Sunday, October 19, 2008

മണമില്ലാത്ത മുല്ലപ്പു: കുഞ്ഞിക്കഥ

.
പൊതുമാപ്പ് കിട്ടി നാട്ടിലേക്ക് അയാള്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒന്നേ അയാളോട് ആവിശ്യപ്പെട്ടുള്ളു. “ഒരു കുപ്പി ജാസ്മിന്‍ സെന്റ് “.!!അവള്‍ക്ക് പണ്ടേ മുല്ലപ്പൂക്കളുടെ മണം ഇഷ്ടമായിരുന്നു. വിവാഹരാത്രിയില്‍ അവള്‍ അയാളോട് ഒന്നുമാത്രമാണ് സംസാരിച്ചത് . വീടിന്റെമുന്നില്‍ മുല്ലപ്പൂന്തോട്ടം ഉണ്ടാക്കണം. അയാള്‍ക്ക് അവളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആവുമായിരുന്നില്ല. അയാള്‍ എവിടെനിന്നക്കൊയോമുല്ലക്കമ്പുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു.സ് അവളതിനെ വളര്‍ത്തിയതുകൊണ്ടായിരിക്കും മുല്ല പടര്‍ന്നുകയറി. കിടക്കറയില്‍ എത്തുമ്പോള്‍അവള്‍ക്കിമ്പോള്‍ മുല്ലപ്പൂക്കളുടെ മണമാണന്ന് അയാള്‍ അറിഞ്ഞു. ജീവിതത്തിലേക്ക് പടര്‍ന്ന് സുഗന്ധം പടര്‍ത്തുന്ന മുല്ലപ്പൂക്കളെ അവര്‍സ്വപ്നം കണ്ടു.

ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ വിസയ്‌ക്കും മുല്ലപ്പൂക്കളുടെ മണമായിരുന്നോ എന്ന് അയാള്‍ക്കറിയില്ലായിരുന്നു. അവളുടെ നിറഞ്ഞുതുളുമ്പുന്നകണ്ണുകളിലും അയാള്‍ കണ്ടത് വിടരുന്ന മുല്ലമൊട്ടുകളെയാണ്. തനിക്ക് കിട്ടിയ വിസ കള്ളവിസയാണന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പതറി.പിടിക്കപെടാതിരുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് എവിടേക്ക് ഓടാനാണ്.???പത്തുവര്‍ഷത്തെ യാതനകള്‍ക്ക് ശേഷം പൊതുമാപ്പ് കിട്ടിയപ്പോള്‍ വീണ്ടും മുല്ലമൊട്ടുകളെ അയാള്‍ സ്വപ്‌നം കാണാന്‍ തുടങ്ങി.....മുല്ലപ്പൂക്കളുടെ മണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവള്‍ എഴുതിയപ്പോള്‍ മുല്ലപ്പൂക്കളെ അയാള്‍ വളരെയേറെ സ്നേഹിച്ചുതുടങ്ങി.

വളരെ അലഞ്ഞതിനുശേഷമാണ് അവള്‍ക്ക് വേണ്ടി ‘ജാസ്മിന്‍ സെന്റ് ‘ വാങ്ങാന്‍ അയാള്‍ക്ക് കഴിഞ്ഞത്. ഇനി എന്നെങ്കിലും കാണാം എന്ന് പറഞ്ഞ് തന്നെ സഹായിച്ച സുഹൃത്തൂക്കള്‍ക്ക് നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു. വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ‘ജാസ്മിന്‍ സെന്റ് ‘ വച്ചു.എയിര്‍പോര്‍ട്ടിലെ പരിശോധനകള്‍ കഴിഞ്ഞ് ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.അവള്‍ എന്തിനാണ് ‘ജാസ്മിന്‍ സെന്റ് ‘ മാത്രം മതിയന്ന് പറഞ്ഞത് ? തന്റെ വീടിന്റെ മുറ്റം മുഴുവന്‍ ഇപ്പോള്‍ അവള്‍ മുല്ല നട്ടിട്ടുണ്ടാവും.മുറ്റം നിറയെ മുല്ലപ്പൂക്കള്‍ ആയിരിക്കും.

