Monday, April 28, 2008

ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ

കല്യാണം കഴിയുന്നതുവരെ ജ്യോതി ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു.പശുവിന് പോച്ചപറിക്കാന്‍ പറമ്പില്‍ പോവുകയും രാവിലെതോറും പാല് വീടുകളില്‍ കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു പെണ്‍കുട്ടി.പെട്ടന്ന് ഒരു ദിവസം അവളുടെ കല്യാണം കഴിഞ്ഞു.തെക്ക് എവിടയോ ഉള്ളഒരു നാടകക്കാരനാണ് അവളെ കെട്ടിയതെന്ന് പറയുന്നത് കേട്ടു.

രണ്ടു വര്‍ഷത്തിനു ശേഷം ആദ്യപ്രസവത്തിന് നാട്ടില്‍ എത്തിയപ്പോഴാണ് വീണ്ടും അവളെക്കുറിച്ച്
കേള്‍ക്കുന്നത് .നാടക കമ്പിനി പൂട്ടിയതുകൊണ്ട് അവളുടെ കെട്ടിയവന്‍ അണ്ടിഫാക്‍ടറിയില്‍ അണ്ടിതല്ലാന്‍ പോവുകയാണത്രെ.പെറ്റ് എഴുന്നേറ്റ് പോയിട്ട് അവളെക്കുറിച്ച് കുറേ നാളത്തേക്ക് ഒന്നും കേട്ടില്ല.പത്തുവര്‍ഷത്തിനു ശേഷമാണ് ജ്യോതിലക്ഷ്‌മി വീണ്ടും നാട്ടില്‍ എത്തിയത്.അവളുടെ കൂടെ അവളുടെ ഭര്‍ത്താവും രണ്ടുപെണ്‍കുട്ടികളും പുതിയ കാറില്‍ നിന്ന് ഇറങ്ങി.അവളിപ്പോള്‍ വെറും ജ്യോതി അല്ല.അനേകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജ്യോതിലക്ഷ്‌മി എന്ന ജ്യോതിഷ ആണ് !!!
ഏതോ അമ്പലത്തിലെ ആസ്ഥാന ജ്യോതിഷ ആണത്രെ!!!!

ജ്യോതിഷ വിധിപ്രകാരം ഏതോ മുതലാളിയുടെ ഭാര്യയുടെ മാറാരോഗം അവള്‍ അല്ല ജ്യോതിലക്ഷ്‌മി മാറ്റികൊടുത്തതുകൊണ്ട് ആ മുതലാളി അവള്‍ക്ക് പുതിയ കാറ് വങ്ങിച്ച് നല്‍കിയതാണത്രെ !കുറച്ച്
ദിവസങ്ങള്‍ക്ക് ശേഷം ആ മുതലാളി ജ്യോതിലക്ഷ്‌മിക്ക് പുതിയ വീട് വങ്ങിച്ച് കൊടുത്തു. ജ്യോതിലക്ഷ്‌ മിയുടെ വീടിനു മുന്നില്‍ ആളുകള്‍ ക്യു നില്‍ക്കാന്‍ തുടങ്ങി.വീട്ടിലെ പ്രശ്നങ്ങള്‍ക്കും, കച്ചവടപ്രശ്ന ങ്ങള്‍ക്കും , ദാമ്പത്യ പ്രശ്നങ്ങള്‍ക്കും എന്നു വേണ്ട എല്ലാത്തിനും ജ്യോതിലക്ഷ്‌മി പ്രശ്നപരിഹാരം നല്‍കാന്‍ തുടങ്ങി.ടിവി ചാനലില്‍ ജ്യോതിലക്ഷ്‌മി തന്നെക്കുറിച്ച് പരസ്യം നല്‍കി.ഒരു ടിവി ചാനലിന് അങ്ങോട്ട് പണം നല്‍കി ജ്യോതിഷ പരിപാടി നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല.

