടിലെടൂത്ത് ജനലിന്റെ അടുത്തേക്ക് എടുത്തിട്ടൂ. പശുവിന്റെ അമറൽ തനിക്ക് വരുന്ന നല്ല കാലത്തിന്റെ ശംഖൊലിയായി അയാൾക്ക് തോന്നി...

എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.

റബറു വെട്ടി കൊക്കോ വെച്ചതും അത് നഷ്ട്മായപ്പോൾ അത് വെട്ടി അവിടെ വാനില വെച്ചതും വാനില കൃഷി നഷ്ടമായപ്പോൾ അത് പിഴുത് കളഞ്ഞ് വീണ്ടും റബറു വെച്ചതും ഒക്കെ വാസ്തുക്കാരന്റെ നിർദ്ദേശപ്രകാരമാണ്. കുരുമുളകിനു വിലകൂടിയപ്പോൾ  ചൈനീസ് വാസ്തുക്കാരൻ തന്നെ ചൈനയിൽ നിന്ന്   വള്ളിക്കൊന്നിന് നൂറുരൂപ നിരക്കിൽ ആയിരം കുരുമുളക് വള്ളി അയാൾക്ക് ഇറക്കി കൊടുത്തു. റബ്ബറു വെട്ടി അയൾ കുരുമുളക് വള്ളി നട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അതൊന്നില്ലാതെ എല്ലാം ഉണങ്ങിപ്പോയി. വാസ്തുക്കാരനെ കൻട് പരാതി പറഞ്ഞപ്പോൾ കുരുമുളക് വള്ളിക്ക് ഗ്യാരന്റിയില്ലാന്ന് പോലും....

ഏതായാലും വാസ്തുക്കാരനെ അയാൾ അവിശ്വസിച്ചില്ല. ഇന്നല്ലങ്കിൽ നാളെ തനിക്ക് നല്ല കാലം വാസ്തുക്കാരൻ കൊൻടുവരുമെന്ന് അയാൾ വിശ്വസിച്ചു. അയാൾ വിശ്വസിച്ചു എന്നതിനെക്കാൾ വാസ്തുക്കാരൻ വിശ്വസിപ്പിച്ചു.

അടുക്കളിയിലെ പാതകത്തിലെ മൂന്ന് അടുപ്പ് പൊളിച്ചു കളഞ്ഞ് അടുപ്പ് രണ്ടാക്കിച്ചു. മൂന്നു അടുപ്പുള്ളതുകൊൻടാണത്രെ അയാളുടെ കൃഷിയെല്ലാം മൂ..മൂ... (നമുക്ക് നല്ല മലയാളം പറഞ്ഞാൽ മതിയല്ലോ) നഷ്ടത്തിലാവുന്നത്. അടുപ്പ് രണ്ടാക്കിയിട്ടൂം ഒരു കാര്യവുമൂണ്ടായില്ല. അരകല്ലിൽ ചമ്മന്തി അരയ്ക്കുമ്പോഴുള്ള ശബ്ദ്ദം  അടുക്കളയിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുകയും ആ നെഗറ്റീവ് എനർജി ഭക്ഷണത്തിലെ പോസിറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതുകൊൻടാണ് അയാൾക്കും വീട്ടൂകാർക്കും രോഗങൾ ഉണ്ടാകുന്നതെന്ന് വാസ്തുക്കാരൻ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ ഫലമായി അടുക്കളിലെ അരകല്ല് അടുക്കളയ്ക്ക് പുറത്തേക്ക് ഒരു ഷെഡ് ഉണ്ടാക്കി അത് സ്ഥാപിച്ചു. കിണറ്റിന്റെ തിട്ടയ്ക്കിരുന്ന മോട്ടോർ കിണറിന്റെ അരിഞ്ഞാണത്തിലേക്ക് ഇറക്കി വെച്ചു. കിഴക്കൂന്ന് വെള്ളം കോരിയിരുന്നത് പടിഞ്ഞാറു നിന്നാക്കി. കക്കൂസിലെ ക്ലോസറ്റ് എടുത്ത് കുളിമുറിയിൽ വെച്ച് കക്കൂസ് കുളിമുറിയും കുളിമുറി കക്കൂസും ആക്കി.

എന്നിട്ടൂം ഒരു മാറ്റവും ഉണ്ടായില്ല....  

വാഴക്കൊലയ്ക്ക് വില കുറഞ്ഞു വാഴകൃഷി നഷ്ടത്തിലായി. ചേമ്പും ചേനയും വാസ്തുക്കാരൻ പറഞ്ഞതുകേട്ട് മണ്ണ് മാറ്റി നടുകയും പറമ്പിലെ നെഗറ്റീവ് എനർജി പോകുന്നതുവരെ  കിളയ്ക്കാതെ ഇട്ടിരുന്ന് എല്ലാം കരിക്കൻ തിന്നു പോയി. ഇഞ്ചിയാണങ്കിൽ അഴുകിയും പോയി. റമ്പൂട്ടാൻ കായിച്ചതും ഇല്ല. കപ്പയുടെ വില പടവലം പോലെ കീഴോട്ടായി. എന്നാലോ നട്ട പടവലത്തിൽ ഉണ്ടായ പടവലങയെല്ലാം പാവയ്ക്കായുടെ അത്രയുമേ ഉണ്ടായിരുന്നുള്ളൂ താനും.  

വീട്ടിലാണങ്കിൽ എന്നും അടിയും ഇടിയും തല്ലും വഴക്കും. ബാങ്കിലെ പലിശ പലിശയും കൂട്ടൂപലിശയും മുതലോട് പലിശയും പലിശയോട് മുതലുമൊക്കെയായി. വാസ്തുക്കാരനാണങ്കിൽ ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. എല്ലാ ദിവസവും ചാനലിൽ വന്നിരുന്ന് നാട്ടുകാർക്കെല്ലാം ഉപദേശം കൊടുക്കുന്നുമുണ്ട്.  

ഒരു ദിവസം നേരം പരപരാ വെളുക്കുന്നതിനു മുമ്പ് അയാൾ വാസ്തുക്കാരന്റെ വീട് അന്വേഷിച്ചു പോയി കൻടു പിടിച്ചു. തൂക്കി ഇട്ടിരുന്ന മണിയിലെ ചരടിൽ പിടിച്ച് വലിക്കാൻ കൈ പൊക്കിയതും വീടിന്റെ അകത്തുനിന്ന് പാത്രങൾ ഒക്കെ താഴെ വീഴുന്നതിന്റെ ശബ്ദ്ദം കേൾക്കാം. ചെവി കൂർപ്പിച്ചപ്പോൾ അകത്തൂന്നുള്ള തെറി വിളിയും കേൾക്കാം.

"നിങ്ങളിങ്ങനെ മനുഷ്യരെ പറ്റിച്ച് കാശുണ്ടാക്കി അതെല്ലാം കുടിച്ച് തുലച്ചിട്ട് രാത്രിയിൽ നാലാം കാലേൽ വന്ന് കയറും. ബാക്കിയുള്ളവരെങ്ങനയാ ഇവിടെ ജീവിക്കുന്നതെന്ന് നിങൾ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ? പെണ്ണിനാണങ്കിൽ ഈ മാസത്തെ ഫീസ് കൊടുത്തിട്ടില്ല. ചെറുക്കനാണങ്കിൽ സെമസ്റ്റർ ഫീസ് അടയ്ക്കാത്തതുകൊൻട് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് കിട്ടിയില്ല. നിങ്ങളീ മനുഷ്യരെ പറ്റിച്ചുണ്ടാക്കുന്നതുകൊണ്ടാ ഒന്നും കൈയ്യിൽ നിക്കാത്തത്. കഞ്ഞി കുടിച്ച് കിടന്ന കാലത്ത് സമാധാനം ഉൻടായിരുന്നു." വാസ്തുക്കാരന്റെ ഭാര്യയുടെ ശബ്ദ്ദം.