ഒരു അപരിചിതനെപ്പോലെ നാട്ടില്‍ ബസ് ഇറങ്ങുമ്പോള്‍ അയാളുടെ ഉള്ളില്‍ മുല്ലപ്പൂക്കള്‍ ആയിരുന്നു. വീട് കടന്ന് എത്തുമ്പോള്‍ മുറ്റത്ത് മുല്ലകള്‍കരിഞ്ഞു നില്‍ക്കുന്നു. അയാളെകാത്ത് അവള്‍ വാതിക്കല്‍ തന്നെയുണ്ടായിരുന്നു. ഉണങ്ങിയ ശരീരവുമായി നില്‍ക്കുന്ന അവളെ മനസിലാക്കാന്‍അയാള്‍ നിമിഷങ്ങള്‍ എടുത്തു. “നമ്മുടെ മുല്ലകള്‍ക്ക് എന്തുപറ്റി ? “. അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന തന്റെ ഭാര്യയോട് ചോദിച്ചആദ്യ ചോദ്യമ്മായിരുന്നു ഇത് ... അവളൊന്ന് ചിരിച്ചു. കരിഞ്ഞുപോയ മുല്ലപ്പൂക്കളെപൊലെയായിരുന്നു അവളുടെ ചിരി. “വാടിത്തുടങ്ങിയമുല്ലപ്പൂവിനെ;മണമില്ലാത്ത മുല്ലപ്പുത്തേടി ആരു വരാന്‍ .....????”. അവള്‍ അയാളുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി തുറന്നു. അവള്‍ക്കറിയാമായിരുന്നു അയാള്‍എത്ര കഷ്ടപെട്ടിട്ടാണാങ്കിലും ‘ജാസ്മിന്‍ സെന്റ് ‘ കൊണ്ടുവരുമന്ന്. അവളത് എടുത്ത് ശരീരത്തിലേക്ക് സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ മണം അയാളുടെമൂക്കിലേക്ക് കയറി. ജീവിക്കാന്‍ വേണ്ടി ആര്‍ക്കൊക്കയോ നല്‍കിയ തന്റെ മണം തന്നിലേക്ക് തിരിച്ചു വരുന്നത് അവളറിഞ്ഞു. മുല്ലക്കമ്പുകള്‍തളിര്‍ക്കാന്‍ തുടങ്ങി. വീണ്ടും മുല്ലപ്പൂക്കള്‍ വിരിയുകയാണ്. അയാള്‍ക്ക് വേണ്ടിമാത്രം സുഗന്ധം പരത്താന്‍ അവ വിടരുകയാണ്; അവളും....

.

Friday, October 3, 2008

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

(ചില നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ചില മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കാറുണ്ട് .. സിഗരറ്റ്കൂടിന്റെ പുറത്ത്പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നും മദ്യക്കുപ്പിയുടെ പുറത്ത് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പുംഉണ്ട് . എല്ലാ മുന്നറിയിപ്പുകളും ‘ഉല്പന്നങ്ങളുടെ‘ പുറത്ത് ലേബലാക്കുന്ന കാലത്ത് .......)

