Monday, February 3, 2014

അന്ധന്റെ അവസാന ആഗ്രഹം

അയാൾ ജന്മനാ അന്ധനായിരുന്നു.

നിറങ്ങളും കാഴ്ചകളും ഇല്ലാത്ത ലോകത്ത് ശബ്ദം ആയിരുന്നു അയാളുടെ കാഴ്ചകൾ.
കാതായിരുന്നു അയാളുടെ കണ്ണുകൾ...

പകൽരാത്രി വെത്യാസം ഇല്ലാത്ത അയാളുടെ ലോകത്തേക്ക് എപ്പോഴോ എവിടെവെച്ചോ അവൾ കടന്നുവന്നു.

അവരുടെ വിവാഹം കഴിഞ്ഞു... അവൾ അവനു കാഴ്ചയായി.

അയാൾ അവളോട് പറഞ്ഞു...
"നമുക്കൊരു മോൻ ജനിച്ചാൽ,വയസാകുമ്പോൾ അവൻ നമ്മളെ പൊന്നു പോലെ നോക്കും"

കാഴ്ച ശക്തിയുള്ള മകനായി അയാൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു...

അയാൾക്കൊരു മകൻ ജനിച്ചു...

ഭാര്യയുടെ വർണ്ണനകളിലൂടെ അയാൾ മകനെ കണ്ടു... മകന്‍ വളരുന്നത് അവന്റെ ശബ്ദ്ദത്തിലൂടെ അയാൾ അറിഞ്ഞു...

മകന്റെ വിവാഹം....
ഒരിക്കലും കണ്ണുകൊണ്ട് കാണാത്ത മകനെ അയാൾ മാറോട് ചേർത്തു അനുഗ്രഹിച്ചു.
പിന്നീട് വല്ലപ്പോഴും മാത്രം അവന്റെ ശബ്ദ്ദം കേള്‍ക്കുമ്പോൾ മകൻ തങ്ങളിൽ നിന്ന് അകലുകയാണന്ന് അയാൾക്ക് തോന്നി.

വർഷങ്ങൾ കഴിഞ്ഞു...
മരണം കാത്ത് അയാൾ കിടന്നു...
മകന്റെ ശബ്ദ്ദം കേട്ടിട്ട് വർഷങ്ങളാകുന്നു....

അയാൾ ഭാര്യയോട് പറഞ്ഞു..
"നമ്മുടെ മോൻ അന്ധനായിട്ട് ജനിച്ചാൽ മതിയായിരുന്നല്ലേ?"

"എന്താ അങ്ങനെ പറയുന്നത്?" ഭാര്യ ചോദിച്ചു.

"അവൻ എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടാവുമായിരുന്നില്ലേ? ഞാൻ പോയാലും അവൻ നിന്നെ നോക്കിയേനെ."

"അങ്ങനെയൊന്നും പറയാതെ..." ഭാര്യ അയാളെ തടസപ്പെടുത്തി..

തന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് അകക്കണ്ണുകൊണ്ട് അയാൾക്ക് കാണാമായിരുന്നു.

Sunday, April 28, 2013

റേപ്പ്

ഡിസംബറിൽ 'ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനു'ഇരയായി മരിച്ചപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും പ്രതിഷേധം. പത്രങ്ങളിൽ എല്ലാം പ്രതിഷേധ പ്രകടനങ്ങളുടെയും മറ്റും പടങ്ങൾ.

നാട്ടിലെ ഒരു ഹൈസ്കൂളിലും കുട്ടികളുടെ പ്രതിഷേധ പ്രകടനത്തിനു തീരുമാനമായി. ഒരൊറ്റ ദിവസം കൊണ്ട് ഫ്ലക്സ് വെയ്ക്കപ്പെട്ടു. ചാനലുകാരയും പത്രക്കാരയും അറിയിച്ചു. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾ 'ഡൽഹി റേപ്പ്'നെതിരെ രാവിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കുകൊണ്ട് പരിപാടി വൻ വിജയമാക്കി.പത്രത്തിൽ വരേണ്ട ഫോട്ടോയും സെലക്റ്റ് ചെയ്ത് പത്രക്കാരെ പറഞ്ഞു വിട്ടു.