"എനിക്ക് ഇഷ്ടമുള്ളതുപോളെ ഞാൻ ജീവിക്കുമടീ. എന്നെ പറ്റിച്ചോ പറ്റിച്ചോ എന്ന് പറഞ്ഞ് എല്ലാവനും കൂടി മുന്നിൽ വന്ന് നിൽക്കൂമ്പോൾ അവന്മാരെ പറ്റിക്കാതിരിക്കാൻ ഞാൻ ദൈവമൊന്നും അല്ലല്ലോ... ഇവന്മാരൊക്കെ എന്തോ  മൻടന്മാരാടീ.. പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും തമ്മിൽ യുദ്ധമുൻടാകും എന്നൊക്കെ പറയുമ്പോൾ ഭിത്തി പൊളിച്ച് ജനലുവയ്ക്കാനും ടൈൽ കുത്തിക്കളഞ്ഞ് മാർബിളിടാനും ഒക്കെ ഇവന്മാരുടെ കൈയ്യിൽ കാശുണ്ട്. അതുകൊൻട് ഞാനവന്മാരെ പറ്റിക്കൂന്നു. പിന്നെ ജനലുകാരനും മാർബിളുകാരനും കമ്മീഷനും തരുമ്പോൾ ഞാനെന്തിനാടീ വേണ്ടാന്ന് പറയുന്നത്...ഇന്ന് ആരെയെങ്കിലും പറ്റിച്ചു കിട്ടൂന്ന കാശ് നിന്റെ കൈയ്യിൽ തന്നെ കൊൻടു തരും.. സത്യം..സത്യം" വാസ്തുക്കാരന്റെ ശബ്ദ്ദം അയാൾ തിരിച്ചറിഞ്ഞു.

അയാൾ വന്ന വഴിയേ തിരിച്ചു വിട്ടൂ. വീട്ടീൽ ചെന്ന് ടിവി വെച്ചപ്പോൾ വാസ്തുക്കാരൻ ടിവിയിൽ ഇരുന്ന് വാസ്തു ഉപദേശം നൽകുന്നു. കോളിംഗ് ബെല്ലിനു പകരം വീടിന്റെ മുമ്പിൽ മണി കെട്ടുന്നത് എവിടെയായിരിക്കണം എന്നും മണിശബ്ദ്ദം എങനെ പോസിറ്റീവ് എനർജി നൽകും എന്നതിനുക്കുറിച്ചും മണീശബ്ദ്ദം കടന്നുപോകുന്ന വഴിയിലുള്ള വായു തന്മാത്രകൾ എങനെ ശുദ്ധീകരിക്കപ്പെടൂമെന്നും മണി എങനെ കുടുംബകലഹത്തെ ഇല്ലാതാക്കും എന്നൊക്കെയായിരുന്നു വാസ്തുക്കാരന്റെ ഉപദേശങൾ.

ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയാൾ ഫോൺ എടുത്തു. വാസ്തുക്കാരനാണ്.

"ചേട്ടാ, ചൈനീസ് മണിയെക്കുറിച്ച് ഞാൻ പറയുന്നത് ചാനലിൽ കണ്ടോ?? ചേട്ടന്റെ എല്ലാ പ്രശ്നങളും ഈ മണി തീർക്കും. അമ്പതിനായിരം രൂപയ്ക്കാ ഞാനിത് എല്ലാവർക്കും കൊടുക്കുന്നത്. ചേട്ടനായതുകൊണ്ട് മുപ്പതിനായിരം രൂപയ്ക്ക് തരാം. മണിയടിച്ച് ചേട്ടന്റെ പ്രശ്നങൾക്കെല്ലാം പരിഹാരം ഉണ്ടാക്കാം.." വാസ്തുക്കാരൻ

"തന്റെ മണിയൊന്നും എനിക്കിനി വേണ്ടാ.. ഉള്ള മണിയടിച്ച് ഞാനിനി എങനെയെങ്കിലും ജീവിച്ചോളാം" അയാൾ ഫോൺ കട്ടൂ ചെയ്തു..

വാസ്തുക്കാരൻ ഞെട്ടി. ഇതുവരെ പത്തു പതിനഞ്ച് ലക്ഷം രൂപ ഊറ്റിയെടുത്ത കസ്റ്റമർ ആണ് ഫോൺ വെച്ചിട്ട് പോയത്. മണിവാങിച്ചില്ലങ്കിൽ വേണ്ടാ. ശംഖ് ഊതിച്ച് വീഴ്ത്താം...

ശംഖുമായി വാസ്തുക്കാരൻ പുതിയ ഇരയെത്തേടി ഇറങ്ങി....  

Saturday, July 18, 2015

ബി.എസ്.എൻ.എൽ. നമ്മളെ ചതിച്ചാശാനെ.....

ചാരു കസേരയിൽ ഇരുന്ന് മഴനോക്കി ചൂടുചായ ഊതിക്കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാളുടെ മുന്നിലേക്ക് ഭാര്യ കൊടുങ്കാറ്റുപോലെ എത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ വൈകിട്ടത്തെ അയൽക്കൂട്ടത്തിനു ശേഷം ലോക(ലോക്കൽ)വാർത്തകളുമായി എത്തുന്ന ഭാര്യ ഇന്ന് ലോക്കൽ വാർത്തകൾ ഒന്നും പറയാതെ നേരെ അടൂക്കളയിലേക്ക് പോയി ചായ ഇട്ടു തന്നതിനു ശേഷം ഒന്നും പറയാതെ തിരിച്ചു കയറിപ്പോയപ്പോഴേ എന്തോ അപകടം വരാൻ പോകുന്നുണ്ടന്ന് അയാൾക്ക് തോന്നിയതാണ്. 

തിരിച്ചുവന്ന ഭാര്യയുടെ കൈയ്യിൽ തന്റെ ഫോണും ഇരിക്കുന്നതു കണ്ടതോടെ ഫോണുമായി ബന്ധപെട്ട എന്തോ അപകടമാണ് തന്നെ ഇപ്പോൾ കാത്തിരിക്കൂന്നതന്ന് അയാൾക്ക് മനസിലായി.

"നിങ്ങൾക്കെന്നെ മടുത്തു അല്ലേ?" ഭാര്യയുടേ ചോദ്യം അയാളെ ഞെട്ടിച്ചു. അയാൾക്കെന്തെങ്കിലും പറയാൻ പറ്റുന്നതിനുമുമ്പേ ഭാര്യയുടെ ആത്മഗതം ഉച്ചത്തിലായി.

"അല്ലങ്കിലും ഈ ആണുങ്ങൾ ഇങ്ങനയാ...."

"നീ എന്തൊക്കയാ ഈ പറയുന്നത്... എനിക്കൊന്നും മനസിലായില്ല". അയാൾ

"നിങൾക്കൊന്നും മനസിലാകത്തില്ല. എനിക്കൊന്നും മനസിലാകത്തില്ലന്ന് വെച്ചല്ലേ നിങ്ങൾ ഈ പണിക്ക് പോയത്?"

"സത്യമായിട്ടൂം എനിക്കൊന്നും മനസിലായില്ലടീ " വീണ്ടും അയാൾ.