എത്രയോ പെണ്ണുങ്ങളെ അവറാന്‍ കണ്ടതാണ് . പക്ഷേ ഒറ്റയൊരുത്തിയേയും അവറാന് പിടിച്ചില്ല. ഒരുത്തിക്ക് മുടിയുണ്ടങ്കില്‍ നിറമില്ല,നിറമുണ്ടങ്കില്‍ ചിരിയില്ല ,ചിരിയുണ്ടങ്കില്‍ മാന്മിഴിക്കണ്ണുകള്‍ ഇല്ല ,മാന്മിഴിക്കണ്ണുകള്‍ ഉണ്ടങ്കില്‍ അന്ന നടയില്ല ..ഇതെല്ലാം ഒത്തുവന്നാല്‍സ്ത്രിധനം ഇല്ല. സ്ത്രി തന്നെ ധനം ആണന്നും അവളൊരു മൊതലാണന്നും മനസ്സിലാക്കിയ അവറാന്‍ മൊതല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള‘നാമമാത്രമായ ഫീസ് ‘ ചോദിച്ചിട്ടും പെണ്ണിന്റെ അപ്പന്മാര്‍ അനങ്ങിയില്ല. എല്ല്ലാക്കൂടി ഒത്തുച്ചേര്‍ന്നപെണ്ണിനെനോക്കിയിരുന്നാല്‍ മൂക്കില്‍ പല്ലുകിളിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞങ്കിലും അവറാന്‍ പിന്മാറിയില്ല . തന്റെ സ്വപ്നസുന്ദരിക്ക്വേണ്ടി അവറാന്‍ കാത്തിരുന്നു. അവറാന് മൂന്നാന്‍ ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ഒരു ഇരയെകിട്ടിയാല്‍ മൂന്നാനങ്ങ് വെറുതെ വിടുമോ?അവറാന്റെ കൂടെ പെണ്ണുകാണാന്‍ പോയിത്തുടങ്ങിയപ്പോള്‍ മൂന്നാന് എന്നും പഞ്ചറാകുന്ന തുരുമ്പുപിടിച്ച റാലി സൈക്കളായിരുന്നെങ്കില്‍ഇന്ന് മൂന്നാ‍ന്റെ സഞ്ചാരം 125 സിസി ബൈക്കിലാണ്. എല്ലാം അവറാന്റെ പെണ്ണുകാണല്‍ കാണിക്കകള്‍. എല്ലാംകൂടി ഒത്തൂച്ചേര്‍ന്നഒരു പെണ്ണുണ്ടന്ന് അറിഞ്ഞ മൂന്നാന്‍ അവറാന്റെ അടുത്ത് പെണ്ണിന്റെ ഡീറ്റയിത്സ് എത്തിച്ചു

അവറാന്‍ മൂന്നാനയും കൂട്ടി പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലെത്തി.ഗെയ്റ്റില്‍ ഒരു ബോര്‍ഡ്. ‘പട്ടിയുണ്ട്.. കുരച്ച് പേടിപ്പിക്കും ,കടിക്കത്തില്ല ‘ബോര്‍ഡ് കണ്ട് അവറാന്‍ നിന്നു.മൂന്നാന്‍ അവറാന്റെ ചെവിയില്‍ പറഞ്ഞു.”പെണ്‍നിന്റെ തള്ള അകത്തുണ്ടനാ”.അവറാനെയും മൂന്നാനെയുംപെണ്ണിന്റെ വീട്ടുകാര്‍ സ്വീകരിച്ചിരുത്തി.അവറാന്റെ മുന്നില്‍ പലഹാരങ്ങള്‍ നിരന്നു.വായിക്കകത്തേക്ക് ഉപ്പേരിയും ലഡുവും തള്ളിയിറക്കുമ്പോഴും അവറാന്റെ കണ്ണ് അടുക്കള ഭാഗത്തേക്ക് ആയിരുന്നു.

തിന്ന് തിന്ന് അവറാന് ഇക്കിള്‍ എടുത്തു തുടങ്ങിയപ്പോള്‍ അവള്‍ കടന്നു വന്നു.”ചായ” അവള്‍ മന്ത്രിച്ചു. അവറാന്റെ കാലില്‍ കൂടി ഒരു വിറയല്‍ കയറി.ട്രേയില്‍ നിന്ന് അവള്‍ ചായ എടുത്ത് അവനു നേരെ നീട്ടി. ചായ വാങ്ങിയപ്പോള്‍ അവന്റെ കൈകള്‍ വിറച്ചു.ചായ വാങ്ങിയപ്പോള്‍ അവളുടെ കൈയ്യില്‍ തോണ്ടാന്‍ അവനൊരു ശ്രമം നടത്താതിരുന്നില്ല.(പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും വാല് നേരെ ആവത്തില്ലല്ലോ?)ചായ ഗ്ലാസ് തുളുമ്പി.അവള്‍ കാലിന്റെ തള്ള വിരല്‍ കൊണ്ട് താജ്‌മഹല്‍ വരച്ചു.അവളുടെ മുഖത്ത് വിരിഞ്ഞിറങ്ങുന്ന നാണത്തിന്റെ പുഞ്ചിരിയില്‍ അവന്റെ മനം നിറഞ്ഞു. അവളെ മനസ്സിലേക്ക് സ്കാന്‍ ചെയ്ത് കയറ്റുമ്പോള്‍ അവളുടെ കഴുത്തില്‍ ഇട്ടിരിക്കുന്ന ചരടിലെ ബോര്‍ഡ് അവന്റെ കണ്ണില്‍ പതിഞ്ഞു.
“നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സ്ത്രിധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ് ”
അവന്റെ കൈയ്യില്‍ നിന്ന് ചായ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.അതോടൊപ്പം സ്വപ്നങ്ങളും .........