പെട്ടന്ന് ഒരു ദിവസം നാട്ടിലെ പ്രശ്നപരിഹാരം നിര്‍ത്തി ജ്യോതിലക്ഷ്‌മി ദുബായില്‍ എത്തി.എങ്ങനെ
അവിടെ എത്തിയന്ന് ആര്‍ക്കും അറിയില്ല.പ്രശസ്‌ത ജ്യോതിഷ പണ്ഡിതയും ജെം സ്പെഷലിസ്റ്റും ആയജ്യോതിലക്ഷ്‌മി ദുബായില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു എന്ന് ടിവിയില്‍ പരസ്യം വന്നു. ദുബായില്‍ ചെന്നപ്പോള്‍ ജ്യോതിലക്ഷ്‌മി ജെം സ്പെഷലിസ്റ്റും ആയി.!!! പ്രശ്‌നപരിഹാരത്തിന് ആളുകള്‍ഇടിച്ചിടിച്ച് നില്‍ക്കുകയാണത്രെ !ജ്യോതിലക്ഷ്‌മിയുടെ പ്രശ്നപരിഹാരം നിര്‍ദ്ദേശ പ്രകാരം അനേകര്‍ക്ക്വീടൊക്കെ കിട്ടിയന്ന് പറയുന്നത് കേട്ടു.

കഴിഞ്ഞ ദിവസംഏതോ അറബിയുടെ പ്രശ്‌നപരിഹാരത്തിനു പോയിട്ട് വരുന്ന വഴി സ്വിച്ച് ഓഫ്ചെയ്തിരുന്ന മൊബൈല്‍ ജ്യോതിലക്ഷ്‌മി ഓണ്‍ ചെയ്തു.നാട്ടില്‍ നിന്ന് ഒരേ നമ്പരില്‍ നിന്ന് ഇരുപ തോളം മിസ്‌ഡ്‌കോള്‍ എത്തിയതായി മെസേജ് വന്നു.അതവളുടെ നാട്ടിലെ വീട്ടിലെ നമ്പരായിരുന്നു. അവളതില്‍തിരിച്ച് വിളിച്ചു എങ്കിലും ആരും എടുത്തില്ല.ജ്യോതിലക്ഷ്‌മി റൂമില്‍ എത്തിയപ്പോള്‍ നാലഞ്ചു ആളുകള്‍ഉണ്ടായിരുന്നു.അവരുടെ പ്രശ്നം നാട്ടില്‍ ഒരു വീട് ഇല്ലാത്തതായിരുന്നു.അവര്‍ക്ക് പ്രശ്‌ന പരിഹാരംനല്‍കുന്നതിനിടയില്‍ നാട്ടില്‍ നിന്ന് മകളുടെ ഫോണ്‍ കോള്‍...“അമ്മേ ഞങ്ങളെ മുതലാളി വീട്ടില്‍ നിന്ന്ഇറക്കി വിട്ടു...കാറും കൊണ്ടുപോയി...ഞങ്ങളിപ്പോള്‍ ഒരു കടത്തിണ്ണയില്‍ ആണമ്മേ... വീടുണ്ടാക്കാനുള്ളകാശ് ആയങ്കില്‍ തിരിച്ചു വാ അമ്മേ...” ജ്യോതിലക്ഷ്‌മി ഒന്നും പറയാതെ ഫോണ്‍ വെച്ചിട്ട് മുന്നിലിരിക്കുന്നവര്‍ക്ക് പ്രശ്നപരിഹാര ചാര്‍ത്ത് എഴുതി.

Sunday, April 27, 2008

ഭാഗവതര്‍ :

ഭാഗവതരുടെ അപ്പൂപ്പന്‍ഭാഗവതര്‍ രാജാവിന്റെ കൊട്ടാരത്തിലെ പാട്ടുകാരനായിരുന്നു. അപ്പൂപ്പന്‍ഭാഗ വതരുടെ പാട്ടില്‍ രാജാവ് അങ്ങ് ലയിച്ചിരിക്കും.രാജാവിന്റെ പള്ളിയുറക്കത്തിന് അപ്പൂപ്പന്‍ഭാഗവതരുടെ പാട്ട് രാജാവിന് നിര്‍ബന്ധമായിരുന്നു.അപ്പൂപ്പന്‍ഭാഗവതരുടെ പാട്ടിന് പ്രതിഫലമായി രാജാവ് 100
ഏക്കറും വലിയ ഒരു വീടും നല്‍കി.പക്ഷേ നമ്മുടെ ഭാഗവതര്‍ ജനിച്ചു കഴിഞ്ഞപ്പോഴേക്കും
ഭൂപരിഷ്കരണം നടപ്പിലായി,100 ഏക്കറും ഗവണ്മെന്റെ അങ്ങ് എടുത്തു.മിടുക്കുള്ള മന്ത്രിവരെ ഏക്കറു കണക്കിന് ഭൂമി ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പേരിലാക്കിയപ്പോള്‍ അപ്പന്‍ഭാഗവതര്‍ക്ക് കുരുട്ടുബുദ്ധി യില്ലാത്തതുകൊണ്ട് അത്തരം തരികിട ചെയ്തില്ല.