എട്ടാം ക്ലാസിൽ ഉച്ചകഴിഞ്ഞ് ഒരു ടീച്ചർ പഠിപ്പിക്കാൻ ചെന്നു. അറ്റൻഡൻസ് എടൂത്തു കഴിഞ്ഞപ്പോൾ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുശുകുശുപ്പ്.
"സൈലൻസ്.. എന്താ ബഹളം.." ടീച്ചർ പെൺകുട്ടികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ എഴുന്നേൽപ്പിച്ചു.

"ടീച്ചറേ... ഈ അനുമോളു ചോദിക്കുവാ റേപ്പന്നു പറഞ്ഞാൽ എന്തുവാന്ന്"
ടീച്ചർ ഞെട്ടി. ആകെ കുഴഞ്ഞു. ടീച്ചർ ഉടനെ പറഞ്ഞു.

"അതൊക്കെ രാവിലെ കഴിഞ്ഞു.. ഇനി പഠിക്കാനുള്ളത് ചോദിച്ചാൽ മതി"

അനുമോൾക്ക് ചോദ്യത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് ഭയങ്കര ടെൻഷനായി. അനുമോൾ കൂട്ടുകാരികളോട് ചോദിച്ചു. അവർക്കും വലിയ പിടിയില്ല.അനുമോളു വീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചു.

"അമ്മേ, ഈ റേപ്പന്ന് പറഞ്ഞാൽ എന്താ?"

"അതൊന്നും നീ അറിയേണ്ട കാര്യമല്ല" എന്ന് അമ്മ പറഞ്ഞു.

"ആർക്കും റേപ്പന്ന് പറഞ്ഞാൽ എന്താണന്ന് അറിയത്തുമില്ല... എന്നിട്ടാ എല്ലാവരും സമരം ചെയ്യാൻ പോകുന്നത്" അനുമോൾ മനസിൽ പറഞ്ഞു.

പിറ്റേന്ന് രാവിലെ അനുമോൾ സ്കൂളിൽ പോകുമ്പോൾ അടുത്ത വീട്ടിലെ ചേച്ചി പൂച്ചയും കളിപ്പിച്ച് ഗെയ്റ്റിൽ നിൽക്കുന്നു. ചേച്ചി ഭയങ്കര ബുദ്ധിയുള്ളവളാണന്ന് അമ്മ പറഞ്ഞ് അനുമോൾ കേട്ടിട്ടൂണ്ട്. തന്റെ സംശയം ചേച്ചിയോട് തന്നെ ചോദിക്കാം.

" ചേച്ചീ, ഈ റേപ്പന്ന് പറഞ്ഞാൽ എന്തുവാ.. ഞങ്ങൾ ഇന്നലെ റെപ്പിനെതിരെ ജാഥനടത്തിയത് ഇന്നത്തെ പത്രത്തിൽ ഉണ്ട്" അനുമോൾ സംശയം ചോദിച്ചു. ചേച്ചി തന്റെ അറിവ് കുഞ്ഞിനു മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു.

"മോളേ, നമ്മളെ ആരെങ്കിലും ഒക്കെ ആക്രമിക്കത്തില്ലേ, അതിനെയാണ് റേപ്പന്ന് പറയുന്നത്"

"ഹൊ, ഇത്രയോ ഉള്ളൂ, ഇതുപോലും അറിയാത്തവരാണല്ലോ തന്റെ ടീച്ചറും അമ്മയും കൂട്ടുകാരികളും" അനുമോൾ മനസിൽ പറഞ്ഞു. അനുമോൾക്ക് വീണ്ടൂം സംശയം

"ചേച്ചി , ഞാനിപ്പം ചേച്ചിയുടെ മുഖത്തൊരു അടി തന്ന് ആക്രമിച്ചാൽ അത് റേപ്പാണോ?" . കൊച്ചു ടിവിയിലെ കാർട്ടൂണീൽ 'ആക്രമിക്കൂ' എന്ന് പറയുമ്പോൾ എല്ലാവരും മുഖത്ത് നോക്കി അടിക്കുന്നത് അനുമോൾ കണ്ടിട്ടൂണ്ട്.