Saturday, September 20, 2008

പാറുക്കുട്ടി പെണ്ണായി .. മരിച്ചുകഴിഞ്ഞപ്പോള്‍ അന്നമ്മച്ചിയും : കുഞ്ഞിക്കഥ

റ്റിന്റുമോനും പാറുക്കുട്ടിയും ഭയങ്കരകൂട്ടുകാരായിരുന്നു. കൂട്ടുകാരെന്ന് പറഞ്ഞാല്‍ ഭയങ്കരകൂട്ടുകാര്‍ . ഒരേ പ്രായം, ഒരേസ്കൂള്‍, ഒരേ ക്ലാസ് ... അങ്ങനെയാണ്അവര്‍ ഇതുവരേയും വന്നത് . രണ്ടുപേരും ഏഴാം ക്ലാസില്‍. ഒരുമിച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും ,ഹോംവര്‍ക്ക് ചെയ്യുന്നതും ഒരുമിച്ച് .റ്റിന്റുമോന്‍ ജനിച്ച് മൂന്നുമാസം കഴിഞ്ഞാണ് പാറുക്കുട്ടി ജനിക്കുന്നത്. അതുകൊണ്ട് മൂത്താളാ‍യ തന്നെ ചേട്ടന്‍ എന്ന് വിളിക്കണമെന്ന് റ്റിന്റുമോന്‍കല്പിക്കേണ്ട താമസം പാറുക്കുട്ടി റ്റിന്റുമോനെ റ്റിന്റുമോന്‍ ചേട്ടാ എന്നാണ് വിളിക്കൂന്നത്. അടുത്തടുത്ത വീടായതുകൊണ്ട് ഒന്നുകില്‍ റ്റിന്റുമോനെകാണണമെങ്കില്‍ പാറുക്കൂട്ടിയുടെ വീട്ടില്‍ ചെല്ലണം . പാറുക്കുട്ടിയെ കാണണമെങ്കില്‍ റ്റിന്റുമോന്‍ എവിടാണന്ന് നോക്കിയാല്‍ മതി. അങ്ങനെ രണ്ടുപേരും ഭയങ്കരകൂട്ടുകാരായി കളിച്ചു ചിരിച്ച് കഴിയുന്ന ഒരു ദിവസം പാറുക്കുട്ടി സ്കൂളില്‍ പോകാന്‍ ഒരുങ്ങിയില്ല . പാറുക്കുട്ടിക്ക് സുഖമില്ലന്ന അമ്മ പറയുകയും ചെയ്തു.


വൈകിട്ട് പാറുക്കുട്ടിയെ തിരക്കി റ്റിന്റുമോന്‍ പാറുക്കുട്ടിയുടെ വീട്ടിലെത്തി. പാറുക്കുട്ടി സന്തോഷത്തോടെ അവിടെയുണ്ട്. ഇവള്‍ക്കൊരസുഖവുമില്ലാതെമഠിച്ചിരിക്കുകയാണന്ന് റ്റിന്റുമോന് മനസ്സിലായി. റ്റിന്റുമോന്‍ പാറുക്കുട്ടിയെ കളിക്കാനായി വിളിച്ചു. പാറുക്കുട്ടി റ്റിന്റുമോന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങുകയുംപാറുക്കുട്ടിയുടെ അമ്മയുടെ വിളിയെത്തി.. “എടീടീടീ... നിന്നോട് ഞാന്‍ എന്തുവാടീ പറഞ്ഞത് ?”. അമ്മയുടെ വിളിവന്നതും ഞാനിനി കളിക്കാനില്ലഎന്ന് പറഞ്ഞ് പാറുക്കുട്ടി മുറ്റത്തുനിന്ന് കയറി. റ്റിന്റുമോന് സങ്കടമായി. ഇന്നലവരേയും പാറുക്കുട്ടിയെ തന്റെകൂടെ കളിക്കാന്‍ പറഞ്ഞുവിട്ടിരുന്നഅമ്മ ഇന്ന് അവളെ വഴക്കുപറഞ്ഞിരിക്കുന്നു. റ്റിന്റുമോന്‍ ഒന്നും പറയാതെ മരച്ചുവട്ടില്‍ പോയിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ പാറുക്കുട്ടിവരുന്നു. അവള്‍ റ്റിന്റുമോന് തന്റെ കൈയ്യിലിരുന്ന പാ‍ത്രം കൊടുത്തു. അവനത് ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലങ്കിലും അതിനകത്ത് തനിക്ക് ഇഷ്ടപ്പെട്ട ഉണ്ണിയപ്പം ആണന്ന് കണ്ടപ്പോള്‍ വിഷമമൊക്കെ മറന്ന് പാത്രം വാങ്ങി. രണ്ട് ഉണ്ണിയപ്പം പാത്രത്തില്‍നിന്നെടുത്ത് അവള്‍ക്കും കൊടൂത്തു അവന്‍.