"ഈ വേണിയും പ്രിയങ്കയും ഫാത്തിമയും സോണാലിയും പായലും അനാമികയും ഒക്കെ നിങ്ങടെ ആരാ? ഇവളുമാരുമായിട്ട് നിങൾക്കെന്താ ബന്ധം? ഒരുത്തി ജോലിക്കാരി ഒരുത്തി പഠിത്തക്കാരു ഒരുത്തി കമ്പ്യൂട്ടറുകാരി.... സത്യം പറ മനുഷ്യനേ നിങൾക്കെന്നെ മടുത്തല്ലേ? ഒന്നുമല്ലങ്കിലും നിങടെ മൂന്നു പിള്ളാരെ ഞാൻ പെറ്റതല്ലേ? നിങടെ മോടെ പ്രായമൂള്ള ഒരുത്തിയോടല്ലേ നിങൾ ശൃംഖരിക്കാൻ പോയത്?  ഞാനിതൊന്നും അറിയില്ലന്ന് കരുതിയോ? ഇന്ന് അയൽക്കൂട്ടത്തിൽ വെച്ച് മേരിക്കുട്ടിയാ പറഞ്ഞാ കെട്ടീയവന്മാരുടെ ഫോണിൽ നോക്കിയാൽ എല്ലാവന്മാരുടേയും തനി നിറം അറിയാമെന്ന്. ഞാനൊരു മണ്ടിയായതുകൊണ്ടും മൊബൈൽ ഉപയോഗിക്കാത്തതുകൊൻടും നിങൾക്കിതുവരെ എന്നെ പറ്റിക്കാൻ പറ്റി? ഇനിയും എന്നെ പൊട്ടീയാക്കാൻ പറ്റില്ല. നിങൾക്കെന്നെ വേണ്ടായെങ്കിൽ പറഞ്ഞോ? ഞാനങ്ങ് പോയേക്കാം...." ഭാര്യ കണ്ണീരിന്റെയും ഏങ്ങലടികളുടെയും അകമ്പടിയോടെ കത്തിക്കയറുകയാണ്.

"ശരിക്കും എന്താ പ്രശ്നം? നിനക്കിതെന്താ പറ്റിയത്? കുറേ പെണ്ണൂങടെ പേരു പറഞ്ഞിട്ട് ഇവരൊക്കെ നിങടെ ആരാന്ന് ചോദിച്ചാൽ ഞാനെന്ത് പറയാൻ.. ഈ പെണ്ണൂങ്ങളെയൊന്നും എനിക്കറിയില്ല" അയാൾ പറഞ്ഞു.

"ഇവളുമാരെയൊന്നും നിങ്ങൾക്കറിയില്ലങ്കിൽ പിന്നെന്തിനാ ഇവളുമാരൊക്കെ നിങൾക്ക്, മിണ്ടിക്കോ കണ്ടോ സുന്ദരനിമിഷങൾ തരാം എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചത്" ഭാര്യ.

അയാൾ ഫോണിനായി ഭാര്യയ്ക്ക് നേരെ കൈ നീട്ടി... അയാളുടെ കൈയ്യിലേക്ക് ഭാര്യ ഫോൺ കൊടുത്തു.

"ഇനി നിങ്ങൾ ഇതൊക്കെ ഡിലീറ്റ് ചെയ്യാൻ പോകുവായിരിക്കും.... പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകുമെന്ന് പറയുന്നത് എത്ര ശരിയാ..." ഭാര്യ കലിതുള്ളി അകത്തേക്ക് പോയി.

അയാൾ ഫോണിലെ ഇൻബോക്സ് മെസേജുകളിലേക്ക് നോക്കി.

മെസേജ് 1 :: Service message -
Title :
Anamika 21years
Hi
Check out my hott inimate couple videos
Address:
122.176.112.58/m4u/XXX.jsp?id=OTE5NDK1NzI1Mjk1

മെസേജ് 2 :: BT-656300
Veni-working , Fatima-Student, Priyanka- IT Professional have joined Chat & are live now. To chat with them Dial 12630066

മെസേജ് 3 :: BT-656300
Sonali , Samriti, Payal online Now and it eill not take much of your time but will create memories for a life times dial 12630066

മെസേജ് 4 :: 24*6#p653#wp0603
Bhumi - Working , Fatima - Student ,  Hema - It Professional have joined Chat and live now. To chat with them Dial 12630066 Rs 5/Min

മെസേജ് 5 :: 24*6#p613996603
Jayathi 25- House wife , Malathy 23 - working ,  Suji 20 - Student has joined Dial n Chat & are live now. To chat with them Dial *555*1*1# or 12630035 Rs3/ min.

മെസേജ് 6 :: 24*6#p653#wp0603
Zaiba - Working , Mridula - Student ,  Suma - It Professional have joined Chat & are  live .  Dial 12630066 Now Rs 5/Min

മെസേജ് 7 :: 24*6#p653#wp0603
Vibha 25- House wife , Malathy 23 - working ,  Suji 20 - Student has joined Dial n Chat and live now. To chat with them Dial *555*1*1# or 12630035 .

മെസേജ് 8 :: 24*6#p653#wp0603
Ashu - Accountant , Vrindha- Student ,  Sneha-  Professional have joined Chat and are Live . Dial 12630066 Now Rs 5/Min

മെസേജ് 9 :: BT-612630
Megha , Shikha and Yamini & more are here to create memories  for lifetimes just dial 12630035 &Get Connected!

പിന്നയും മെസേജുകൾ ബാക്കി കിടക്കുന്നു... ഇതൊക്കെ വായിച്ചാൽ ഏത് പെണ്ണും കെട്ടിയോനെ സംശയിച്ചു പോകും. വേറെ ഒരൊറ്റ മെസേജും ഇൻബോക്സിൽ ഇല്ല താനും...

ബി.എസ്.എൻ.എൽ. നമ്മളെ ചതിച്ചാശാനെ എന്ന് മനസിൽ പറയുമ്പോൾ ഭാര്യ ഒരു ബാഗുമായി അകത്തൂന്ന് വരുന്നു.

"നീ ഇതെവിടേക്കാ ബാഗുമായിട്ട്" അയാൾ ചോദിച്ചു.

"ഞാൻ പോകുവാ.. നിങ്ങൾക്കെന്നെ വേണ്ടായല്ലോ... നിങ്ങൾക്കാരയാ വേണ്ടിയതെന്ന് വെച്ചാൽ അവരെ വിളിച്ച് അവരുടെ കൂടെ പൊറുത്തോ?" ഭാര്യ.

"എടീ, സത്യത്തിൽ ജോഷി നമ്മളെ ചതിച്ചതാ... അല്ലാതെ ഞാൻ..." .

"ഹൊ! അപ്പോ ബ്രോക്കറെ വെച്ചായിരുന്നല്ലേ പരിപാടി... ബ്രോക്കർ ജോഷി നിങളെ ചതിച്ചതുകൊണ്ട് എനിക്ക് സത്യം മനസിലായി" ഭാര്യ കലിതുള്ളി വീണ്ടൂം അകത്തേക്ക് പോയി.

ബാഗുമായി പുറത്തേക്ക് പോകാൻ വന്നവൾ വീണ്ടും അകത്തേക്ക് പോകുന്നത് നോക്കി അയാൾ നിന്നു.

"കർത്താവേ ഒരു സിനിമാ ഡയലോഗ് അറിയാതെ പറഞ്ഞു പോയത് വലിയ പ്രശ്നമായോ? ചപ്പാത്തി തിന്നാത്തതുകൊണ്ട് ഹിന്ദി അറിയാൻ പാടില്ല എന്ന് സിനിമാഡയലോഗ് പറഞ്ഞതുപോലെ ആയോ കാര്യങൾ?"

കർത്താവേ കാത്തോളണേ......  ബി.എസ്.എൻ.എല്ലേ എന്നാലും ഈ ചതി വേണ്ടായിരുന്നു....... അയാൾ മനസിൽ പറഞ്ഞു.

Wednesday, May 7, 2014

സ്വപ്നങ്ങൾ കരിഞ്ഞുപോയവർ

വിവാഹരാത്രി...
ഒന്നിച്ചുചേരാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചു...

"നമുക്കൊരു മോളുക്കുട്ടി.... നിന്നെപ്പോലെ...നമുക്കവളെ രാജകുമാരിയെപ്പോലെ വളര്‍ത്തണം"

"നമുക്കൊരു മോനുക്കുട്ടൻ മതി..അച്ഛനെപ്പോലെ" അവളും അയാളോട് മന്ത്രിച്ചു.