ചേച്ചി കുഴഞ്ഞു. ഈ കൊച്ചിന്റെ ഒരു സംശയം...

"മോടെ പാവടയിലും ബ്ലൗസിലുമൊക്കെ ആരെങ്കിലും പിടിച്ച് വലിക്കുകയും എന്നിട്ട് അടിക്കുകയും ആക്രമിക്കുകയും ഒക്കെ ചെയ്യുന്നതാ റേപ്പ്" ചേച്ചി അനുമോൾക്ക് പറഞ്ഞു കൊടുത്തു.

അനുമോൾ  വീണ്ടൂം എന്തോ ആലോചിക്കുന്നതുകൊണ്ടപ്പോൾ ചേച്ചിക്ക് മനസിൽ അപായമണി മുഴങ്ങി. കൊച്ച് അടുത്ത സംശയം ചോദിക്കാൻ തുടങ്ങുവാണ്. അതിനു മുമ്പ് മുങ്ങണം...

"മോൾക്കിനി എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ചേച്ചി വൈകിട്ട് പറഞ്ഞു തരാം" എന്ന് പറഞ്ഞിട്ട് ചേച്ചി മുങ്ങി

വൈകുന്നേരം...

ചേച്ചി പതിവുപോലെ പൂച്ചയും കളിപ്പിച്ചിരിക്കുവാണ്. അനുമോളു സ്കൂൾ വിട്ട് വരുന്നതു കണ്ടതും ചേച്ചി മുങ്ങാൻ നോക്കിയെങ്കിലും അതിനുമുമ്പ് അനുമോൾ കണ്ടു. ചേച്ചിയെ കണ്ടതും അനുമോൾ വലിയ വായിൽ കരയാൻ തുടങ്ങി.

"എന്തിനാ അനുമോളെ നീ കരയുന്നത്?"

"ചേച്ചീ, എന്നെ സുനിൽ സാറും സുലേഖ ടീച്ചറും റേപ്പ് ചെയ്തു?"

ചേച്ചി ഞെട്ടി.. ഈ കൊച്ച് എന്താ ഈ പറയുന്നത്?

"മോളേ റേപ്പ് ചെയ്തോ?"

"സുനിൽ സാറ് ബ്ലസിൽ പിടിച്ച് തേഡ് പിരീഡും സുലേഖടീച്ചർ പാവാട പൊക്കി ലാസ്റ്റ് പിരീഡുമാ റേപ്പ് ചെയ്തത്?"

"എവിടെ വെച്ച്"

"ക്ലാസിൽ"

"ക്ലാസിൽ വെച്ചോ?"

"തേഡ് പിരിയഡ് ഇംഗ്ലീഷായിരുന്നു. പോയം കാണാതെ പഠിച്ചില്ലന്ന് പറഞ്ഞ് സുനിൽ സാർ ബ്ലൗസിൽ കൂട്ടിപിടിച്ച് കൈ ഞെരുടിയിട്ട് തോളത്ത് അടിച്ചു. കണക്ക് തെറ്റിച്ചതിന് സുലേഖ ടീച്ചർ എന്റെ പാവാട മാറ്റിപ്പിടിച്ച് ചന്തിക്ക് ഒരടി തന്നു"

"ഇതാണോ നീ റേപ്പന്ന് പറഞ്ഞത് അനുമോളേ"

"ചേച്ചിയല്ലേ രാവിലെ പറഞ്ഞത് ബ്ലൗസും പാവാടയിലും ഒക്കെ പിടിച്ചിട്ട് അടിക്കൂന്നതിനെയാ റേപ്പ് എന്ന് പറയുന്നത്??"

അനുമോടെ ചോദ്യത്തിനു ഉത്തരം നൽകാതെ ചേച്ചി പൂച്ചയുമായി വീണ്ടൂം മുങ്ങി.