“എവിടന്നാ ഈ ഉണ്ണിയപ്പം..”

“അമ്മയുണ്ടാക്കിയതാ...” .
അവന്‍ ഉണ്ണിയപ്പം എല്ലാം തിന്നുതീര്‍ത്തു.

“നമുക്കിനി കളിക്കാന്‍ പോകാം ...”അവന്‍ പാറുക്കുട്ടിയുടെ കൈയ്യില്‍ പിടിച്ചു വലിച്ചു.

“ഞാനിനി റ്റിന്റുമോന്‍ ചേട്ടന്റെ കൂടെ കളിക്കാനില്ല...”

“അതെന്താ .. ഞാന്‍ നിന്നെ വഴക്കൊന്നും കെട്ടിയില്ലല്ലോ..?”

“വഴക്ക്കെട്ടിയതുകൊണ്ടന്നും അല്ല ... ഞാനൊരു പെണ്ണായി ... അതുകൊണ്ട് ഇനി അധികവും കളിയും നടത്തമൊന്നും വേണ്ടാന്ന് അമ്മ പറഞ്ഞു ... അതിനാ ഇന്ന്അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയത് ...”

റ്റിന്റുമോന്‍ സങ്കടത്തോടെ വീട്ടിലേക്ക് മടങ്ങി. ഇനി തന്റെ കൂടെ കളിക്കാന്‍ പാറുക്കുട്ടി വരത്തില്ലന്ന് മാത്രം അവന് മനസ്സിലായി. അവന്‍ വീട്ടില്‍ചെന്ന് കയറിയപ്പോള്‍ ചായകുടിക്കാന്‍ അമ്മ വിളിച്ചു. അവന്‍ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ചായയുടെ കൂടെ കുഴിയന്‍ പാത്രത്തില്‍ ഉണ്ണിയപ്പം.

“ പാറുക്കൂട്ടിയുടെ വീട്ടില്‍ നിന്നാണോ അമ്മേ ഉണ്ണീയപ്പം...”

“അല്ലടാ , ഇന്ന് കിഴക്കേലേ അന്നമ്മച്ചിയുടേ ആണ്ട് അടിയന്തരമായിരുന്നു... അവിടെ നിന്ന് കൊണ്ടുത്തന്നതാ ....”

അമ്മ പറഞ്ഞതുകേട്ട് അവന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ...

“അന്നമ്മച്ചി മരിച്ചു കഴിഞ്ഞിട്ടാ പെണ്ണായതല്ലേ ...? പിന്നെ ... നമ്മുടെ പാറുക്കുട്ടി എന്തിനാ ഇപ്പോഴേ പെണ്ണായത് ...?”പാത്രത്തിലെ ഉണ്ണിയപ്പം തീര്‍ന്നുകഴിഞ്ഞിട്ടും റ്റിന്റുമോന് ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല.