വിവാഹം കഴിഞ്ഞതിനു മൂന്നാലു മാസങ്ങൾക്ക് ശേഷം ഒരു ദിവസം അവൾ ക്ഷീണത്തോടെ തലകറങ്ങി താഴെവീണു. അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു. അവളും മന്ദഹസിച്ചു.

"ഇത് മോൾ തന്നയാ...എനിക്കുറപ്പാ..."അ അയാൾ പറഞ്ഞു.

"ആണായാലും പെണ്ണായാലും കുഴപ്പമൊന്നും ഇല്ലാതെ ഈശ്വരൻ തരുന്നതിനെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം" അവൾ പറഞ്ഞു.

ഗൈനിക് ഡിപ്പാർട്ടുമെന്റിനു മുന്നിൽ റിസൽട്ടിനായി അവർ കാത്തിരിക്കുകയായിരുന്നു. റിസൽട്ട് വാങ്ങി ഡോകടറെ കണ്ടു.

"ഇല്ല... റിസൽട്ട് നെഗറ്റീവ് ആണ്." 

രണ്ട് മാസങ്ങൾക്കു ശേഷം വീണ്ടും തലകറക്കം. 
ആശുപത്രി.. യൂറിൻ ടെസ്റ്റ്..
റിസൽട്ട് നെഗറ്റീവ്.
അവളുടെയും അവന്റെയും മുഖം വാടി...
അവൾ ക്ഷീണം കൊണ്ട് അവന്റെ മടിയിൽ തലവെച്ച് കിടന്നു...

ഡോക്ടർ പറഞ്ഞതുപ്രകാരം വീണ്ടും ടെസ്റ്റുകൾ...
ആശുപത്രികൾ..
 കൂടുതൽ ടെസ്റ്റുകൾ..

അവസാനം ആ റിസൽട്ട് !!!!

ബ്ലഡ് ക്യാൻസർ!!!!

ദിവസങ്ങൾ കൊഴിയുന്നു.....

"ഞാനൊരു കാര്യം പറഞ്ഞോട്ടെ..." അവൾ.

"ഹും..."അവൻ മൂളി.

"ചേട്ടന്‍ മറ്റൊരു വിവാഹം കഴിക്കണം...ആ പെൺകുട്ടി ചേട്ടനൊരു രാജകുമാരനയോ രാജകുമാരിയേയോ തരും... "

"ദുഃഖമോ സങ്കടമോ രോഗമോ വരുമ്പോൾ ഉപേക്ഷിക്കാനല്ലല്ലോ നമ്മൾ വിവാഹം കഴിച്ചത്... സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കിടൂന്നതല്ലേ ജീവിതം?"

"എനിക്കിനി ഒരു സന്തോഷവും തരാൻ പറ്റില്ലല്ലോ... മരണത്തിലേക്ക് നടക്കുന്ന എനിക്കിനി ചേട്ടന്റെ സ്വപ്നങ്ങളിൽ കടന്നു വരാൻ പോലും പറ്റില്ലല്ലോ..." അവൾ.

"എല്ലാം വിധിയാണന്ന് കരുതി ആശ്വസിക്കാനല്ലേ നമുക്ക് പറ്റൂ.... ഒരു പക്ഷേ നീ മരിക്കുന്നതിനു മുമ്പേ ഞാൻ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയേക്കാം.. അങ്ങനെയൊരിക്കലും ഉണ്ടാകരുതേ എന്നാ ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്.. റബറുകൊണ്ട് ബുക്കിലെ പെൻസിൽ വര മായ്ക്കുന്നതുപോലെ നിനക്കുമുമ്പേ ഞാനെന്റെ ജീവിതം മായിക്കാൻ ആഗ്രഹിച്ചതാ.. പക്ഷേ ഞാൻ പോയാൽ നീ ഒറ്റയ്ക്ക് വേദന സഹിക്കണമെല്ലോ എന്നു കരുതിയാ...." അവന്റെ കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണുനീർ സ്ഫടിക ചില്ല് പൊട്ടിച്ചിതറും പോലെ അവളുടെ മുഖത്ത് വീണ് ചിതറി.

അവളുടെ രോഗത്തെ മരുന്നുകൾ കൊണ്ട്  കീഴടക്കാൻ കഴിയുകയില്ലന്ന് അവനറിയാമായിരുന്നു. ജീവിതത്തിലേക്ക് അവൾ തിരിച്ചുവരുമെന്നും തങ്ങൾ കണ്ട സ്വപ്നങ്ങൾ വിണ്ടും തളിർക്കുമെന്നും അവൻ അവളോട് പറഞ്ഞു കൊണ്ടിരുന്നു. അവനെ സങ്കടപ്പെടുത്തേണ്ട എന്ന കരുതി വേദനകൾക്കിടയിലും അവൾ അത് പുഞ്ചിരിയോട് തലയാട്ടി കേട്ടു.

"ഞാനൊരു കാര്യം പറഞ്ഞാൽ ചേട്ടൻ കേൾക്കുമോ?"

"നീ ആദ്യം പറയൂ...എന്നിട്ട് കേൾക്കാൻ പറ്റുന്നതാണങ്കിൽ കേൾക്കാം"

"പറ്റില്ലന്ന് മാത്രം പറയരുത്..."

അവൻ മൗനം പാലിച്ചു. അവൾ തുടർന്നു..

"എനിക്കിനി ആയുസ് ദിവസങ്ങൾ മാത്രമാണന്ന് എനിക്കറിയാം... ഞാൻ മരിച്ചാൽ ചേട്ടൻ മറ്റൊരു വിവാഹം കഴിക്കണം...നിങ്ങൾക്കുണ്ടാകുന്നത് ഒരു പെൺകുട്ടിയാണങ്കിൽ എന്റെ പേരതിന് ഇടണം... ആകാശത്തിലെ വെള്ളിമേഘമായി ഞാൻ പറന്നു പോകുമ്പോൾ നിങ്ങളെ കാണും...മഴമേഘമായി ഞാൻ മാറുമ്പോൾ നിങ്ങളിലേക്ക് ഞാൻ പെയ്തിറങ്ങും...നിങ്ങളുടെ സന്തോഷത്തിൽ ഞാനും അങ്ങനെ ചേരും..." അവൾ പൊട്ടിക്കരഞ്ഞു. അവൾ അവന്റെ മാറിലേക്ക് ചാരി. അവളുടെ ജീവൻ അവളിൽ നിന്ന് പറന്നു പോവുകയായിരുന്നു അപ്പോൾ.

അഗ്നി അവളുടെ ദേഹത്തെ ഏറ്റുവാങ്ങുമ്പോൾ ആകാശത്ത് ഇരുണ്ടുകൂടിയ മഴമേഘങ്ങൾ പെയ്യാതെ കാത്തു നിന്നു. കനലുകൾ ചാരത്തിനുള്ളിലേക്ക് ചുരുങ്ങിത്തുടങ്ങിയപ്പോൾ ആകാശത്ത് നിന്ന് മഴത്തുള്ളികൾ വീഴാൻ തുടങ്ങി.....

കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾക്ക് പ്രതീക്ഷയേക്കി മഴ പെയ്തിറങ്ങുമ്പോൾ കെട്ടടങ്ങുന്ന അവളുടെ ചിതയ്ക്ക് മുന്നിൽ അവൻ നിന്നു.... തന്റെ സ്വപ്നങ്ങളാണ് ആ ചിതയിൽ എരിഞ്ഞടങ്ങിയത്... സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതത്തിലേക്ക് അവൻ തിരിച്ചു നടന്നു...

Monday, February 3, 2014

അന്ധന്റെ അവസാന ആഗ്രഹം

അയാൾ ജന്മനാ അന്ധനായിരുന്നു.