Wednesday, February 20, 2013

ഫേസ്ബുക്ക് ഗീതം : അദ്ധ്യായം 7

ഫേസ്ബുക്ക് ഗീതം : അദ്ധ്യായം 7

1. മടങ്ങിവരിക, പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോയവളേ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ സിൽക്ക് സ്മിതയുടെ നൃത്തത്തെപ്പോലെ പ്രൊഫൈൽ ഡിലീറ്റ് ചെയ്ത് പോയവളെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?

2. ഓൺലൈൽകുമാരീ, പ്രൊഫൈലിൽ ഇട്ടിരിക്കൂന്ന ഫോട്ടോയിലെ നിന്റെ കാൽ എത്ര മനോഹരം! നിന്റെ മുന്നിലിരിക്കുന്ന ലാപ്ടോപ്പ് ചപ്പാത്തി പലകപോലെ ഇരിക്കുന്നു.

3. നിന്റെ ചൈനീസ് ഫോൺ, സാംസങ്ങ് എസ്-5 പോലെയാകുന്നു; അതിൽ, എസ്.റ്റിഡി കോളിനുള്ള കാശ് ഇല്ലാതിരിക്കുന്നില്ല; നിന്റെ ഫോണിലെ മെമ്മറി പെർമിഷനാൽ പൂട്ടിയിരിക്കുന്ന ഫോട്ടോ ആൽബം ആകുന്നു.

4. നിന്റെ പ്രൊഫൈലുകൾ രണ്ടും ഇരട്ടപിറന്ന രണ്ടു ആങ്ങ്രി ബേഡുകൾക്കു സമം.

5. നിന്റെ കഴുത്തു ജിറാഫിനെപോലെയും നിന്റെ കണ്ണു ഇടവപ്പാതിയിൽ കേരളത്തിലെ റോഡുകളിലെ കുളങ്ങളെപ്പോലെയും നിന്റെ മൂക്കു ലേഡീസ് ഹോസ്റ്റലിനു നേരെയുള്ള മൊബൈൽ ടവർ പോലെയും ഇരിക്കുന്നു.

6. നിന്റെ ശിരസ്സു ഫാം വില്ലയിലെ മലകൾപോലെയും നിന്റെ തലമുടി ഫേസ്ബുക്കിലെ നോട്ടുകൾ പോലയും ഇരിക്കുന്നു; രാജാവു നിന്റെ പോക്കുകളാൽ ബദ്ധനായിരിക്കുന്നു.

7. പ്രിയേ, പ്രൊഫൈൽ പിക്ചറിൽ നീ എത്ര സുന്ദരി, എത്ര മനോഹര

8. നിന്റെ ഗെയിം റിക്വസ്റ്റുകൾ പനയോടും നിന്റെ ഷെയറുകൾ മുന്തിരിക്കുലയോടും ഒക്കുന്നു!

9. ഞാൻ പനമേൽ (ഗെയിം റിക്വസ്റ്റുകളിൽ) കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ ഷെയറുകൾ മുന്തിരിക്കുലപോലെയും നിന്റെ വാളിലെ  സ്റ്റാറ്റസുകൾ ഓൺലൈൻ ബുദ്ധിജീവികളുടെ താത്വിക അവലോകനം പോലെ ആകട്ടെ. നിന്റെ കമന്റുകളോ മേത്തരമായ മണ്ടത്തരങ്ങൾ.

10. അതു എന്റെ പ്രിയന്നു മൃദുപാനമായി ലൈക്കിലും ഷെയറുകളിലും കൂടി കടക്കുന്നതും ആകുന്നു.

11. ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ലൈക്കുകൾ എന്നോടാകുന്നു.

12. പ്രിയാ, വരിക; നാം (ഫ്രണ്ട്) റിക്വസ്റ്റ് അയക്കുക; നമുക്കു ഗ്രൂപ്പുകളിൽ ചെന്നു രാപാർക്കാം.

13. അതികാലത്തു എഴുന്നേറ്റു ഫേസ്ബുക്ക് അക്കൗണ്ടിൽ പോയി സ്റ്റാറ്റസ് ലൈക്കു ചെയ്യപ്പെടുകയും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ ലൈക്ക് തരും.