Tuesday, August 26, 2008

പെര്‍ഫോര്‍മന്‍‌സ് ഇല്ലാത്ത പാട്ടുകാരന്‍ :

അവന്‍ പാടിതീര്‍ന്നപ്പോള്‍ നിലയ്ക്കാത്ത കൈയ്യടി ആയിരുന്നു.അവരാരും അവന്‌വേണ്ടി കൂലിക്ക് കൈയ്യടിച്ചവര്‍ അല്ലായിരുന്നു.അത്രയ്ക്ക് നല്ല പാട്ടായിരുന്നു അവന്റേത്.ഗന്ധര്‍വ്വന്റെ പാട്ടുപോലെ മനോഹരം.കടിച്ചുകീറാന്‍ നില്‍ക്കുന്ന കാട്ടുചെന്നായ്ക്കളെപ്പോലെ അവര്‍ അവനുചുറ്റും വട്ടം കൂട്ടിയപ്പോള്‍ അവന്‍ പേടിച്ചില്ല.അവര്‍ ആകെ അഞ്ചുപേര്‍ ,നാലു ജഡ്‌ജസും ഒരു അവതാരകയും!!!അല്പവസ്ത്രധാരിയായ അവതാരക അവനെജഡ്‌ജസിന്റെ മുന്നിലേക്ക് തൂക്കാന്‍ കൊണ്ടുപോകുന്ന കുറ്റവാളിയെപ്പോലെ നയിച്ചു.തന്റെ സമയം എണ്ണപ്പെട്ടുകഴിഞ്ഞു എന്നവന് തോന്നിയതുകൊണ്ടായിരിക്കണം അവന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.സംഗീതമത്സരത്തില്‍ പങ്കെടുത്തു എന്ന ഒരേഒരു കുറ്റം മാ‍ത്രമേ അവന്‍ ചെയ്തിട്ടുള്ളായിരുന്നു.അവതാരക കണകുണാഇംഗ്ലീഷില്‍ പറഞ്ഞത് അവന് മനസിലായില്ല.താന്‍ പറഞ്ഞത് ഒരു മഹത്തരമായ തമാശ ആണന്നുള്ളരീതിയില്‍ അവതാരക പൊട്ടിച്ചിരിച്ചപ്പോള്‍ അവനും ചിരിച്ചു.അവള്‍ ചിരിച്ചത് തന്റെ കൊലച്ചിരിയാണന്ന്അവന് മനസിലായിക്കാണണം.

അവള്‍,അവതാരക അവന്റെ കുറ്റത്തിനുള്ള ശിക്ഷ എന്താണന്ന് അറിയാന്‍ അവനെ വിധിക്കാനും വധിക്കാനുംഅധികാരം ചാര്‍ത്തിക്കിട്ടിയവരുടെ മുന്നിലേക്ക് അവനെ എറിഞ്ഞു കൊടുത്തു.അവരുടെ വിധി എന്താണങ്കിലുംതനിക്ക് കുഴപ്പമില്ലന്നുള്ള മട്ടില്‍ അവന്‍ കറുത്തകണ്ണടയുടെ മറയില്‍ പുഞ്ചിരിച്ചു കൊണ്ട് നിന്നു.തങ്ങളാണ്സംഗീതത്തിലെ സപ്തസ്വരങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്ന ഗര്‍വ്വില്‍ അവന്റെ സ്വരത്തേയും പാട്ടിനേയുംഉച്ചാരണത്തേയും അവര്‍ കടിച്ചു കീറി.സംഗതി നന്നായില്ല,ചരണം നന്നായില്ല,അനുപല്ലവി താണുപോയി,നാലാമത്തെ വരിയുടെ അവസാനത്തെ നീട്ടം കുറച്ചുകൂടി കൂട്ടാമായിരുന്നു ഇങ്ങനെ അവരുടെ കുറ്റാരോപണങ്ങള്‍നീണ്ടുപോയി.ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ അവന്‍ നിന്നു.

അവസാനം അവനെ കുറ്റംവിധിക്കാന്‍ ഗസ്റ്റ് ആരാച്ചാര്‍ സിനിമാനടി മൈക്ക് എടുത്തു.അവളുടെ ആരോപണംഅവന്റെ ഉച്ചാരണം ശരിയായില്ല,അവന്റെ ഡ്രസ്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു.അവളുടെ ഉച്ചാരണ ശുദ്ധികൊണ്ട് നാളിതുവരെയുള്ള പടങ്ങളില്‍ അവളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാന്‍ ആരുംതയ്യാറായിട്ടില്ലായിരുന്നു.അവള്‍ എപ്പോഴും നന്നായി ഡ്രസ്സ് ധരിക്കുന്നതുകൊണ്ട് സിനിമായിലും ജീവിതത്തിലുംഅവള്‍ക്ക് ഒരു മുഴും തുണി തികച്ച് വേണ്ടായിരുന്നു.