നിറങ്ങളും കാഴ്ചകളും ഇല്ലാത്ത ലോകത്ത് ശബ്ദം ആയിരുന്നു അയാളുടെ കാഴ്ചകൾ.
കാതായിരുന്നു അയാളുടെ കണ്ണുകൾ...

പകൽരാത്രി വെത്യാസം ഇല്ലാത്ത അയാളുടെ ലോകത്തേക്ക് എപ്പോഴോ എവിടെവെച്ചോ അവൾ കടന്നുവന്നു.

അവരുടെ വിവാഹം കഴിഞ്ഞു... അവൾ അവനു കാഴ്ചയായി.

അയാൾ അവളോട് പറഞ്ഞു...
"നമുക്കൊരു മോൻ ജനിച്ചാൽ,വയസാകുമ്പോൾ അവൻ നമ്മളെ പൊന്നു പോലെ നോക്കും"

കാഴ്ച ശക്തിയുള്ള മകനായി അയാൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു...

അയാൾക്കൊരു മകൻ ജനിച്ചു...

ഭാര്യയുടെ വർണ്ണനകളിലൂടെ അയാൾ മകനെ കണ്ടു... മകന്‍ വളരുന്നത് അവന്റെ ശബ്ദ്ദത്തിലൂടെ അയാൾ അറിഞ്ഞു...

മകന്റെ വിവാഹം....
ഒരിക്കലും കണ്ണുകൊണ്ട് കാണാത്ത മകനെ അയാൾ മാറോട് ചേർത്തു അനുഗ്രഹിച്ചു.
പിന്നീട് വല്ലപ്പോഴും മാത്രം അവന്റെ ശബ്ദ്ദം കേള്‍ക്കുമ്പോൾ മകൻ തങ്ങളിൽ നിന്ന് അകലുകയാണന്ന് അയാൾക്ക് തോന്നി.

വർഷങ്ങൾ കഴിഞ്ഞു...
മരണം കാത്ത് അയാൾ കിടന്നു...
മകന്റെ ശബ്ദ്ദം കേട്ടിട്ട് വർഷങ്ങളാകുന്നു....

അയാൾ ഭാര്യയോട് പറഞ്ഞു..
"നമ്മുടെ മോൻ അന്ധനായിട്ട് ജനിച്ചാൽ മതിയായിരുന്നല്ലേ?"

"എന്താ അങ്ങനെ പറയുന്നത്?" ഭാര്യ ചോദിച്ചു.

"അവൻ എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടാവുമായിരുന്നില്ലേ? ഞാൻ പോയാലും അവൻ നിന്നെ നോക്കിയേനെ."

"അങ്ങനെയൊന്നും പറയാതെ..." ഭാര്യ അയാളെ തടസപ്പെടുത്തി..

തന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് അകക്കണ്ണുകൊണ്ട് അയാൾക്ക് കാണാമായിരുന്നു.

Sunday, April 28, 2013

റേപ്പ്

ഡിസംബറിൽ 'ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനു'ഇരയായി മരിച്ചപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും പ്രതിഷേധം. പത്രങ്ങളിൽ എല്ലാം പ്രതിഷേധ പ്രകടനങ്ങളുടെയും മറ്റും പടങ്ങൾ.

നാട്ടിലെ ഒരു ഹൈസ്കൂളിലും കുട്ടികളുടെ പ്രതിഷേധ പ്രകടനത്തിനു തീരുമാനമായി. ഒരൊറ്റ ദിവസം കൊണ്ട് ഫ്ലക്സ് വെയ്ക്കപ്പെട്ടു. ചാനലുകാരയും പത്രക്കാരയും അറിയിച്ചു. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾ 'ഡൽഹി റേപ്പ്'നെതിരെ രാവിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കുകൊണ്ട് പരിപാടി വൻ വിജയമാക്കി.പത്രത്തിൽ വരേണ്ട ഫോട്ടോയും സെലക്റ്റ് ചെയ്ത് പത്രക്കാരെ പറഞ്ഞു വിട്ടു.

എട്ടാം ക്ലാസിൽ ഉച്ചകഴിഞ്ഞ് ഒരു ടീച്ചർ പഠിപ്പിക്കാൻ ചെന്നു. അറ്റൻഡൻസ് എടൂത്തു കഴിഞ്ഞപ്പോൾ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുശുകുശുപ്പ്.
"സൈലൻസ്.. എന്താ ബഹളം.." ടീച്ചർ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ എഴുന്നേൽപ്പിച്ചു.

"ടീച്ചറേ... ഈ അനുമോളു ചോദിക്കുവാ റേപ്പന്നു പറഞ്ഞാൽ എന്തുവാന്ന്"
ടീച്ചർ ഞെട്ടി. ആകെ കുഴഞ്ഞു. ടീച്ചർ ഉടനെ പറഞ്ഞു.

"അതൊക്കെ രാവിലെ കഴിഞ്ഞു.. ഇനി പഠിക്കാനുള്ളത് ചോദിച്ചാൽ മതി"

അനുമോൾക്ക് ചോദ്യത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് ഭയങ്കര ടെൻഷനായി. അനുമോൾ കൂട്ടുകാരികളോട് ചോദിച്ചു. അവർക്കും വലിയ പിടിയില്ല.അനുമോളു വീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചു.

"അമ്മേ, ഈ റേപ്പന്ന് പറഞ്ഞാൽ എന്താ?"

"അതൊന്നും നീ അറിയേണ്ട കാര്യമല്ല" എന്ന് അമ്മ പറഞ്ഞു.

"ആർക്കും റേപ്പന്ന് പറഞ്ഞാൽ എന്താണന്ന് അറിയത്തുമില്ല... എന്നിട്ടാ എല്ലാവരും സമരം ചെയ്യാൻ പോകുന്നത്" അനുമോൾ മനസിൽ പറഞ്ഞു.

പിറ്റേന്ന് രാവിലെ അനുമോൾ സ്കൂളിൽ പോകുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി പൂച്ചയും കളിപ്പിച്ച് ഗെയ്റ്റിൽ നിൽക്കുന്നു. ചേച്ചി ഭയങ്കര ബുദ്ധിയുള്ളവളാണന്ന് അമ്മ പറഞ്ഞ് അനുമോൾ കേട്ടിട്ടൂണ്ട്. തന്റെ സംശയം ചേച്ചിയോട് തന്നെ ചോദിക്കാം.

" ചേച്ചീ, ഈ റേപ്പന്ന് പറഞ്ഞാൽ എന്തുവാ.. ഞങ്ങൾ ഇന്നലെ റെപ്പിനെതിരെ ജാഥനടത്തിയത് ഇന്നത്തെ പത്രത്തിൽ ഉണ്ട്" അനുമോൾ സംശയം ചോദിച്ചു. ചേച്ചി തന്റെ അറിവ് കുഞ്ഞിനു മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു.

"മോളേ, നമ്മളെ ആരെങ്കിലും ഒക്കെ ആക്രമിക്കത്തില്ലേ, അതിനെയാണ് റേപ്പന്ന് പറയുന്നത്"

"ഹൊ, ഇത്രയോ ഉള്ളൂ, ഇതുപോലും അറിയാത്തവരാണല്ലോ തന്റെ ടീച്ചറും അമ്മയും കൂട്ടുകാരികളും" അനുമോൾ മനസിൽ പറഞ്ഞു. അനുമോൾക്ക് വീണ്ടൂം സംശയം

"ചേച്ചി , ഞാനിപ്പം ചേച്ചിയുടെ മുഖത്തൊരു അടി തന്ന് ആക്രമിച്ചാൽ അത് റേപ്പാണോ?" . കൊച്ചു ടിവിയിലെ കാർട്ടൂണീൽ 'ആക്രമിക്കൂ' എന്ന് പറയുമ്പോൾ എല്ലാവരും മുഖത്ത് നോക്കി അടിക്കുന്നത് അനുമോൾ കണ്ടിട്ടൂണ്ട്.