14. ഫോട്ടോകളിൽ കമന്റുകൾ വീഴുന്നു; നമ്മുടെ വാളിൽ സകലവിധ തെറികളുടെ ഫലവും ഉണ്ടു; എന്റെ പ്രിയാ, പോസ്റ്റാനായി ഞാൻ നിനക്കായി പഴയതും പുതിയതും ഫോട്ടോകൾ ശേഖരിച്ചിരിക്കുന്നു.

Wednesday, July 11, 2012

ശശിക്കുട്ടന്റെ പേര് മാറ്റിയ പോലീസ് !!

ശശിക്കുട്ടൻ ഒരു പാവം ഐറ്റി തൊഴിലാളി.. രാവിലെ വീട്ടിൽ നിന്നിറന്ങി പാതിരായിൽ വീട്ടിൽ ചെന്ന് കയറുന്ന ഒരു പാവം തൊഴിലാളി. സ്വന്തമായിട്ട് 1000 സിസി ബൈക്കുള്ളതുകൊണ്ട് രാത്രിയിലെ യാത്ര സുഖം. 1000 സിസി എന്ന് ഞെട്ടേണ്ട മാസം 1000 രൂപ വെച്ച് സിസിക്കാരനു കൊടുക്കുന്നതുകൊണ്ടാണ് ശശിക്കുട്ടൻ തന്റെ ബൈക്കീനു 1000 സിസി എന്ന് പറയുന്നത്..
ഒരു ദിവസം സന്ധ്യയ്ക്ക് ശശിക്കുട്ടൻ ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഹൈവേയിൽ വെച്ച് പോലിസ് കൈകാണിച്ചു. ശശിക്കുട്ടൻ ബൈക്ക് നിർത്തി ഇറങ്ങി.
"താങ്കളുടെ പേരെന്താണ്" പോലീസുകാരൻ ചോദിച്ചു.
വളരെ സൗമ്യനായി പേര് ചോദിക്കൂന്ന പോലീസുകാരനെ ശശിക്കുട്ടൻ ഭയന്നെങ്കിലും പേര് പറഞ്ഞു.
"ശശിക്കുട്ടൻ"
"താങ്കൾക്ക് ഹെല്മറ്റ് ഉണ്ടോ?" പോലീസുകാരൻ ചോദിച്ചു.
"ഉവ്വ്"
"ബുക്കും പേപ്പറും ഉണ്ടോ?"
"ഉണ്ട്"
"പുകയുണ്ടോ?"
"ആ സർട്ടിഫിക്കറ്റും ഉണ്ട് സർ" ശശിക്കുട്ടനും വിനയത്തോടെ പറഞ്ഞു.
"മിസറ്റർ.ശശിക്കുട്ടൻ, താങ്കൾ മദ്യപ്പിച്ചിട്ടൂണ്ടോ?"
"ഇല്ല സർ.."
"താങ്കൾ ഇതിലേക്കൊന്നു ഊതുമോ?"
"ഊതാം സർ"
ശശിക്കുട്ടൻ ഊതി..
"ഹൊ!! അതിശയം നിങ്ങൾ മദ്യപിച്ചിട്ടീല്ല.. പക്ഷേ താങ്കളെ കണ്ടാൽ ഒരു കള്ള ലക്ഷണം ഉണ്ട്"
"സർ,ഇത് ലക്ഷണം എനിക്ക് ജന്മനാൽ ഉള്ളതാ.."
"ഹഹഹ!! തമാശക്കാരനാണല്ലേ..താങ്കളുടെ ബൈക്ക് എവിടെ?"
"ദേ അവിടെ സർ,"
"വരൂ..എനിക്ക് താങ്കളുടെ വണ്ടിയൊന്ന് നോക്കണം"