അവന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു.ശവം എടുത്തോണ്ട് പോകുമ്പോഴുള്ള സംഗീതം ബാക്ക് ഗ്രൌണ്ട്മ്യൂസിക്കായി നിറഞ്ഞു.അവന്റെ ശിക്ഷ വിധിക്കുന്നു.അവനെതിരെയുള്ള ആരോപണങ്ങള്‍ വധകര്‍ത്താക്കള്‍അവനെ വായിച്ചുകേള്‍പ്പിച്ചു.പാട്ട് കൊള്ളാം പക്ഷേ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് പോരാ...ഡാന്‍സ് ചെയ്യാന്‍അറിഞ്ഞു കൂടാ...പാട്ടിനനുസരിച്ചുള്ള ഡ്രസ്‌കോഡ് ഇല്ല ...കളര്‍‌കോമ്പിനേഷന്‍ ഇല്ല .... ശബ്ദ്ദത്തിന്ഭാവം ഉണ്ടങ്കിലും മുഖത്ത് ഭാവം വരുന്നില്ല .... അവന്റെ മരണമണി അവര്‍ മുഴക്കി.തങ്ങളുടെ വിധിയില്‍അവന്‍ പൊട്ടിക്കരയുമെന്ന് അവര്‍ കരുതി.അവന്റെ കണ്ണീര്‍ വിറ്റ് കാശാക്കാന്‍ വേണ്ട് ക്യാമറക്കണ്ണുകള്‍അവന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്തു.ഇല്ല അവന്റെ ചിരിക്ക് ഒരു മാറ്റവും ഇല്ല ...കറുത്തകണ്ണടയുടെമറമാറ്റി അവന്‍ കണ്ണ് തുടയ്ക്കുമെന്ന് അവര്‍ കരുതി.പക്ഷേ അതുണ്ടായില്ല ....

“ബിഥോവനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ‌?”അവന്‍ തന്നെ വിധിച്ചവരോട്(?) ചോദിച്ചു.ആരാണപ്പാ ഈബിഥോവന്‍ അവര്‍ പരസ്പരം നോക്കി.തങ്ങളെക്കാള്‍ വലിയ വിധികര്‍ത്താവായ അവന്‍ ആരാണ്? ബിഥോവന്‍ഓഡിയേഷന്‍ റൌണ്ടിലേ പുറത്തായി എന്ന് പറഞ്ഞ് അവതാരക പൊട്ടിച്ചിരിച്ചു.അവള്‍ പറഞ്ഞത് ശരിയായിരിക്കും എന്ന് വിചാരിച്ച് മറ്റുള്ളവരും ചിരിച്ചു.“പൊട്ടനായ ബിഥോവന്‍ ഓഡിയേഷന്‍ റൌണ്ടിലേ പുറത്തായി എങ്കില്‍ കണ്ണുപൊട്ടനായ ഞാന്‍ ഈ റൌണ്ടില്‍ വരെ എത്തപ്പെട്ടതു തന്നെ ഭാഗ്യം..”അവന്‍ തന്റെകണ്ണട എടുത്തു.കണ്ണുകളുടെ സ്ഥാനം ശൂന്യമായിരുന്നു.അവന്‍ സ്ലോമോഷനില്‍ വേദി വിട്ടപ്പോള്‍ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായി ഉയരുന്നത് ബിഥോവന്റെ സിം‌ഫണി ആണന്ന് വിധിക്കാനും വധിക്കാനുംഅധികാരമുള്ളവര്‍ അറിഞ്ഞില്ല.