ഭാഗവതര്‍ എന്ന പേരുമാത്രം മിച്ചമാക്കി നമ്മുടെ ഭാഗവതര്‍ ജീവിച്ചു വന്നു.വല്ലപ്പോഴും സംഗീതം
പഠിക്കാന്‍ എത്തുന്നവരുടെ ദക്ഷിണ ആയിരുന്നു വരുമാനം.സംഗീതത്തിനു വേണ്ടി ജീവിതം മാറ്റിവച്ചതുകൊണ്ട് വിവാഹം കഴിക്കാനും പോയില്ല.ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭാഗവതര്‍ സംഗീതം പഠിക്കാന്‍വരുന്ന കുട്ടികളെ സ്വപ്നം കണ്ട് കാത്തിരുന്നു.പക്ഷേ ആരു എത്തിയില്ല.സ്കൂള്‍ യുവജനോത്സവത്തിനു പാടാന്‍ പോലും പാട്ടുപടിക്കാന്‍ ആരും എത്തിയില്ല.

ഒരു ദിവസം ഭാഗവതരുടെ വീട്ടിലേക്ക് ഒരാള്‍ കടന്നു വന്നു.ഭാഗവതര്‍ അയാളെ പ്രതീക്ഷയോടെ
നോക്കി.
”ആരാ ഇവിടെ പാട്ടു പഠിപ്പിക്കുന്നത് ?” അയാള്‍ ചോദിച്ചു.
“ഞാനാ..” ഭാഗവതര്‍ പറഞ്ഞു.
“ഡാന്‍സ് അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
“അഭിനയിക്കാന്‍ അറിയാമോ ?”അയാള്‍ ചോദിച്ചു.
”ഇല്ല”ഭാഗവതര്‍ പറഞ്ഞു.
അയാള്‍ പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി.ഇത്തരം അനുഭവം കുറേ ആയപ്പോള്‍ ഭാഗവതര്‍ കാര്യംഅന്വേഷിച്ചു.
“ഭാഗവതരേ,ഇപ്പോള്‍ സംഗീതം കൊണ്ട് മാത്രം കാര്യമില്ല ....പാട്ടുപാടികൊണ്ട് ഡാന്‍സ്
ചെയ്യാനും,അഭിനയിക്കാനും അറിയണം ....”ആരോ പറഞ്ഞു.
“പാട്ടുപാടികൊണ്ട് ഡാന്‍സ് ചെയ്യുകയോ ? അപ്പോള്‍ ആരോഹണ അവരോഹണം പിഴയ്ക്കുകയില്ലേ ?” ഭാഗവതര്‍ ചോദിച്ചു.
“എന്റെ ഭാഗവതരേ ഇപ്പോള്‍ പാട്ടിനു ആരോഹണ അവരോഹണം ഒന്നും ഇല്ല ...ടെമ്പോയും
,സംഗതിയുമേ ഉള്ളു..” ഭാഗവതര്‍ ഒന്നും പറയാതെ നടന്നകന്നു.

അന്നു രാത്രിയില്‍ പെയ്ത് കനത്ത മഴയില്‍ ഭാഗവതരുടെ വീട്ഇടിഞ്ഞു വീണു.ഭാഗവതര്‍ ഇടിഞ്ഞുവീണ വീട്ടില്‍ ജീവനു വേണ്ടി പിടയുമ്പോള്‍ ടിവി ചാനലിലെ റിയാലിറ്റി സംഗീതമത്സരത്തിലെ വിജയിക്ക് അമ്പത്‌ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കുകയായിരുന്നു. സംഗീതസരസ്വതിക്ക് ഫ്ലാറ്റ്കാരുടെ ദക്ഷിണ!!!!!!!!! ഭാഗവതരുടെ ജീവനോടൊപ്പം സംഗീതസരസ്വതിയും ദേവലോകത്തേക്ക് പോയതാരും അറിഞ്ഞില്ല.

Friday, April 4, 2008

പ്രണയ മാര്‍ക്കറ്റിംങ്ങ് :

മൊബൈലിലേക്ക് അറിയാത്ത നമ്പരില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ വന്നപ്പോള്‍ അയാളത് കാര്യമാക്കിയില്ല .പിന്നീട് തുടര്‍ച്ചയായി ആ നമ്പരില്‍ നിന്നു തന്നെ മിസ്‌ഡ്കോള്‍ വന്നു തുടങ്ങിയപ്പോള്‍ അതാരാണന്ന് അറിയണമെന്ന് അയാ‍ള്‍ക്ക് തോന്നി.മൊബൈലില്‍ നിന്ന് വിളിക്കാതെ കോയിന്‍ ഫോണില്‍ നിന്ന് ആ നമ്പരിലേക്ക്വിളിച്ചു.രാഗാദ്രമായ പെണ്‍ശബ്ദ്ദം കേട്ട് അയാള്‍ക്ക് വാക്കുകള്‍ വഴിമുട്ടി.