ശശിക്കുട്ടനും പോലീസുകാരനും കൂടി ബൈക്കിന്റെ അടുത്ത് ചെന്നു. പോലീസുകാരൻ ബൈക്കിലേക്കോന്നു നോക്കിയതേ ഉള്ളൂ..
"ഇടതുവശത്ത് കണ്ണാടിയില്ലല്ലോ ശശിക്കുട്ടാ"
"അത് ..സർ..."
"കണ്ണാടിയില്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റമാണന്ന് അറിയില്ലേ?
"അത്..സർ.. ഇന്നലെ ആരോ ഊരിക്കൊണ്ട് പോയതാ.. ഞാനിന്ന് തന്നെ വാങ്ങി വെച്ചോളാം..."
"പക്ഷേ ഞാനിത് കണ്ടൂ പിടിച്ചല്ലോ.. ഒരു നൂറു രൂപ പെറ്റി അടച്ചിട്ട് പൊയ്ക്കോ..."
"സർ... ഞാൻ വാന്ങി.."
"താങ്കൾ ഒന്നും പറയേണ്ട പെറ്റി അടച്ചോളൂ..."
ശശിക്കുട്ടൻ തലയാട്ടി.

പോലീസുകാരൻ പോക്കറ്റിൽ നിന്ന് രസീതുകുറ്റി പോലുള്ള സാദനം എടൂത്തു.
"താങ്കളൂടെ മുഴുവൻ പേര് പറയൂ..."
"ശശിക്കുട്ടൻ..."
പോലീസുകാരൻ ശശിക്കുട്ടന്റെ മുഖത്തേക്കും കഴുത്തിൽ കിടക്കുന്ന ടാഗിലേക്കും മാറി മാറി നോക്കി.. എന്നിട്ടൊരു അലർച്ച..
"ഫ!!! കള്ള ക##@@%$$&&###@@ **%$## .... പേര് മാറ്റിപ്പറഞ്ഞ് പോലീസുകാരനെ പറ്റിക്കൂന്നോടാ"
"എന്താടാ നിന്റെ ശരിക്കുമുള്ള പേര്?"
"ശശിക്കൂട്ടൻ എന്റെ ശരിക്കൂമുള്ള പേരാണ് സർ"
"എടാ നിന്റെ ശരിക്കുമുള്ള പേര് വിശാൽ ബേസിക്കന്നല്ലേടാ..."
"അല്ല സർ..."
"പിന്നെയും കള്ളത്തരം പറയുന്നോടാ.... നിന്റെ കഴുത്തിൽ കിടക്കൂന്ന ഐഡന്റിറ്റി കാർഡിൽ നിന്റെ പേര് വിശാൽ ബേസിക്കന്നാണല്ലോടാ"

ശശിക്കുട്ടൻ തന്റെ കഴുത്തിലെ ടാഗിലേക്ക് നോക്കി.
ടിം.. ശശിക്കുട്ടൻ ഞെട്ടി
തന്റെ പേരിനു താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കൂന്നത് വായിച്ചാണ് പോലീസുകാരൻ തെറിവിളിക്കൂന്നത്..
"സർ..അത് വിശാൽ ബേസിക്കന്നല്ല..വിഷ്വൽ ബേസിക്കന്നാ..അത് ഓഫീസില് ഞന്ങടെ ഡൊമൈനാ..അതിന്റെ മുകളിൽ കുഞ്ഞക്ഷരത്തിൽ എന്റെ പേരുണ്ട്"

Saturday, June 30, 2012

ബ്രൗസർ

സോഫ്റ്റ്‌വെയർ സപ്പോർട്ട് ചെയ്യുന്ന കോൾ സെന്ററിലേക്കു വന്ന ഫോൺ.വിളിക്കുന്നത് ഒരു ചേച്ചി.ഫോൺ എടുക്കുന്നതും ഒരു ചേച്ചി

"ഹലോ സോഫ്റ്റ്‌വെയർ സപ്പോർട്ട് സെക്ഷൻ അല്ലേ?"

"അതെ"

"ഞന്ങൾക്ക് നിന്ങടെ സോഫ്റ്റ്‌വെയർ കിട്ടുന്നില്ല"

"ഒരു സെക്കൻഡ്... സൈറ്റിന്റെ അഡ്രസ് ഒന്നു പറഞ്ഞേ..."

"www. ................."

"അവിടേ റേഞ്ച് ഇല്ലന്ന് തോന്നുന്നു.. നിന്ങൾ പറയുന്നത് ശരിക്ക് ക്ലിയർ ആകുന്നില്ല... ആ സൈറ്റ് അഡ്രസ് ഒന്നുകൂടി ഒന്ന് പറഞ്ഞേ..."