Saturday, August 9, 2008

റാമ്പിലെ സുന്ദരി (ഭ്രാന്തി) :

അവള്‍ ഒരു സുന്ദരി ആയിരുന്നു.സുന്ദരി എന്നു പറഞ്ഞാല്‍ പോരാ,അതിസുന്ദരി ആയിരുന്നു. അവളുടെസൌന്ദര്യത്തെക്കുറിച്ച് പത്രങ്ങള്‍ വാഴ്ത്തിപ്പാടി.‘സെക്സിവുമണ്‍‘ ആയി അവള്‍ തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മാധ്യമങ്ങളുടെ കവര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷ പ്പെടാന്‍ അവള്‍ ലക്ഷങ്ങള്‍ വാങ്ങിച്ചു. യുവാക്കള്‍അവളുടെ ‘ഫാഷന്‍‘ കാണാന്‍ ഫാഷന്‍ ഷോകള്‍ തച്ചിനിരുന്ന് കാണാന്‍ തുടങ്ങി.അര്‍ദ്ധരാത്രിയിലെ‘മിഡ് നൈറ്റ് ഹോട്ടി’ല്‍ അവളുടെ അന്നനടയും പൂച്ചനടത്തവും കാണാനായി ആളുകള്‍ കാത്തിരിപ്പുണ്ടന്ന് ചാനലുകാര്‍ക്കും അറിയാമായിരുന്നു.

റാമ്പുകളില്‍ നിന്ന് റാമ്പുകളിലേക്ക് അവള്‍ ചുവടുകള്‍ വച്ചു.ഡിസൈനര്‍മാര്‍ തങ്ങളുടെ ഡിസൈന്‍അവളെ അണിയിച്ച് റാമ്പുകളിലൂടെ നടത്താന്‍ മത്സരിച്ചു .വടിവൊത്ത ശരീരത്തില്‍ വസ്ത്രങ്ങള്‍ പേരിനുവേണ്ടിമാത്രം അണിഞ്ഞ് അവള്‍ പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ റാമ്പുകളില്‍ അവതരിപ്പിച്ചു.(വെട്ടുതുണികൊണ്ടുംഫാഷന്‍ ഉണ്ടാക്കാം!!!!!!). ആളുകള്‍ അവള്‍ ധരിക്കുന്ന ഫാഷന്‍ വസ്ത്രങ്ങളെക്കുറിച്ച് വാചാലരായി. അവള്‍
പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രം ഫാഷന്‍ ഷോകളുടെ ടിക്കറ്റിന് പതിനായരങ്ങളുടെ വിലവര്‍ദ്ധനയുണ്ടായി.അവള്‍ റാമ്പില്‍ എത്തുമ്പോള്‍ കാണികള്‍ അവള്‍ക്ക് നേരെ പൂക്കള്‍ എറിഞ്ഞു ആര്‍ത്തുവിളിച്ചു.

ഒരു ദിവസം അവള്‍ ചിന്തിച്ചു.താനെന്തിനു റാമ്പില്‍ മാത്രം ഇങ്ങനെ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ്നടക്കണം.ജനങ്ങള്‍ തന്നെ കൂടുതലായി അറിയണമെങ്കില്‍ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം.തനിക്ക് ഏറ്റവും കൂടുതല്‍ പ്രശംസകള്‍ വാങ്ങിത്തന്ന ഡിസൈന്‍ഡ് വസ്ത്രവും അണിഞ്ഞ് അവള്‍ റാമ്പില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങി. ആളുകള്‍ തന്നെ കാണുമ്പോള്‍ പൂക്കള്‍ തന്റെ നേരെ വാരി എറിയുമെന്ന് അവള്‍ കരുതിയിരുന്നു. പക്ഷേ അവളെ കണ്ട് ആളുകള്‍ മുഖം തിരിച്ചു. “ഭ്രാന്തി..ഭ്രാന്തി...തുണിയില്ലാത്ത ഭ്രാന്തി...” ആരോവിളിച്ചു പറഞ്ഞു. “എറിഞ്ഞോടിക്കടാ അവളെ “.കല്ലുകള്‍ തെരുതെരുതെ അവളില്‍ പതിച്ചു.

സൌന്ദര്യ നിരൂപകര്‍ വാഴ്ത്തിപ്പാടിയ അവളുടെ പൂമേനിയില്‍ ചോരപൊടിഞ്ഞു.അവള്‍ അലറിക്കരഞ്ഞുകൊണ്ട് തെരുവില്‍ നിന്ന് റാമ്പിലേക്ക് ഓടിക്കയറി.റാമ്പിലെ അവളുടെ സൌന്ദര്യം കണ്ട് ആളുകള്‍ആര്‍ത്തുവിളിച്ചു.“എന്താണവളുടെ ഒരു സൌന്ദര്യം “!!!!