ചേച്ചി കുഴഞ്ഞു. ഈ കൊച്ചിന്റെ ഒരു സംശയം...

"മോടെ പാവടയിലും ബ്ലൗസിലുമൊക്കെ ആരെങ്കിലും പിടിച്ച് വലിക്കുകയും എന്നിട്ട് അടിക്കുകയും ആക്രമിക്കുകയും ഒക്കെ ചെയ്യുന്നതാ റേപ്പ്" ചേച്ചി അനുമോൾക്ക് പറഞ്ഞു കൊടുത്തു.

അനുമോൾ  വീണ്ടൂം എന്തോ ആലോചിക്കുന്നതുകൊണ്ടപ്പോൾ ചേച്ചിക്ക് മനസിൽ അപായമണി മുഴങ്ങി. കൊച്ച് അടുത്ത സംശയം ചോദിക്കാൻ തുടങ്ങുവാണ്. അതിനു മുമ്പ് മുങ്ങണം...

"മോൾക്കിനി എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ചേച്ചി വൈകിട്ട് പറഞ്ഞു തരാം" എന്ന് പറഞ്ഞിട്ട് ചേച്ചി മുങ്ങി

വൈകുന്നേരം...

ചേച്ചി പതിവുപോലെ പൂച്ചയും കളിപ്പിച്ചിരിക്കുവാണ്. അനുമോളു സ്കൂൾ വിട്ട് വരുന്നതു കണ്ടതും ചേച്ചി മുങ്ങാൻ നോക്കിയെങ്കിലും അതിനുമുമ്പ് അനുമോൾ കണ്ടു. ചേച്ചിയെ കണ്ടതും അനുമോൾ വലിയ വായിൽ കരയാൻ തുടങ്ങി.

"എന്തിനാ അനുമോളെ നീ കരയുന്നത്?"

"ചേച്ചീ, എന്നെ സുനിൽ സാറും സുലേഖ ടീച്ചറും റേപ്പ് ചെയ്തു?"

ചേച്ചി ഞെട്ടി.. ഈ കൊച്ച് എന്താ ഈ പറയുന്നത്?

"മോളേ റേപ്പ് ചെയ്തോ?"

"സുനിൽ സാറ് ബ്ലസിൽ പിടിച്ച് തേഡ് പിരീഡും സുലേഖടീച്ചർ പാവാട പൊക്കി ലാസ്റ്റ് പിരീഡുമാ റേപ്പ് ചെയ്തത്?"

"എവിടെ വെച്ച്"

"ക്ലാസിൽ"

"ക്ലാസിൽ വെച്ചോ?"

"തേഡ് പിരിയഡ് ഇംഗ്ലീഷായിരുന്നു. പോയം കാണാതെ പഠിച്ചില്ലന്ന് പറഞ്ഞ് സുനിൽ സാർ ബ്ലൗസിൽ കൂട്ടിപിടിച്ച് കൈ ഞെരുടിയിട്ട് തോളത്ത് അടിച്ചു. കണക്ക് തെറ്റിച്ചതിന് സുലേഖ ടീച്ചർ എന്റെ പാവാട മാറ്റിപ്പിടിച്ച് ചന്തിക്ക് ഒരടി തന്നു"

"ഇതാണോ നീ റേപ്പന്ന് പറഞ്ഞത് അനുമോളേ"

"ചേച്ചിയല്ലേ രാവിലെ പറഞ്ഞത് ബ്ലൗസും പാവാടയിലും ഒക്കെ പിടിച്ചിട്ട് അടിക്കൂന്നതിനെയാ റേപ്പ് എന്ന് പറയുന്നത്??"

അനുമോടെ ചോദ്യത്തിനു ഉത്തരം നൽകാതെ ചേച്ചി പൂച്ചയുമായി വീണ്ടൂം മുങ്ങി.

Wednesday, February 20, 2013

ഫേസ്ബുക്ക് ഗീതം : അദ്ധ്യായം 7

ഫേസ്ബുക്ക് ഗീതം : അദ്ധ്യായം 7

1. മടങ്ങിവരിക, പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോയവളേ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ സിൽക്ക് സ്മിതയുടെ നൃത്തത്തെപ്പോലെ പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോയവളെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?

2. ഓൺലൈൽകുമാരീ, പ്രൊഫൈലിൽ ഇട്ടിരിക്കൂന്ന ഫോട്ടോയിലെ നിന്റെ കാൽ എത്ര മനോഹരം! നിന്റെ മുന്നിലിരിക്കുന്ന ലാപ്ടോപ്പ് ചപ്പാത്തി പലകപോലെ ഇരിക്കുന്നു.

3. നിന്റെ ചൈനീസ് ഫോൺ, സാംസങ്ങ് എസ്-5 പോലെയാകുന്നു; അതിൽ, എസ്.റ്റിഡി കോളിനുള്ള കാശ് ഇല്ലാതിരിക്കുന്നില്ല; നിന്റെ ഫോണിലെ മെമ്മറി പെർമിഷനാൽ പൂട്ടിയിരിക്കുന്ന ഫോട്ടോ ആൽബം ആകുന്നു.

4. നിന്റെ പ്രൊഫൈലുകൾ രണ്ടും ഇരട്ടപിറന്ന രണ്ടു ആങ്ങ്രി ബേഡുകൾക്കു സമം.

5. നിന്റെ കഴുത്തു ജിറാഫിനെപോലെയും നിന്റെ കണ്ണു ഇടവപ്പാതിയിൽ കേരളത്തിലെ റോഡുകളിലെ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ലേഡീസ് ഹോസ്റ്റലിനു നേരെയുള്ള മൊബൈൽ ടവർ പോലെയും ഇരിക്കുന്നു.

6. നിന്റെ ശിരസ്സു ഫാം വില്ലയിലെ മലകൾപോലെയും നിന്റെ തലമുടി ഫേസ്ബുക്കിലെ നോട്ടുകൾ പോലയും ഇരിക്കുന്നു; രാജാവു നിന്റെ പോക്കുകളാൽ ബദ്ധനായിരിക്കുന്നു.

7. പ്രിയേ, പ്രൊഫൈൽ പിക്ചറിൽ നീ എത്ര സുന്ദരി, എത്ര മനോഹര

8. നിന്റെ ഗെയിം റിക്വസ്റ്റുകൾ പനയോടും നിന്റെ ഷെയറുകൾ മുന്തിരിക്കുലയോടും ഒക്കുന്നു!

9. ഞാൻ പനമേൽ (ഗെയിം റിക്വസ്റ്റുകളിൽ) കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ ഷെയറുകൾ മുന്തിരിക്കുലപോലെയും നിന്റെ വാളിലെ  സ്റ്റാറ്റസുകൾ ഓൺലൈൻ ബുദ്ധിജീവികളുടെ താത്വിക അവലോകനം പോലെ ആകട്ടെ. നിന്റെ കമന്റുകളോ മേത്തരമായ മണ്ടത്തരങ്ങൾ.

10. അതു എന്റെ പ്രിയന്നു മൃദുപാനമായി ലൈക്കിലും ഷെയറുകളിലും കൂടി കടക്കുന്നതും ആകുന്നു.

11. ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ലൈക്കുകൾ എന്നോടാകുന്നു.

12. പ്രിയാ, വരിക; നാം (ഫ്രണ്ട്) റിക്വസ്റ്റ് അയക്കുക; നമുക്കു ഗ്രൂപ്പുകളിൽ ചെന്നു രാപാർക്കാം.

13. അതികാലത്തു എഴുന്നേറ്റു ഫേസ്ബുക്ക് അക്കൗണ്ടിൽ പോയി സ്റ്റാറ്റസ് ലൈക്കു ചെയ്യപ്പെടുകയും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ ലൈക്ക് തരും.