"www. ................."

"സൈറ്റ് ഇവിടെ കിട്ടുന്നുണ്ടല്ലോ.."

"ഇവിടെ കിട്ടുന്നില്ല... നിന്ങൾ ആരെയെങ്കിലും ഇന്ങോട്ടൊന്ന് വിടണം..."

"നിന്ങൾ ഏത് ബ്രൗസർ ആണ് ഉപയോഗിക്കുന്നത്.."

"എന്തോന്നാ ചോദിക്കുന്നത്..."

"ചേച്ചി ഏത് ബ്രൗസറാ ഉപയോഗിക്കുന്നത്...മോസില്ല അല്ലിയോ"

"ഞാനിപ്പം ഏത് ഉപയോഗിച്ചാൽ നിനക്ക് എന്താ... നിന്ങടെ സൈറ്റ് കിട്ടുന്നില്ല എന്നതാ എന്റെ പ്രശ്നം... അതിനു വേണ്ടാത്തതൊക്കെ എന്തിനാ ചോദിക്കുന്നത്?"

"എന്റെ ചേച്ചീ..ഞാൻ വേണ്ടാത്തത് എന്താ ചോദിച്ചത്??ഫയർഫോക്സ് ആണോ ക്രോം ആണോ ചേച്ചി ഉപയോഗിക്കൂന്നത്"

"ഞാൻ പേരൊന്നും നോക്കാറില്ല..അതൊക്കെ അറിഞ്ഞിട്ട് എന്തിനാ?ഞാനിപ്പം ഏത് ഉപയോഗിച്ചാലും കൊച്ചിനെന്താ കൊഴപ്പം?"

"സൈറ്റ് ഏത് ബ്രൗസറിലാ ഓപ്പണാക്കിയത് എന്നാ ചോദിക്കുന്നത്..."

"അതൊന്നും എനിക്കറിയില്ല.... അതെന്ങനാ അറിയുന്നത്.."

"ചേച്ചി സൈറ്റിന്റെ അഡ്രസ് ഒരിടത്ത് ടൈപ്പ് ചെയ്തില്ലേ.... സൈറ്റ് ഓപ്പൺ ആയി വരുന്ന ആ വിൻഡോ ഇല്ലിയോ... അതിന്റെ പേരാ ബ്രൗസർ.."

"ഹൊ!!! അതായിരുന്നോ ബ്രൗസർ...എനിക്കിതിന്റെ പേരൊന്നും അറിയില്ല"

"ചേച്ചി ആ ഡെസ്ക്ടോപ്പിലൊന്ന് നോക്കിക്കേ.. ചേച്ചി അവിടേ നിന്ന് ക്ലിക്ക് ചെയ്ത് സൈറ്റ് ടൈപ്പ് ചെയ്യാനായി ഒരു വിൻഡോ എടുത്തില്ലിയോ..അവിടെ അതിന്റെ പേര് കാണും.."

"ഞാനൊന്നു നോക്കട്ട്.."

"ചേച്ചി ക്ലിക്ക് ചെയത് നീല വട്ടത്തിൽ തീ കത്തി നിൽക്കുന്നതുപോലെയുള്ളതിലാണോ അതോ നീല വട്ടത്തിനു ചുറ്റും പച്ച മഞ്ഞ ചുവപ്പ് കളർ പറ്റിപ്പിടിച്ചിരിക്കുന്നതാണോ അതോ നീല കളറിൽ e എന്ന് എഴുതിയതിന്റെ ചുറ്റും മഞ്ഞ കളറിൽ ഒറ്റു വലയം ഉള്ളതാണോ?"

"തീ കത്തി നിൽക്കുന്നതുപോലെയുള്ളതാണ്.."

"ആ ബ്രൗസറിന്റെ പേര് മോസില്ല ഫയർഫോക്സ് ..."

"ഇപ്പം സൈറ്റ് വന്നു.. ഇനി പ്രശ്നം  വരുവാണങ്കിൽ വിളിക്കാം..."

"ശരി ചേച്ചീ..."