രണ്ടു ദിവസം കഴിഞ്ഞിട്ട് അയാള്‍ മൊബൈലില്‍ നിന്ന് അവളെ വിളിച്ചു.അതൊരു തുടക്കമായിരുന്നു. അവളുടെ പ്രണയാദ്രമായ ശബ്ദ്ദം കേള്‍ക്കാന്‍ അയാള്‍ കാത്തിരുന്നു.അയാള്‍ക്ക് പ്രണയം അസ്ഥികളില്‍ പിടിച്ചു തുടങ്ങി.അവര്‍ ബീച്ചിലും, റസ്റ്റൊറന്റിലും , പാര്‍ക്കിലും സ്വപ്നങ്ങള്‍ പങ്കുവെച്ചു .

ഒരു ദിവസം അസ്തമനസൂര്യന്റെ നിഴലില്‍ കടല്‍ക്കരയില്‍ അവളുടെ മടിയില്‍ തലവെച്ച് കിടക്കു മ്പോള്‍ അയാള്‍ അവളോട് ചോദിച്ചു .”നീ എന്താ എന്നെ ഇഷ്ട്പ്പെട്ടത് ?” അവള്‍ സ്നേഹപൂര്‍വ്വം കഷണ്ടി ആക്രമിച്ചു തുടങ്ങിയ അയാളുടെതലയില്‍ പ്രണയപൂര്‍വ്വം വിരലുകള്‍ ഓടിച്ചു .അയാള്‍ക്ക് തന്റെ കഷണ്ടി തലയോട്ആദ്യമായി അമര്‍ഷം തോന്നി.അവള്‍ക്ക് നിതംബം മറഞ്ഞ് കിടക്കുന്ന തലമുടിയായിരുന്നു ഉള്ളത് .

“നമുക്ക് ഹെയര്‍ ഫിക്സിംങ്ങ് നടത്തിയാലോ ചേട്ടാ ?” അയാളുടെ തലയില്‍ തഴുകി കൊണ്ട് അവള്‍ പ്രണയ പൂര്‍വ്വം അയാളുടെ കാതില്‍ ചോദിച്ചു .അവളുടെ ചോദ്യംഅയാ‍ളുടെ ചങ്കില്‍ തറച്ചു. പലയി ടത്തുനിന്നും കടം വാങ്ങിച്ച് ‘കുട്ടപ്പാസ് ഹെയര്‍ ഫികിസിംങ്ങി‘ല്‍ പോയി തലയില്‍ ഹെയര്‍ വെച്ച് അയാള്‍ കുട്ടപ്പനായി.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ പട്ടണത്തില്‍ ചെന്നപ്പോള്‍ അവള്‍ മറ്റൊരാളുടെകൂടെ നില്‍ക്കുന്നു.അയാള്‍ കൂട്ടുകാരോട് അവളെക്കുറിച്ച് പറഞ്ഞു .അവളെ പലരോടൊപ്പം കണ്ടതായി കൂട്ടുകാര്‍ അയാളോട് പറഞ്ഞു . അവളോടൊപ്പം കണ്ടആണുങ്ങളെല്ലാം കഷണ്ടിക്കാരായിരുന്നു. തകര്‍ന്ന മനസ്സോടെ ഇരിക്കുന്ന അയാള്‍ക്ക് ഒരു കല്ല്യാണക്കുറി കിട്ടി.അതവളുടെ കല്ല്യാണക്കുറി ആയിരുന്നു.അതില്‍ അവളുടെ പേരിനു താഴെ അവളുടെ ജോലിയും എഴുതിയിട്ടുണ്ടായിരുന്നു. “സെയില്‍‌സ് മാനേജര്‍,കുട്ടപ്പാസ് ഹെയര്‍ ഫിക്‍സിംങ്ങ് “

Sunday, March 9, 2008

ന്യായവിധി :