14. ഫോട്ടോകളിൽ കമന്റുകൾ വീഴുന്നു; നമ്മുടെ വാളിൽ സകലവിധ തെറികളുടെ ഫലവും ഉണ്ടു; എന്റെ പ്രിയാ, പോസ്റ്റാനായി ഞാൻ നിനക്കായി പഴയതും പുതിയതും ഫോട്ടോകൾ ശേഖരിച്ചിരിക്കുന്നു.

Wednesday, July 11, 2012

ശശിക്കുട്ടന്റെ പേര് മാറ്റിയ പോലീസ് !!

ശശിക്കുട്ടൻ ഒരു പാവം ഐറ്റി തൊഴിലാളി.. രാവിലെ വീട്ടിൽ നിന്നിറന്ങി പാതിരായിൽ വീട്ടിൽ ചെന്ന് കയറുന്ന ഒരു പാവം തൊഴിലാളി. സ്വന്തമായിട്ട് 1000 സിസി ബൈക്കുള്ളതുകൊണ്ട് രാത്രിയിലെ യാത്ര സുഖം. 1000 സിസി എന്ന് ഞെട്ടേണ്ട മാസം 1000 രൂപ വെച്ച് സിസിക്കാരനു കൊടുക്കുന്നതുകൊണ്ടാണ് ശശിക്കുട്ടൻ തന്റെ ബൈക്കീനു 1000 സിസി എന്ന് പറയുന്നത്..
ഒരു ദിവസം സന്ധ്യയ്ക്ക് ശശിക്കുട്ടൻ ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഹൈവേയിൽ വെച്ച് പോലിസ് കൈകാണിച്ചു. ശശിക്കുട്ടൻ ബൈക്ക് നിർത്തി ഇറങ്ങി.
"താങ്കളുടെ പേരെന്താണ്" പോലീസുകാരൻ ചോദിച്ചു.
വളരെ സൗമ്യനായി പേര് ചോദിക്കൂന്ന പോലീസുകാരനെ ശശിക്കുട്ടൻ ഭയന്നെങ്കിലും പേര് പറഞ്ഞു.
"ശശിക്കുട്ടൻ"
"താങ്കൾക്ക് ഹെല്മറ്റ് ഉണ്ടോ?" പോലീസുകാരൻ ചോദിച്ചു.
"ഉവ്വ്"
"ബുക്കും പേപ്പറും ഉണ്ടോ?"
"ഉണ്ട്"
"പുകയുണ്ടോ?"
"ആ സർട്ടിഫിക്കറ്റും ഉണ്ട് സർ" ശശിക്കുട്ടനും വിനയത്തോടെ പറഞ്ഞു.
"മിസറ്റർ.ശശിക്കുട്ടൻ, താങ്കൾ മദ്യപ്പിച്ചിട്ടൂണ്ടോ?"
"ഇല്ല സർ.."
"താങ്കൾ ഇതിലേക്കൊന്നു ഊതുമോ?"
"ഊതാം സർ"
ശശിക്കുട്ടൻ ഊതി..
"ഹൊ!! അതിശയം നിങ്ങൾ മദ്യപിച്ചിട്ടീല്ല.. പക്ഷേ താങ്കളെ കണ്ടാൽ ഒരു കള്ള ലക്ഷണം ഉണ്ട്"
"സർ,ഇത് ലക്ഷണം എനിക്ക് ജന്മനാൽ ഉള്ളതാ.."
"ഹഹഹ!! തമാശക്കാരനാണല്ലേ..താങ്കളുടെ ബൈക്ക് എവിടെ?"
"ദേ അവിടെ സർ,"
"വരൂ..എനിക്ക് താങ്കളുടെ വണ്ടിയൊന്ന് നോക്കണം"

ശശിക്കുട്ടനും പോലീസുകാരനും കൂടി ബൈക്കിന്റെ അടുത്ത് ചെന്നു. പോലീസുകാരൻ ബൈക്കിലേക്കോന്നു നോക്കിയതേ ഉള്ളൂ..
"ഇടതുവശത്ത് കണ്ണാടിയില്ലല്ലോ ശശിക്കുട്ടാ"
"അത് ..സർ..."
"കണ്ണാടിയില്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റമാണന്ന് അറിയില്ലേ?
"അത്..സർ.. ഇന്നലെ ആരോ ഊരിക്കൊണ്ട് പോയതാ.. ഞാനിന്ന് തന്നെ വാങ്ങി വെച്ചോളാം..."
"പക്ഷേ ഞാനിത് കണ്ടൂ പിടിച്ചല്ലോ.. ഒരു നൂറു രൂപ പെറ്റി അടച്ചിട്ട് പൊയ്ക്കോ..."
"സർ... ഞാൻ വാന്ങി.."
"താങ്കൾ ഒന്നും പറയേണ്ട പെറ്റി അടച്ചോളൂ..."
ശശിക്കുട്ടൻ തലയാട്ടി.

പോലീസുകാരൻ പോക്കറ്റിൽ നിന്ന് രസീതുകുറ്റി പോലുള്ള സാദനം എടൂത്തു.
"താങ്കളൂടെ മുഴുവൻ പേര് പറയൂ..."
"ശശിക്കുട്ടൻ..."
പോലീസുകാരൻ ശശിക്കുട്ടന്റെ മുഖത്തേക്കും കഴുത്തിൽ കിടക്കുന്ന ടാഗിലേക്കും മാറി മാറി നോക്കി.. എന്നിട്ടൊരു അലർച്ച..
"ഫ!!! കള്ള ക##@@%$$&&###@@ **%$## .... പേര് മാറ്റിപ്പറഞ്ഞ് പോലീസുകാരനെ പറ്റിക്കൂന്നോടാ"
"എന്താടാ നിന്റെ ശരിക്കുമുള്ള പേര്?"
"ശശിക്കൂട്ടൻ എന്റെ ശരിക്കൂമുള്ള പേരാണ് സർ"
"എടാ നിന്റെ ശരിക്കുമുള്ള പേര് വിശാൽ ബേസിക്കന്നല്ലേടാ..."
"അല്ല സർ..."
"പിന്നെയും കള്ളത്തരം പറയുന്നോടാ.... നിന്റെ കഴുത്തിൽ കിടക്കൂന്ന ഐഡന്റിറ്റി കാർഡിൽ നിന്റെ പേര് വിശാൽ ബേസിക്കന്നാണല്ലോടാ"

ശശിക്കുട്ടൻ തന്റെ കഴുത്തിലെ ടാഗിലേക്ക് നോക്കി.
ടിം.. ശശിക്കുട്ടൻ ഞെട്ടി
തന്റെ പേരിനു താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കൂന്നത് വായിച്ചാണ് പോലീസുകാരൻ തെറിവിളിക്കൂന്നത്..
"സർ..അത് വിശാൽ ബേസിക്കന്നല്ല..വിഷ്വൽ ബേസിക്കന്നാ..അത് ഓഫീസില് ഞന്ങടെ ഡൊമൈനാ..അതിന്റെ മുകളിൽ കുഞ്ഞക്ഷരത്തിൽ എന്റെ പേരുണ്ട്"

Saturday, June 30, 2012

ബ്രൗസർ

സോഫ്റ്റ്‌വെയർ സപ്പോർട്ട് ചെയ്യുന്ന കോൾ സെന്ററിലേക്കു വന്ന ഫോൺ.വിളിക്കുന്നത് ഒരു ചേച്ചി.ഫോൺ എടുക്കുന്നതും ഒരു ചേച്ചി

"ഹലോ സോഫ്റ്റ്‌വെയർ സപ്പോർട്ട് സെക്ഷൻ അല്ലേ?"

"അതെ"

"ഞന്ങൾക്ക് നിന്ങടെ സോഫ്റ്റ്‌വെയർ കിട്ടുന്നില്ല"

"ഒരു സെക്കൻഡ്... സൈറ്റിന്റെ അഡ്രസ് ഒന്നു പറഞ്ഞേ..."

"www. ................."

"അവിടേ റേഞ്ച് ഇല്ലന്ന് തോന്നുന്നു.. നിന്ങൾ പറയുന്നത് ശരിക്ക് ക്ലിയർ ആകുന്നില്ല... ആ സൈറ്റ് അഡ്രസ് ഒന്നുകൂടി ഒന്ന് പറഞ്ഞേ..."

"www. ................."

"സൈറ്റ് ഇവിടെ കിട്ടുന്നുണ്ടല്ലോ.."

"ഇവിടെ കിട്ടുന്നില്ല... നിന്ങൾ ആരെയെങ്കിലും ഇന്ങോട്ടൊന്ന് വിടണം..."

"നിന്ങൾ ഏത് ബ്രൗസർ ആണ് ഉപയോഗിക്കുന്നത്.."

"എന്തോന്നാ ചോദിക്കുന്നത്..."

"ചേച്ചി ഏത് ബ്രൗസറാ ഉപയോഗിക്കുന്നത്...മോസില്ല അല്ലിയോ"

"ഞാനിപ്പം ഏത് ഉപയോഗിച്ചാൽ നിനക്ക് എന്താ... നിന്ങടെ സൈറ്റ് കിട്ടുന്നില്ല എന്നതാ എന്റെ പ്രശ്നം... അതിനു വേണ്ടാത്തതൊക്കെ എന്തിനാ ചോദിക്കുന്നത്?"

"എന്റെ ചേച്ചീ..ഞാൻ വേണ്ടാത്തത് എന്താ ചോദിച്ചത്??ഫയർഫോക്സ് ആണോ ക്രോം ആണോ ചേച്ചി ഉപയോഗിക്കൂന്നത്"

"ഞാൻ പേരൊന്നും നോക്കാറില്ല..അതൊക്കെ അറിഞ്ഞിട്ട് എന്തിനാ?ഞാനിപ്പം ഏത് ഉപയോഗിച്ചാലും കൊച്ചിനെന്താ കൊഴപ്പം?"

"സൈറ്റ് ഏത് ബ്രൗസറിലാ ഓപ്പണാക്കിയത് എന്നാ ചോദിക്കുന്നത്..."

"അതൊന്നും എനിക്കറിയില്ല.... അതെന്ങനാ അറിയുന്നത്.."

"ചേച്ചി സൈറ്റിന്റെ അഡ്രസ് ഒരിടത്ത് ടൈപ്പ് ചെയ്തില്ലേ.... സൈറ്റ് ഓപ്പൺ ആയി വരുന്ന ആ വിൻഡോ ഇല്ലിയോ... അതിന്റെ പേരാ ബ്രൗസർ.."

"ഹൊ!!! അതായിരുന്നോ ബ്രൗസർ...എനിക്കിതിന്റെ പേരൊന്നും അറിയില്ല"

"ചേച്ചി ആ ഡെസ്ക്ടോപ്പിലൊന്ന് നോക്കിക്കേ.. ചേച്ചി അവിടേ നിന്ന് ക്ലിക്ക് ചെയ്ത് സൈറ്റ് ടൈപ്പ് ചെയ്യാനായി ഒരു വിൻഡോ എടുത്തില്ലിയോ..അവിടെ അതിന്റെ പേര് കാണും.."

"ഞാനൊന്നു നോക്കട്ട്.."

"ചേച്ചി ക്ലിക്ക് ചെയത് നീല വട്ടത്തിൽ തീ കത്തി നിൽക്കുന്നതുപോലെയുള്ളതിലാണോ അതോ നീല വട്ടത്തിനു ചുറ്റും പച്ച മഞ്ഞ ചുവപ്പ് കളർ പറ്റിപ്പിടിച്ചിരിക്കുന്നതാണോ അതോ നീല കളറിൽ e എന്ന് എഴുതിയതിന്റെ ചുറ്റും മഞ്ഞ കളറിൽ ഒറ്റു വലയം ഉള്ളതാണോ?"

"തീ കത്തി നിൽക്കുന്നതുപോലെയുള്ളതാണ്.."

"ആ ബ്രൗസറിന്റെ പേര് മോസില്ല ഫയർഫോക്സ് ..."

"ഇപ്പം സൈറ്റ് വന്നു.. ഇനി പ്രശ്നം  വരുവാണങ്കിൽ വിളിക്കാം..."

"ശരി ചേച്ചീ..."

Monday, June 25, 2012

മാനേജ്‌മെന്റ് ക്വോട്ടാ ബിഷപ്പ്

മത്തായി ചേട്ടനു തന്റെ ഇളയ മകളുടെ കല്യാണം ബിഷപ്പിനെ കൊണ്ട് നടത്തിപ്പിക്കണം(ആശീർവദിപ്പിക്കണം) എന്ന് വലിയ ആഗ്രഹം. ചേട്ടൻ ചെന്ന് ഇടവക വികാരിയെ കണ്ട് കാര്യം പറഞ്ഞു.

കല്യാണം ചിന്ങമാസത്തിൽ ആയതുകൊണ്ട് ബിഷപ്പുമാരൊക്കെ നേരത്തെ ബുക്കായി കഴിഞ്ഞിരിക്കൂം എന്നൊക്കെ അച്ചൻ പറഞ്ഞു.

തനിക്ക് കിട്ടാനുള്ളത് കുറയുമെന്നോ മറ്റോ കരുതിയാണ് അച്ചൻ തന്നെ നിരുത്സാഹപ്പെടൂത്തുന്നതന്ന് മത്തായി ചേട്ടൻ കരുതി. അവസാനം ചേട്ടന്റെ നിർബന്ധത്തിനു അച്ചൻ വഴന്ങി.

ഒന്നന്നൊര മണിക്കൂർ ഫോൺ വിളിച്ച് വിളിച്ച് അവസാനം അച്ചൻ കല്യാണ ദിവസം രാവിലെ 10.30 മുതൽ ഉച്ച്യക്ക് 12.00 മണി ഫ്രി ആയ ഒരു ബിഷപ്പിനെ കണ്ടത്തി. അച്ചൻ ഉടനെ മത്തായി ചേട്ടനെ വിളിച്ചു.

"മത്തായിച്ചോ ഒരു ബിഷപ്പിനെ ആ സമയത്ത് ഫ്രിയായി കിട്ടിയിട്ടുണ്ട്. പക്ഷേ കൈമുത്തല്പം* കൂടും"

"എത്രാണങ്കിലും കൊടുക്കാം അച്ചോ.എന്റെ വലിയ ആഗ്രഹമാ അച്ചോ. അച്ചനറിയാമല്ലോ ആ കറിയാച്ചൻ അവന്റെ മോടെ കല്യാണം നടത്തിയത് ബിഷപ്പിനെ കൊണ്ടാ. അപ്പോ എന്റെ മോടെ കല്യാണം അച്ചന്മാരെകൊണ്ട് നടത്തിപ്പിച്ചാൽ ആൾക്കാരെന്ത് പറയും... എന്നാലും എത്ര ആവും അച്ചോ കൈമുത്ത്??"

"ഒരു പതിനഞ്ച് ഇരുപതെങ്കിലും ആവും മത്തായിച്ചോ?"

"അതെന്താ അച്ചാ ഇത്രയും കാശ്?"

"അതേ, ഈ ബിഷപ്പ് 'എൻആർഐ കം മാനേജ്‌മെന്റ് ക്വോട്ടായിൽ മൂന്നരക്കോടീ കൊടുത്ത് ബിഷപ്പ് സ്ഥാനം വാന്ങിയ ആളാ. കൊടുത്ത കാശ് എത്രയും പെട്ടന്ന് തിരിച്ചു പിടിക്കാൻ ആരാണങ്കിലും നോക്കീല്ലേ മത്തായിച്ചാ???"
***********************

*കൈമുത്ത് - ബിഷപ്പിനു നൽകുന്ന പ്രതിഫലം