പത്രോസച്ചായന്‍ മരിച്ചു.പരേതനു ജീവിച്ചിരുന്നപ്പോള്‍ പ്രത്യേകിച്ച് ഒരു പണിയുംഇല്ലായിരുന്നു. നാട്ടുകാര്‍ക്കിട്ട് പണിയുക എന്നതായിരുന്നു അദ്ദേഹം വല്ലപ്പോഴുംചെയ്തിരുന്ന ഏകപണി.ഇഷ്ടം പോലെ കൃഷിയുണ്ടായിരുന്നു വെങ്കിലും അതെല്ലാംനഷ്ട്മാണന്ന് പറഞ്ഞ് നിര്‍ത്തി.പക്ഷേ പത്രോസച്ചായന്‍ വലിയ ഭക്തനായിരുന്നു.പ്രാര്‍ത്ഥനകേള്‍ക്കണമെങ്കില്‍ പത്രോസച്ചായന്റെ പ്രാര്‍ത്ഥന കേള്‍ക്കണം.ആ പ്രാര്‍ത്ഥന ഒന്നന്നൊര പ്രാര്‍ത്ഥനയാണത് .

പത്രോസച്ചായന്റെ ആത്മാവ് സ്വര്‍‌ഗ്ഗലോകത്തേക്ക് വെച്ചു പിടിച്ചു.സ്വര്‍‌ഗ്ഗലോകത്തിന്റെവാതിക്കല്‍ പത്രോസ് ജീവന്റെ പുസ്തകവുമായി ഇരുപ്പുണ്ട്.പത്രോസിനെ കണ്ടതുംനമ്മുടെ പത്രോസ് ഡയലോഗ് വിട്ടു.

“പത്രോസേ, കര്‍ത്താവ് ഒരുമാതിരി കോപ്പിലെപരിപാടിയാ എന്നോട് കാണിച്ചത്..ഇന്നലെ പ്രാര്‍ത്ഥിച്ചപ്പോഴെങ്കിലും ഞാന്‍ ചാവുന്നകാര്യം എന്നോടൊന്ന് പറയാമായിരുന്നു.“

സ്വര്‍‌ഗ്ഗവാതിക്കല്‍ ഇരിക്കുന്ന പത്രോസ്അതിന് മറുപിടി നല്‍കി. “എടാ പത്രോസേ നിന്റെ വിധി പെട്ടന്ന് എടുത്തതാ...നീ പ്രാര്‍ത്ഥിച്ചതിനു ശേഷമാ നിന്നെ തിരികെ വിളിക്കാന്‍ കര്‍ത്താവ് ഉത്തരവിട്ടത് “

നമ്മുടെ പത്രോസ് തലേദിവസം കര്‍ത്താവുമായിട്ടുള്ള സംഭാഷണം ഓര്‍ത്തു.

“കര്‍ത്താവേ,നീ എന്റെ കഷ്ടപ്പാട് കാണുന്നില്ലേ... എല്ലാമങ്ങ് നഷ്ടമാണ് ..ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് ..അരിക്കൊക്കെ തീ പിടിച്ച വിലയാണ് "

“നീ എന്താ പത്രോസേ നെല്ലുകൃഷി നിര്‍ത്തിയത് .... അതുണ്ടായിരുന്നെങ്കില്‍ വിലയ്ക്ക്അരി വാങ്ങേണ്ടായിരുന്നല്ലോ ?”

“നെല്ലുകൃഷി നഷ്ടമാ കര്‍ത്താവേ...ഒരു പ്രയോജനവും ഇല്ല.. കണ്ടപ്പണിക്ക് ആളേയും കിട്ടാനില്ല...”

“ശരി പത്രേസേ... അരിക്ക് വിലകൂടിയപ്പോള്‍ പരാതി പറഞ്ഞ നീ റബറിനു വിലകൂടിയപ്പോള്‍ എന്താ പരാതി പറയാതിരുന്നത് ?”

“അതു പിന്നെ കര്‍ത്താവേ ....റബര്‍ തിന്നാന്‍ കൊള്ളത്തില്ലല്ലോ...?”

“നിനക്കത് ഓര്‍മ്മവേണം.... നീ എന്താണ് പറമ്പൊന്നും കി ളയ്ക്കാഞ്ഞത് ....?”

“പറമ്പ് കിളയ്ക്കുന്നത് നഷ്ടമാ കര്‍ത്താവേ.. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല..”

“പറമ്പൊക്കെ കിളയ്ക്കാതിരുന്നാല്‍ എങ്ങനെ വെള്ളം ഭൂമിയില്‍ താഴും...?”

“അതൊന്നും എനിക്കറിയില്ല കര്‍ത്താവേ...?”

പിന്നെ അങ്ങൊട്ടും ഇങ്ങോട്ടും പറഞ്ഞതൊന്നും നമ്മുടെ പത്രോസിന് ഓര്‍മ്മ വന്നില്ല.
പത്രോസച്ചായന്‍ കര്‍ത്താവിന്റെ പത്രോസിന്റെ അടുത്ത്ചെന്നു.എന്താണ് ഇന്നലെരാത്രിയില്‍ നടന്നതെന്ന് അറിയണമല്ലോ?

“പത്രോസേ,കര്‍ത്താവും നഷ്ടകച്ചവടം നിര്‍ത്തി.ഓക്സിജനും വലിച്ചെടുത്ത് നീ ഭൂമിയില്‍ജീവിക്കുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ലന്നാ കര്‍ത്താവ് പറയുന്നത്.നീ ഭൂമിയില്‍ജീവിക്കുന്നത് നഷ്ടമാണന്നാ കര്‍ത്താവ് പറഞ്ഞത് ... നിന്നെ കൊണ്ട് ഒരു പ്രയോജനവുംഇല്ലന്ന് ...” ജീവന്റെ പുസ്തകം അടച്ചു വെച്ചുകൊണ്ട് പത്രോസ് പറഞ്ഞു

Saturday, February 23, 2008

സ്വര്‍‌ണ്ണപ്പല്ല് :

വയസ്സായ അയാളുടെ ആഗ്രഹമായിരുന്നു സ്വര്‍‌ണ്ണപ്പല്ല് വെക്കണമെന്ന് .മക്കളറിയാതെഅയാള്‍ സ്വര്‍‌ണ്ണപ്പല്ല് വെച്ചു.അതു വെച്ച് കഴിഞ്ഞതുമുതല്‍ അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.അയാള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ സ്വര്‍‌ണ്ണപ്പല്ല് വെട്ടിത്തിളങ്ങും.താന്‍ മരിച്ചുകഴിയുമ്പോള്‍ തന്റെ തലയും താടിയും തമ്മില്‍ കെട്ടരുതെന്ന് അയാള്‍മരിക്കുന്നതിനു മുമ്പ് മക്കള്‍ക്ക് നിര്‍‌ദ്ദേശം നല്‍കി.മരിച്ചപ്പോള്‍ അയാളുടെ ആഗ്രഹംപോലെ മക്കള്‍ ചെയ്തു.

അയാള്‍ യമലോകത്ത് എന്നും എഴുന്നേറ്റാലുടന്‍ കണ്ണാടിയില്‍ നോക്കി തന്റെപല്ലിന്റെ ഭംഗി ആസ്വദിക്കും.ഒരു ദിവസം അയാള്‍ യമലോകത്തുനിന്ന് താഴേക്ക്നോക്കിയപ്പോള്‍ സെമിത്തേരിയില്‍ തന്റെ കല്ലറ പൊളിച്ചിട്ടിരിക്കുന്നത്കണ്ടു.തന്റെ ശരീരം ചാക്കില്‍ കെട്ടി തെങ്ങില്‍ ചുവട്ടില്‍ വെച്ചിരിക്കു ന്നത് അയാള്‍ കണ്ടു.ഏകമകന്‍ കല്ലറപൊളിച്ച് മാര്‍ബിള്‍ ഇടുകകയായിരുന്നു.അയാള്‍തന്റെ കൂട്ടു കാരെ വിളിച്ച് മാര്‍ബിള്‍ ഇടുന്ന തന്റെ കല്ലറ വിളിച്ച് കാണിച്ചു.അയാളുടെകൂട്ട് ആത്മാക്കള്‍ക്ക് അയാളുടെ പൊങ്ങച്ചം ഇഷ്ടമല്ലായിരുന്നു.”ചത്തിട്ടും പൊങ്ങച്ചംകളയാത്തവന്‍ “കൂട്ട് ആത്മാക്കള്‍ പരസ്പരം പറഞ്ഞ് ചിരിച്ചു.

പിറ്റേന്ന് എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കിയ അയാള്‍ ഞെട്ടിപ്പോയി.വായില്‍ സ്വര്‍‌ണ്ണപ്പല്ല് ഇല്ല. അയാള്‍ സെമിത്തേരിയിലെ തെങ്ങില്‍ ചുവട്ടിലേക്ക് നോക്കി.അയാളുടെ രണ്ടുമൂന്ന് പല്ല് അവിടെ കിടപ്പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാത്ത പല്ല് !!